ന്യൂഡൽഹി: ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ഐതിഹാസിക വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞും പാർട്ടി പ്രവർത്തകരുമായി ആഹ്ലാദം പങ്കുവച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തോടൊപ്പം നിലകൊള്ളുന്നു എന്നാണ് ഈ സംസ്ഥാനങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഐതിഹാസികവും അപൂർവവുമായ വിജയം, എല്ലാ വോട്ടർമാർക്കും നന്ദി. തന്റെ ഉത്തരവാദിത്തം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി പറയുന്നു. അവരുടെ ക്ഷേമത്തിനായി അശ്രാന്തമായി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു. കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകർക്ക് പ്രത്യേക നന്ദി. മാതൃകാപരമാണ് അനരുടെ പ്രവർത്തനം. അക്ഷീണം പ്രവർത്തിവർ വികസന നേട്ടങ്ങളെ ജനങ്ങൾക്കിടയിൽ ഉയർത്തിക്കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ നൽകിയത് ഐതിഹാസിക ജയമാണ്. ബിജെപിയുടെ സദ്ഭരണത്തിന്റെ നേട്ടമാണ് ജനങ്ങൾ തന്ന വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ട്രെൻഡ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത ഭാരതമെന്ന സങ്കൽപത്തിന്റെ ജയമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്. ബിജെപിയെ ആർക്കും തളർത്താൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.

''ഇന്ന് ആത്മനിർഭർ ഭാരത് എന്ന പ്രമേയം വിജയിച്ചു. ദരിദ്രർക്ക് മുൻഗണന എന്ന ആശയം വിജയിച്ചു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം എന്ന ആശയം വിജയിച്ചു. ഇന്നത്തെ വിജയം ചരിത്രപരവും അഭൂതപൂർവവുമാണ്. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ആശയം വിജയിച്ചിരിക്കുന്നു.

ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ നടന്നു. എന്റെ മുന്നിൽ നാലു ജാതികളാണുള്ളത് സ്ത്രീ, യുവാക്കൾ, കർഷകർ, ദരിദ്രർ. ഇന്ന് ഓരോ പാവപ്പെട്ടവനും പറയുന്നത് താൻ വിജയിച്ചെന്നാണ്. ഓരോ പാവപ്പെട്ടവന്റെയും മനസ്സിൽ താൻ വിജയിച്ചുവെന്ന തോന്നലാണ്. ഓരോ കർഷകനും ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പറയുന്നു. ഇന്ന് ഓരോ ആദിവാസി സഹോദരനും സഹോദരിയും സന്തോഷത്തിലാണ്.

ഇന്നത്തെ ഹാട്രിക് 2024ലെ ഹാട്രിക് ഉറപ്പുനൽകിയെന്നാണ് ചിലർ പറയുന്നത്. ഇന്ത്യ മുന്നോട്ട് പോകുമ്പോൾ സംസ്ഥാനം മുന്നോട്ട് പോകുമെന്നും ഓരോ കുടുംബത്തിന്റെയും ജീവിതം മെച്ചപ്പെടുമെന്നും ഇന്ത്യയിലെ വോട്ടർമാർക്ക് അറിയാം. അതിനാൽ, വോട്ടർമാർ ബിജെപിയെ തുടർച്ചയായി തിരഞ്ഞെടുക്കുന്നു.

എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഞാൻ എപ്പോഴും പ്രവചനങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു. ഇത്തവണ ഞാൻ ഈ നിയമം ലംഘിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് തിരിച്ചുവരില്ലെന്ന് പ്രവചിച്ചു. രാജസ്ഥാനിലെ ജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. മധ്യപ്രദേശിൽ ബിജെപിക്ക് ബദലില്ല. 2 പതിറ്റാണ്ടായി ബിജെപി അവിടെ അധികാരത്തിലാണ്. ഇത്രയും കാലം കഴിഞ്ഞിട്ടും ബിജെപിയിൽ ജനങ്ങളുടെ വിശ്വാസം തുടർച്ചയായി വർധിച്ചുവരികയാണ്'' പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ജനം സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു. ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് നന്ദിയറിച്ച പ്രധാനമന്ത്രി ജനക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച പാർട്ടി പ്രവർത്തകരെ നന്ദി അറിയിച്ചു. ബിജെപിയുടെ വികസന അജൻഡ ജനങ്ങളിലെത്തിക്കാൻ അവരുടെ പ്രവർത്തനം നിർണായകമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചതോടെ നാലിൽ മൂന്നിടത്തും ശക്തമായ ആധിപത്യമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. കൃത്യമായ നിലയിൽ ലീഡ് നില ഉയർത്തിയ ബിജെപി ഐകിഹാസിക വിജയമാണ് നേടിയത്. മൂന്ന് സംസ്ഥാനത്തും മോദി പ്രഭാവവും കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളുമാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്.

വളരെ പിന്നിലായ തെലങ്കാനയിലെ ജനങ്ങളോടും പ്രധാനമന്ത്രി നന്ദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സംസ്ഥാനത്ത് ബിജെപിക്കുള്ള പിന്തുണ വർധിച്ചുവരികയാണെന്നും അത് വരുംകാലത്തും തുടരുമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. തെലങ്കാനയുമായുള്ള തങ്ങളുടെ ബന്ധം അഭേദ്യമാണെന്നും അവർക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.