ഷിംല: മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയുടെ കുതിപ്പ് പ്രവചിക്കുമ്പോൾ ഹിമാചലിൽ സ്ഥിതി അൽപ്പം വ്യത്യസ്തമാണ്.വാശിയേറിയ മത്സരത്തിനാണ് ഹിമാചൽ സാക്ഷ്യം വഹിക്കുന്നതെന്നാണ് എക്‌സിറ്റ്‌പോൾ നൽകുന്ന സൂചന.ബിജെപിയുടെ ജയം തന്നെയാണെന്ന് പറയുമ്പോഴും അത് നേരിയ മുൻതൂക്കത്തിലായിരിക്കുമെന്നാണ്് എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്.കോൺഗ്രസ്സിന് രണ്ടാംസ്ഥാനം പ്രവചിക്കുമ്പോൾ ആപ്പ് കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നുമാണ് പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

റിപ്പബ്ലിക് ടിവി പിഎംഎആർക്യു: ബിജെപി (34-39), കോൺഗ്രസ് (28-33), ആംആദ്മി (0-1)

ടൈംസ് നൗഇടിജി: ബിജെപി (34-42), കോൺഗ്രസ് (24-32) ആംആദ്മി (0)

ന്യൂസ് എക്‌സ്ജൻ കി ബാത്: ബിജെപി (32-40), കോൺഗ്രസ് (27-34), ആംആദ്മി (0)

സീ ന്യൂസ്ബാർക്: ബിജെപി (35-40), കോൺഗ്രസ് (20-25), ആംആദ്മി (03)

അതേസമയം ആക്‌സസ് മൈ ഇന്ത്യയുടെ പ്രവചനത്തിൽ ഹിമാചൽ കോൺഗ്രസ്സ് നേടുമെന്നാണ് പറയുന്നത്. 30 മുതൽ 40 വരെ സീറ്റോടെയാണ് കോൺഗ്രസ്സിന്റെ ഒന്നാംസ്ഥാനം പ്രവചിക്കുന്നത്.ബിജെപിക്ക് 24 മുതൽ 34 വരെ സീറ്റുകളും മറ്റുള്ളവർക്ക് 4 മുതൽ 8 സീറ്റുകൾ വരെയും പ്രവചിക്കുന്നു.എന്നാൽ ആപ്പ് അക്കൗണ്ട് തുറക്കില്ലെന്നുമാണ് പ്രവചനം.

68 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 66.58% പോളിങ് ആണ് രേഖപ്പെടുത്തിയത്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ചത്. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

അതേസമയം ഗുജറാത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ഗുജറാത്തിൽ ബിജെപി 125 മുതൽ 140 സീറ്റുകൾ വരെ നേടുമെന്നാണ് ഒട്ടുമിക്ക സർവേകളും പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് സജീവമായിരുന്ന എഎപി കാര്യമായ മുന്നേറ്റമുണ്ടാക്കില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.

എക്‌സിറ്റ്‌പോൾ പ്രവചനം അനുസരിച്ച് ഗുജറാത്തിൽ 125-140 ബിജെപി സീറ്റും കോൺഗ്രസ് 30-40 സീറ്റും നേടും. ജൻകീ ബാത്ത് ബിജെപിക്ക് 117 മുതൽ 140 സീറ്റുകൾ വരെയും, കോൺഗ്രസിന് 34 മുതൽ 51 സീറ്റുകൾ വരെയുമാണ് പ്രവചിക്കുന്നത്. പി മാർക്യൂ ബിജെപിക്ക് 128 മുതൽ 148 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ് പരമാവധി 30-42 സീറ്റിൽ ഒതുങ്ങുമെന്നും പി മാർക്യൂ പ്രവചിക്കുന്നു. 182 സീറ്റുകളിലേക്കാണ് ഗുജറാത്ത് നിയമസഭയിൽ തെരഞ്ഞെടുപ്പ് നടന്നത്.