ടെൽ അവീവ്: ഗസ്സയിലെ ഹമാസിന്റെ തുരങ്കളിലേക്ക് ഇസ്രയേൽ സൈന്യം ഓപ്പറേഷന് ഇറങ്ങുകയായിരുന്നു. അതേസമയം ഈ തുരങ്കങ്ങളുടെ ആവശ്യം കഴിഞ്ഞെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഇതിനിടെ ഹമാസിന്റെ തുരങ്കങ്ങളിലേക്ക് ഇസ്രയേൽ സൈന്യത്തെ അയക്കരുതെന്നും അത് ഏറെ അപകടം പിടിച്ചതാണെന്നും വെടിനിർത്തലിൽ ഹമാസ് വിട്ടയച്ച ബന്ദികൾ പറയുന്നത്. വിട്ടയക്കപ്പെട്ട 100ലേറെ ബന്ദികളുമായി ശനിയാഴ്ച ഇസ്രയേൽ അധികൃതർ ചർച്ച നടത്തിയിരുന്നു.

ടൈംസ് ഓഫ് ഇസ്രയേൽ ഉൾപ്പെടെ ഇസ്രയേലി മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ അവർ കടന്നുപോയ വഴി അധികൃതർ ചോദിച്ചറിഞ്ഞു. പ്രതിരോധമന്ത്രി യൊആവ് ഗാലന്റ്, യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്റ്‌സ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. 'ഒരു ഘട്ടത്തിൽ കെട്ടിടങ്ങളിലായിരുന്നു ഞങ്ങൾ. ചുറ്റും ബോംബ് പതിക്കുന്ന ശബ്ദം കേൾക്കാമായിരുന്നെന്നും ബന്ദികൾ പറഞ്ഞു. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന നിലയിലായിരുന്നു. ഭീതിയിലാണ് ഓരോ നിമിഷവും തള്ളിനീക്കിയിരുന്നത്.

എത്രയും വേഗം തുരങ്കത്തിലേക്ക് മാറ്റണമെന്ന് ഹമാസിനോട് അഭ്യർത്ഥിച്ചു'. വിട്ടയച്ചവരിലൊരാൾ പറഞ്ഞു. ഇസ്രയേലി പട്ടാളക്കാരെ തുരങ്കങ്ങളിലേക്ക് അയക്കുന്നത് എന്ത് വില കൊടുത്തും തടയണം. അത് അവർക്കും ബന്ദികൾക്കും അപകടമാണ്. ബന്ദികളുടെ മോചനത്തിനാണ് ഏറ്റവും മുൻഗണന നൽകുന്നതെന്ന് മന്ത്രിമാർ ഉറപ്പുനൽകി. ഹമാസ് മേധാവി യഹ്‌യ സിൻവറിനെ പിടികൂടുന്നത് പ്രതീകാത്മക വിജയം മാത്രമാണെന്നും ഗസ്സയിൽനിന്ന് ഹമാസിനെ തുടച്ചുനീക്കാനാണ് യഥാർഥ പോരാട്ടമെന്നും മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു.

അതേസമയം നാലു കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഭൂഗർഭ തുരങ്കമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയത്. തുരങ്കത്തിന്റെ കവാടം എറിസ് അതിർത്തിയിൽ നിന്നും 400 മീറ്റർ മാത്രം അകലെയാണെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. തുരങ്കത്തിന്റെ ദൃശ്യങ്ങളും ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് ഈ തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ഒരു എഎഫ്‌പി ഫോട്ടോഗ്രാഫർക്ക് തുരങ്കത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.

തുരങ്കനിർമ്മാണത്തിന് ദശലക്ഷക്കണക്കിന് ഡോളർ ചെലവായെന്നും വർഷങ്ങളെടുത്തുവെന്നും ഇസ്രയേൽ സൈന്യം പറയുന്നു. ഒക്ടോബാർ 7 ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ സഹോദരൻ മുഹമ്മദ് യഹ്യയാണ് പദ്ധതിക്ക് നേതൃത്വം നൽകിയതെന്ന് സേന അറിയിച്ചു.ഡ്രയിനേജ് സംവിധാനം, വൈദ്യുതി,വെന്റിലേഷൻ, ആശയവിനിമയ സംവിധാനം, റെയിലുകൾ തുടങ്ങിയ സൗകര്യങ്ങളും ഈ തുരങ്കത്തിലുണ്ട്.

തറ മണ്ണിട്ട് നികത്തിയിരിക്കുന്നു. ഭിത്തികൾ കോൺക്രീറ്റ് ചെയ്തിരിക്കുന്നു. 1.5 സെന്റിമീറ്റർ കട്ടിയുള്ള ലോഹസിലിണ്ടർ ഉപയോഗിച്ചാണ് പ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്. ഹമാസ് ചിത്രീകരിച്ചതായി ഇസ്രയേൽ സൈന്യം പുറത്തുവിട്ട വീഡിയോയിൽ ചെറിയ നിർമ്മാണ വാഹനം തുരങ്കത്തിലൂടെ ഓടിക്കുന്നത് കാണിച്ചു. ക്രൂഡ് പവർ ടൂളുകൾ ഉപയോഗിച്ച് തൊഴിലാളികൾ ഭൂമി തുരക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ആക്രമണത്തിന് ഉപയോഗിക്കാൻ പാകത്തിലുള്ള ആയുധങ്ങൾ തുരങ്കത്തിൽ സൂക്ഷിച്ചിരുന്നതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

വർഷങ്ങളെടുത്ത് നിർമ്മിച്ച തുരങ്കത്തിൽ അഴുക്കുചാലും വൈദ്യുതിയും റെയിലുമടക്കം സംവിധാനങ്ങൾ ഉണ്ട്. ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ സഹോദരൻ മുഹമ്മദ് സിൻവാറാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയതെന്ന് ഐ.ഡി.എഫ് പറഞ്ഞു. ഇസ്രയേൽ പ്രതിരോധമന്ത്രീ, ഇത് ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് കടക്കാൻ നിർമ്മിച്ച തുരങ്കമാണെന്നും നിങ്ങൾ എത്താൻ വൈകിയെന്നും ഹമാസ് വിഡിയോ സന്ദേശത്തിൽ മറുപടി നൽകി.

അതിനിടെ ഹിസ്ബുല്ല ആക്രമണം കാരണം വടക്കൻ ഇസ്രയേലിൽനിന്ന് 80,000 പേരെ മാറ്റിപ്പാർപ്പിച്ചതായി ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. മേഖലയിൽ വെല്ലുവിളി നേരിടുന്നുവെങ്കിലും സൈന്യം ദൗത്യം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിസ്ബുല്ലക്കെതിരായ സൈനിക നടപടി ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പ് നൽകി. വടക്കൻ പട്ടണങ്ങളിൽ പകൽ മുഴുവനും ലബനാനിൽനിന്ന് റോക്കറ്റുകളും മിസൈലുകളും വരുന്നുണ്ട്. മൗണ്ട് ഡോവ്, റോഷ് ഹനിക, കിബുട്‌സ്, മാർഗലിയോട്ട്, അറബ് അൽ അരാംഷെ തുടങ്ങിയ ഭാഗങ്ങളിൽ ആക്രമണം നേരിടുന്നു. ചില റോക്കറ്റുകൾ അതിർത്തി കടക്കാതെ തടയാൻ കഴിഞ്ഞു. ചിലത് രാജ്യത്തിന്റെ മണ്ണിൽ പതിച്ചു.

തിരിച്ചുള്ള ആക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ വിവിധ കേന്ദ്രങ്ങൾ തകർക്കാൻ കഴിഞ്ഞു. ഹിസ്ബുല്ലയുടെ ആയുധങ്ങളും നിരീക്ഷണ കേന്ദ്രവും തകർക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത ദിവസം മുതൽ ആക്രമണം കനപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.