ടെല്‍ അവീവ്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാനും എംബസി ആവശ്യപ്പെട്ടു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ വധത്തെത്തുടര്‍ന്ന് സംഘര്‍ഷസാധ്യത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പില്‍ പറയുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രായേല്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.

ഇസ്രായേലില്‍ ഏകദേശം 26,000 ഇന്ത്യന്‍ പൗരന്മാരാണുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഇസ്രായേലിലെ മുതിര്‍ന്ന പൗരന്മാരെ പരിപാലിക്കുന്നതിനുള്ള നഴ്സിംഗ് ഹോമുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. വജ്രവ്യാപാരികള്‍, ഐടി പ്രൊഫഷണലുകള്‍, നിര്‍മ്മാണ, കാര്‍ഷിക മേഖലകളിലെ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.

ഹനിയെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്റേയും ഹമാസിന്റേയും ആരോപണം. എന്നാല്‍, ഇതുവരെ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ, ഇതേ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ ആഗസ്റ്റ് എട്ടുവരെ എയര്‍ ഇന്ത്യ റദ്ദു ചെയ്തിരുന്നു. കാന്‍സലേഷന്‍ ചാര്‍ജില്ലാതെ ടിക്കറ്റ് തുക തിരികെനല്‍കും. റീബുക്കിങ്ങിനും അവസരമുണ്ട്.

അതിനിടെ, പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് സുരക്ഷയും പ്രതിരോധവും ഉറപ്പാക്കുമെന്ന് യു.എസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍ വ്യക്തമാക്കി. ഹമാസ് നേതാവിന്റെയും ഹിസ്ബുള്ള കമാന്‍ഡറിന്റെയും കൊലപാതകത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന ഇറാന്റെയും പ്രാദേശിക സംഘങ്ങളുടെയും ഭീഷണിക്ക് പിന്നാലെയാണിത്.

ഇറാന്റെയും പങ്കാളികളുടെയും കടന്നുകയറ്റ സാധ്യതകളെ ചെറുക്കാന്‍ പ്രതിരോധവിഭാഗം തയ്യാറെടുക്കുന്നുണ്ടന്ന് പെന്റഗണ്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു. യുഎസ്എസ് തിയോഡര്‍ റൂസ്വെല്‍റ്റിന് പകരം വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തിലുള്ള സംഘത്തെ മേഖലയില്‍ വിന്യസിക്കുമെന്നും അറിയിച്ചു. പശ്ചിമേഷ്യയിലെ മേഖലകളിലേക്ക് കൂടുതല്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കാന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഉത്തരവിട്ടു.

ജൂലായ് 31-നായിരുന്നു ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയില്‍ ഹനിയെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഫുആദ് ഷുക്കൂറിനെ ഇസ്രയേല്‍ വധിച്ച് 24 മണിക്കൂറിനകമായിരുന്നു ഹനിയെയുടെ കൊലപാതകം.

ഹനിയെയുടെ കൊലയ്ക്ക് ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി പ്രതികരിച്ചിരുന്നു. ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ളയും വിഷയത്തില്‍ ഇസ്രയേലിനെതിരേ രംഗത്തെത്തി. വധം ഹീനമായ ക്രൂരകൃത്യമാണെന്ന് യെമെനിലെ ഹൂതി വിമതരും വലിയ നഷ്ടമാണെന്ന് താലിബാനും പ്രതികരിച്ചു.