ടെഹ്‌റാൻ: ജോർഡനിലെ യു.എസ് സൈനികതാവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ. യു.എസ് സൈന്യവും മേഖലയിലെ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകളും തമ്മിൽ സംഘർഷമുണ്ടെന്നും പ്രത്യാക്രമണത്തിലേക്ക് നയിച്ചത് ഇതാണെന്നും ഇറാൻ പറഞ്ഞു. തങ്ങൾക്കെതിരായ യു.എസ് ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും മേഖലയിലെ വസ്തുതകൾ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ഇറാൻ പ്രതികരിച്ചു. അമേരിക്ക ശക്തമായി തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇറാനും വിഷയത്തിൽ പ്രതികരിക്കുന്നത്.

വടക്കുകിഴക്കൻ ജോർഡനിൽ സിറിയൻ അതിർത്തിക്ക് സമീപത്തെ യു.എസ് ബേസിലാണ് ഇന്നലെ ഡ്രോൺ ആക്രമണമുണ്ടായത്. മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെടുകയും 30ഓളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സൈനികർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവിച്ചിരുന്നു. സിറിയയിലും ഇറാഖിലും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും ബൈഡൻ പറഞ്ഞിരുന്നു.

ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ബൈഡൻ പറഞ്ഞു. ''വളരെ മോശമായ ദിവസമായിരുന്നു. ഞങ്ങളുടെ സൈനികത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു കരുത്തരായ സൈനികരെ ഞങ്ങൾക്കു നഷ്ടപ്പെട്ടു. തിരിച്ചടിക്കും'' സൗത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈഡൻ പറഞ്ഞു. ആക്രമണത്തിനു പിന്നാലെ റിപ്പബ്ലിക്കൻ സെനറ്റർമാർ ബൈഡൻ ഭരണകൂടത്തെ വിമർശിച്ചു. ഇറാനെതിരെ ശക്തമായ സൈനിക തിരിച്ചടി നൽകണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു. യുഎസിനെയും ഞങ്ങളുടെ സൈനികരെയും ഞങ്ങളുടെ രാജ്യത്തിന്റെ താൽപ്പര്യത്തെയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

യുഎസ് സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തിൽ 34 സൈനികർക്കാണു പരുക്കേറ്റത്. കൂടുതൽ പേർ ചികിത്സ തേടുന്ന സാഹചര്യത്തിൽ പരുക്കേറ്റവരുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കാം. മികച്ച ചികിത്സയക്കായി എട്ടു സൈനികരെ ജോർദാനിൽനിന്നും ഒഴിപ്പിച്ചതായും ഇവരുടെ ആരോഗ്യനില കുഴപ്പമില്ലാതെ തുടരുന്നതുമായാണു വിവരം. ഇസ്രയേൽഹമാസ് യുദ്ധം തുടങ്ങിയതിനു പിന്നാലെ, ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളിൽനിന്നും 150 ഓളം തവണയാണ് യുഎസ് സൈനികർ ആക്രമിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.

സിറിയൻ അതിർത്തിയോടു ചേർന്നാണ് ആക്രമണമുണ്ടായതെന്നാണ് അധികൃതർ പറയുന്നത്. സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന, ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനു പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഈ മേഖലയിൽ യുഎസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.

യുഎസ് സൈനിക താവളങ്ങൾക്കു നേരെ മുൻപും ആക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ജീവഹാനി ഉണ്ടാകുന്നതും ആദ്യമാണ്. ഇറാഖിലും സിറിയയിലുമുള്ള യുഎസ് സൈനികരെ ഉന്നമിട്ട് ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണു മൂന്നു പേർ കൊല്ലപ്പെട്ടത്. സമീപകാലത്തായി യുഎസ് സൈനികർക്കെതിരെ ഈ മേഖലയിൽ 158 ചെറിയ ആക്രമണങ്ങൾ ഉണ്ടായതായാണ് കണക്ക്. ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് പലതവണ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, അവയൊന്നും യുഎസ് സൈന്യത്തിന് കാര്യമായ നാശമുണ്ടാക്കിയിരുന്നില്ല.