പെണ്ണൊരുമ്പെട്ടാൽ ബ്രഹ്‌മനും തടയാൻ ആകില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാവുകയാണ് ഇറാനിൽ. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ഇരിക്കവെ മരണമടഞ്ഞ യുവതിയെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ആരംഭിച്ച പ്രക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. തികച്ചും ക്രൂരമായ രീതിയിൽ തന്നെയാണ് ഇറാൻ സൈന്യവും പൊലീസും ഈ പ്രക്ഷോഭണത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. ഇതുവരെ 150 ൽ അധികം പേർ പൊലീസ് ആക്രമണത്തിൽ കൊല്ലപ്പേട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

അതിനിടയിൽ ഇന്നലെ കൗമാരക്കാരിയായ ഒരു യൂട്യുബർ മരണമടഞ്ഞത് പ്രക്ഷോഭണത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്. പൊലീസ് മർദ്ദനത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു എന്ന് പ്രക്ഷോഭകാരികൾ ആരോപിക്കുമ്പോൾ, കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി പെൺകുട്ടി സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം.

സെപ്റ്റംബർ 21 ന് കരാജിൽ നടന്ന പ്രക്ഷോഭണത്തിനിടെ സറീന ഇസ്മയിൽസഡെ എന്ന 16 കാരിക്ക് തലക്ക് പുറകിൽ ലാത്തിയാൽ അടിയേറ്റിരുന്നു. തുടർന്നും ഇറാന്റെ സദാചാര പൊലീസ് ഈ പെൺകുട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, സറീന ആത്മഹത്യ ചെയ്തതാണെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. നേരത്തേ നിക ഷകരാമി എന്ന യുവതിയുടെ മരണവും അധികൃതർ സമാനമായ രീതിയിൽ ആത്മഹത്യയാക്കിയിരുന്നു.

എന്നാൽ, സറീനയുടെ മരണശേഷം ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള ടി വിയിൽ സറീനയുടെ അമ്മ എന്ന പേരിൽ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ട് തന്റെ മകൾ ആതമഹത്യ ചെയ്തതാണെന്ന് പറഞ്ഞിരുന്നു. ഇത് സറീനയുടെ യഥാർത്ഥ അമ്മയല്ലെന്നും ഒരു നടിയാണെന്നും പ്രക്ഷോഭകാരികൾ ആരോപിക്കുന്നു. ഇതിനു മുൻപും സറീന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട് എന്നായിരുന്നു അവർ ടി വിയിൽ പറഞ്ഞത്. സറീനയുടെ സംസ്‌കാര ചടങ്ങുകൾ ചിത്രീകരിക്കാതിരിക്കാൻ അമ്പതോളം സുരക്ഷാ ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു എന്നും പറയപ്പെടുന്നു.,

സറീനയുടെ വീടിന്റെ ചുമരിൽ രേഖപ്പെടുത്തിയിരുന്ന അനുശോചന സന്ദേശങ്ങളും ചിത്രങ്ങളും മറ്റും തൊട്ടടുത്ത ദിവസം തന്നെ പൊലീസ് നീക്കം ചെയ്തിരുന്നു. ഹിജാബിന്റെ പേരിൽ കൊല ചെയ്യപ്പെട്ട മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആരംഭിച്ച ഈ വനിത വിപ്ലവം ഇറാനിൽ ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് ചില പാശ്ചാത്യ നിരീക്ഷകർ പറയുന്നത്. അതേസമയം അമിനിയുടെ മരണത്തിന് കാരണമായത് ദീർഘകാലമായി ഉണ്ടായിരുന്ന രോഗമാണെന്നും, വീട്ടുകാരും മറ്റും ആരോപിക്കുന്നതുപോലെ തലക്ക് അടിയേറ്റിട്ടല്ലെന്നും പറയുന്ന ഒരു മെഡിക്കൽ റിപ്പോർട്ട് ഇന്നലെ ഇറാൻ സർക്കാർ പുറത്തുവിട്ടു.

അതിനിടയിൽ കലാപം ഇറാനിലെ കൂടുതൽ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ആളിപ്പടരുകയാണ്. വനിതകൾ ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി പുരുഷന്മാരും രംഗത്തെത്തിയിരിക്കുന്നു. സർവ്വകലാശാലകളും സ്‌കൂളുകളും കലാപഭൂമികളായി മാറിക്കൊണ്ടിരിക്കുന്നു. ഏകാധിപതികളോട് തുലയാൻ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളും പ്രക്ഷോഭത്തിൽ സജീവമായി രംഗത്തുണ്ട്.

അതേസമയം ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ ശക്തികളാണ് പ്രക്ഷോഭത്തിനു പുറകിൽ എന്നാണ് ഇറാൻ സർക്കാർ ആരോപിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള ചിലരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇറാൻ സന്ദർശിക്കുന്ന തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ ഫ്രഞ്ച് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡച്ച് സർക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടു.