മോസ്‌കോ: അനായാസ വിജയം പ്രതീക്ഷിച്ച് എടുത്തു ചാടിയ യുദ്ധം എത്രമാത്രം ഭീകരമാണെന്ന് റഷ്യ മനസ്സിലാക്കുന്നു. കുമിഞ്ഞു കൂടുന്ന സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ ഇപ്പോൾ അവർ സ്വയരക്ഷയ്ക്കായി ഉപയോഗിക്കുകയാണ് എന്ന വാർത്തയാണ് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയിൻ വെടിയുണ്ടേകളിൽ നിന്നും രക്ഷപ്പെടാൻ പ്രതിരോധ കോട്ടകൾ തീർക്കുന്നത് മരണമടഞ്ഞ സൈനികരുടെ മൃതദേഹങ്ങൾ കൊണ്ടാണത്രെ.

ഡോണ്ടെസ്‌ക് മേഖലയിലെ ബഖ്മുട് സന്ദർശനവേളയിൽ ഈ ഭീകര ദൃശ്യം താൻ നേരിട്ട് കണ്ടതായി യുക്രെയിൻ മിലിറ്ററി ഇന്റലിജൻസ് മേധാവി കിറിൽ ബുഡനോവ് പറയുന്നു. യുക്രെയിനിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കുകയില്ല എന്ന് തീർത്ത് പറഞ്ഞ ബുഡ്നോവ്, ഒരു വർഷത്തോളമായി നീളുന്ന യുദ്ധം തെളിയിക്കുന്നത്, റഷ്യ ലോകം ഭയക്കേണ്ട ഒരു വൻശക്തി അല്ല എന്നുള്ളതാണെന്നും പറഞ്ഞു.

മരണമടഞ്ഞ സ്വന്തം സൈനികരുടെ മൃതദേഹങ്ങളോടുപോലും റഷ്യ അനാദരവ് കാണിക്കുകയാണെന്ന് പറഞ്ഞ ബുഡനോവ്, പുടിന്റെ പക്കലുള്ള ആയുധ ശേഖരങ്ങൾ ഒക്കെയും ഏതാണ്ട് തീർന്നിരിക്കുന്നു എന്നും പറഞ്ഞു. വിലക്കുറഞ്ഞ ആയുധങ്ങളാണ് ഇപ്പൊൾ റഷ്യ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ റഷ്യ ഇറാൻ ഡ്രോണുകളേയും മറ്റും ആശ്രയിക്കുന്നത്.

വൻശക്തി എന്ന പ്രതിച്ഛായ നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തിയ റഷ്യ, നിരാശയിൽ നിന്നും ഉടലെടുത്ത അരിശത്താൽ എന്തിനും മുതിർന്നേക്കുമെന്ന ആശങ്ക ലോകരാജ്യങ്ങൾ നേരത്തേ പ്രകടിപ്പിച്ചതാണ്. അത് ശരിവയ്ക്കും വീതം മാരകമായ ആണവായുധങ്ങളും വഹിച്ചു കൊണ്ട് റഷ്യയുടെ ഒരു കപ്പൽവ്യുഹം അറ്റലാന്റി സമുദ്രത്തിലൂടെ നീങ്ങുകയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് റഷ്യ വിജയകരമായി പരീക്ഷിച്ച ഹൈപ്പർസോണിക് സിർകോൺ ക്രൂയിസ് മിസൈലുകളുമീ കപ്പലിൽ ഉണ്ട്. 625 മൈൽ ദൂരെ വരെയുള്ള ലക്ഷ്യത്തിലെത്താൻ കഴിവുള്ളവയാണ് ഈ മിസൈലുകൾ.

ഇന്ത്യൻ മഹാസമുദ്രത്തിലൂടെ, മെഡിറ്ററേനിയൻ സമുദ്രവും കടന്ന് അറ്റ്ലാന്റിക് സമുദ്രം എന്നതാണ് കപ്പലിന്റെ സഞ്ചാരമാർഗം എന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പത്ത് മാസക്കാലത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ല എന്നു തന്നെയാണ് ഇത് വഴി റഷ്യ വ്യക്തമാക്കുന്നത് എന്ന് പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നു. പാശ്ചാത്യ ലോകത്തിനു മുൻപിൽ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാകാം ഈ കപ്പൽ യാത്ര എന്നും വിലയിരുത്തപ്പെടുന്നുണ്ട്.