സമാധാന ചർച്ചയ്ക്കെത്തി പിന്തുണക്കാരായ ഷീ ജിൻ പിംഗിനൊപ്പം ചേർന്നു ബ്രിട്ടനെ വെല്ലുവിളിച്ച് പുടിൻ; യുക്രൈന് യുറേനിയം ടാങ്ക് നൽകിയതിന് തിരിച്ചടി ആണവായുധമെന്ന് പുടിൻ; റഷ്യ-യുക്രൈൻ യുദ്ധത്തിലെ വില്ലനായി ബ്രിട്ടൻ മാറുമ്പോൾ ലോകം ഭയത്തിൽ
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: ബ്രിട്ടനിലേക്ക് ഏതു നിമിഷവും ആണവായുധം തൊടുത്തുവിടുമെന്നുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈൻ യുറേനിയം ടാങ്ക് നൽകി ബ്രിട്ടൻ സഹായിക്കാൻ എത്തിയതാണ് പുടിനെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. കീവിലെ സൈനികർക്ക് ചലഞ്ചർ 2 യുദ്ധ ടാങ്കുകളും യുറേനിയം വെടിക്കോപ്പുകളും നൽകാനാാണ് ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് റഷ്യൻ സ്വേച്ഛാധിപതി രോഷാകുലനായി പ്രതികരിച്ചിരിക്കുന്നത്. ഇതിനുള്ള മറുപടി ആണവായുധങ്ങൾ ഉപയോഗിച്ചായിരിക്കുമെന്നാണ് പുടിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
മനുഷ്യന് മാത്രമല്ല, സർവ്വ ജീവജാലങ്ങൾക്കും വിനാശകരമായ നാളുകളായിരിക്കും ബ്രിട്ടന്റെ സഹായം സമ്മാനിക്കുക എന്നാണ് പുടിൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റേഡിയോ ആക്ടീവ് മെറ്റീരിയൽ അടങ്ങിയ ടാങ്ക് ഷെല്ലുകൾ മനുഷ്യ ജീവനുകൾക്ക് ഭീഷണിയാകുന്നവയാണ്. ശോഷണം സംഭവിച്ച യുറേനിയം ശരീരത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ റേഡിയേഷൻ ഏൽക്കുന്നതിന് കാരണമാകും.
ഉദാഹരണത്തിന്, സ്‌ഫോടനം നടന്ന പ്രദേശത്ത് നിന്ന് ശ്വസിക്കുക വഴി കാൻസറും മറ്റു രോഗങ്ങളും ബാധിക്കുവാൻ ഇടയാകും. യുക്രൈനെ സഹായിക്കാനുള്ള തീരുമാനവുമായി ബ്രിട്ടൻ മുന്നോട്ടു പോയാൽ കടുത്ത തീരുമാനങ്ങൾ സ്വീകരിക്കുവാൻ താൻ നിർബന്ധിതനാകുമെന്നാണ് പുടിൻ പറഞ്ഞിരിക്കുന്നത്. റഷ്യൻ തലസ്ഥാനത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു പുടിന്റെ പ്രതികരണം.
'യുക്രെയിന് ടാങ്കുകൾ മാത്രമല്ല, യുറേനിയം കുറഞ്ഞ ഷെല്ലുകളും നൽകുമെന്നാണ് യുണൈറ്റഡ് കിങ്ഡം പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംഭവിക്കുകയാണെങ്കിൽ, പാശ്ചാത്യ രാജ്യങ്ങൾ സംയുക്തമായി ഇതിനകം തന്നെ ആണവ ഘടകമുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ, അതിനനുസരിച്ച് പ്രതികരിക്കാൻ റഷ്യയും നിർബന്ധിതരാകും. അവസാന യുക്രൈൻ പൗരനും ഇല്ലാതാകുന്നതു വരെ റഷ്യയുമായി യുദ്ധം ചെയ്യുവാൻ ബ്രിട്ടൻ ഉദ്ദേശിക്കുന്നതായി തോന്നുന്നുവെന്നാണ്' പുടിൻ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, പുടിൻ തന്റെ ആണവ ഘടകങ്ങളെക്കുറിച്ച് ബോധപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ബ്രിട്ടൻ ആരോപിച്ചു, 'ബ്രിട്ടീഷ് സൈന്യം പതിറ്റാണ്ടുകളായി അതിന്റെ ഷെല്ലുകളിൽ കാലഹരണപ്പെട്ട യുറേനിയം ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ഒരു സ്റ്റാൻഡേർഡ് ഘടകമാണ്, ആണവായുധങ്ങളുമായോ അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ