ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അടുത്ത അനുയായിയായ ക്ലെയർ കോട്ടിനോക്ക് മന്ത്രിസഭ പുനഃസംഘടനയിൽ ലഭിച്ചത് ഉയർന്ന പദവി. പുതിയ എനർജി സെക്രട്ടറിയും, നെറ്റ് സീറോ സെക്രട്ടറിയുമായാണ് ക്ലെയർ കോട്ടിനോയെ നിയമിച്ചിരിക്കുന്നത്. ഇതോടെ ഗോവയിൽ വേരുകളുള്ള രണ്ടാമത്തെ മന്ത്രിയായിരിക്കുകയാണ് ക്ലെയർ കോട്ടിനോ. റഷ്യൻ- യുക്രെയിൻ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത വെല്ലുവിളികളാണ് ഈ 38 കാരിയെ കാത്തിരിക്കുന്നത്.

ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ജീവിത ചെലവുകൾ വർദ്ധിച്ചതിനാൽ പ്രതിസന്ധിയിലായ കുടുംബങ്ങളിലെ ഊർജ്ജ ബിൽ വർദ്ധിക്കാതെ നോക്കാനും ഇവർ ബാദ്ധ്യസ്ഥയായിരിക്കുകയാണ്. ബെൻ വാലസ് രാജിവെച്ച് ഒഴിവിലേക്ക് ഗ്രാൻസ് ഷാപ്സ് പ്രതിരോധ സെക്രട്ടറിയായി ഉയർത്തപ്പെട്ടതോടെയായിരുന്നു ഊർജ്ജ സെക്രട്ടറിയുടെ ഒഴിവുണ്ടായത്. ക്യാബിനറ്റിൽ ഇതാദ്യമായാണ് കോട്ടിനോ അംഗമാകുന്നത്.

ഊർജ്ജ- നെറ്റ് സീറോ സെക്രട്ടറിയായി തന്നെ നിയമിച്ചതിൽ സന്തോഷമുണ്ടെന്നും, ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും നിരക്കുകൾ കുറയ്ക്കുന്നതിനും ശ്രമിക്കുമെന്നും ക്ലെയർ കോട്ടിനോ ട്വീറ്റ് ചെയ്തു. സുനകിനെ പോലെ തന്നെ യു കെയിൽ ജനിച്ച കോട്ടിനോ രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തായിരുന്നു പ്രവർത്തിച്ചിരുന്നത്. എൻ എച്ച് എസ്സുമായി ബന്ധപ്പെട്ട കുടുംബത്തിൽ നിന്നാണ് ഇവർ വരുന്നത്.

ബ്രെക്സിറ്റ് അനുകൂലിയായ ക്ലെയർ ഓക്സ്ഫോർഡ് യൂണിവ്വേഴ്സിറ്റിയിൽ നിന്നും മാത്ത്സിലും ഫിലോസഫിയിലും മാസ്റ്റേഴ്സ് ഡിഗ്രി നേടിയിട്ടുണ്ട്. 2019-ൽ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ഈസ്റ്റ് സറേ മണ്ഡലത്തിൽ നിന്നാണ് ഇവർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ക്ലെയർ കോട്ടിനി.