ടെൽ അവീവ്: എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നത് വരെ യുദ്ധം തുടരുമെന്നും വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കില്ലെന്നുമുള്ള നിലപാടിൽ ഇസ്രയേൽ ഉറച്ചു നിൽക്കുമ്പോൾ പശ്ചിമേഷ്യയിൽ സംഘർഷം അതിശക്തം.. വെടിനിർത്തൽ നിർദ്ദേശം ഇസ്രയേൽ തള്ളുമ്പോൾ ഗസ്സയിൽ മരണവും ഉയരുന്നു. 32 വലിയ ആശുപത്രികളിൽ 12 എണ്ണം ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. ബാക്കിയുള്ളിടത്ത് ഭാഗിക പ്രവർത്തനം മാത്രം. മുറിവേറ്റവർ തിങ്ങിനിറഞ്ഞ ആശുപത്രികളിൽ ഇന്ധനം ഉടൻ എത്തിയില്ലെങ്കിൽ കൂട്ടമരണമാണുണ്ടാകുകയെന്ന് സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇസ്രയേൽ വിട്ടു വീഴ്ചയ്ക്കില്ല. സാധനമെല്ലാം ഹമാസ് പൂഴ്‌ത്തി വച്ചിരിക്കുകയാണെന്നാണ് അവരുടെ നിലപാട്.

ഗസ്സയിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ യോജിപ്പിലെത്താനാകാതെ യുഎസും റഷ്യയും വ്യത്യസ്ത നിലപാടുകളിൽ തുടരുന്നു. യുദ്ധത്തിന് ചെറിയ ഇടവേള വേണമെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോൾ നീണ്ട വെടിനിർത്തലാണ് ആവശ്യമെന്നു റഷ്യ നിലപാടെടുത്തു. ഇതും ഗസ്സയിലെ പ്രതിസന്ധി കൂടുന്നുവെന്നതാണ് വസ്തുത. ഇസ്രയേലിനൊപ്പമാണ് അമേരിക്ക. റഷ്യ ആരേയും പിണക്കാത്ത നിലപാടിലും. ഇവർ രണ്ടു പേരും ഒരുമിച്ചൊരു തീരുമാനത്തിലെത്തേണ്ടത് യുഎന്നിനും അനിവാര്യതയാണ്.

ഗസ്സയിലെ അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരുമെന്ന് അഭയാർത്ഥികൾക്കായുള്ള യുഎൻ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ദുരിതവും കൂടും. ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫും അറിയിച്ചു.18 ദിവസത്തിലാൺ് 2360 കുട്ടികൾ കൊല്ലപ്പെട്ടത്. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ 30 കുട്ടികളും കൊല്ലപ്പെട്ടു. ഗസ്സയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു. എന്നാൽ ഇസ്രയേൽ ഇതിനോട് അനുകൂലമായി പ്രതികരിക്കുന്നില്ല. അതിർത്തി കടന്ന് ഹമാസ് നടത്തിയ ഭീകരതയ്ക്കുള്ള തിരിച്ചടി തുടരുമെന്നാണ് അവരുടെ വിശദീകരണം.

അടിയന്തരമായ വെടിനിർത്തലിന് യുണിസെഫ് ആഹ്വാനം ചെയ്തു. ഗസ്സ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗർലഭ്യം എന്നിവ നേരിടുന്നു. കുട്ടികളെ കൊല്ലുന്നതും പരിക്കേൽപ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികൾക്കും സ്‌കൂളുകൾക്കും നേരെ ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുണിസെഫ് മിഡിൽ ഈസ്റ്റ് റീജിയണൽ ഡയറക്ടർ അഡെൽ ഖോദ്ർ പ്രതികരിച്ചു.

12 ലക്ഷത്തിലേറെ അഭയാർത്ഥികൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തെരുവിലാണ്. അവർക്ക് സഹായം നൽകി വരുന്ന യുഎൻ ഏജൻസികൾ ഇന്ധനം എത്തിയില്ലെങ്കിൽ പ്രവർത്തനം നിർത്തും. 150 യുഎൻ അഭയകേന്ദ്രങ്ങളിലായി അഞ്ചര ലക്ഷം ഗസ്സക്കാർ കഴിയുന്നുണ്ട്. റഫ അതിർത്തിയിൽ ഇരുപത് ട്രക്കുകൾ ഇന്ധനവുമായി കാത്തുകിടക്കുന്നുവെങ്കിലും ഗസ്സയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. ഭാഗീകമായി മാത്രമാണ് ഇതിന് അനുവാദം നൽകിയത്. അതിന് ശേഷം ഗസ്സയിൽ നിന്ന് എല്ലാവരോടും ഒഴിയാനും നിർദ്ദേശിച്ചു. ഗസ്സയിലുള്ളവരെല്ലാം ഹമാസുകാരാണെന്നാണ് ഇസ്രയേൽ നിലപാട്.

ദിവസം 500 ട്രക്കുകൾ എത്തിയിരുന്ന ഗസ്സയിൽ ഇപ്പോൾ ആകെ അനുവദിച്ചിരിക്കുന്നത് 20 എണ്ണം മാത്രം. അവശ്യ മരുന്നുകൾക്കും ഭക്ഷണത്തിനും ക്ഷാമമുണ്ട്. യുഎന്നിൽ സെക്രട്ടറി ജെനെറൽ അന്റോണിയോ ഗുട്ടറസ് നടത്തിയ പ്രസംഗത്തിന് പിന്നാലെ ഗസ്സയ്ക്ക് മാനുഷിക സഹായമെന്ന വാദം അന്താരാഷ്ട്ര തലത്തിൽ ശക്തിപ്പെട്ടിരുന്നു. എന്നാൽ ഇതും ഇസ്രയേൽ ഗൗരവത്തോടെ എടുക്കുന്നില്ല.

ഇസ്രയേൽ ഹമാസ് യുദ്ധത്തിന് അറുതി വരുത്താൻ ലോകനേതാക്കൾ ശ്രമിക്കുമ്പോഴും തെല്ലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇരുപക്ഷവും. കരയുദ്ധത്തിനുള്ള തയ്യാറെടുപ്പ് ഇസ്രയേൽ തുടരുന്നതിനിടെ യുദ്ധതന്ത്രങ്ങൾ ചർച്ച ചെയ്യാൻ ഹിസ്ബുല്ല തലവൻ ഹസൻ നസറല്ല ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവയുടെ നേതാക്കളുമായി ചർച്ച നടത്തി.