മോസ്‌കോ: തെക്കൻ യുക്രെയിനിൽ റഷ്യയുടെ മുൻനിര തകർന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. മണിക്കൂറുകൾക്കുള്ളിൽ യുക്രെയിൻ സൈന്യം മോചിപ്പിച്ചത് ഡസൻ കണക്കിനു പട്ടണങ്ങളാണെന്ന് ഇരു വിഭാഗത്തിലുമുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡേഡിവ് ബ്രിഡ് നഗരം തങ്ങളുടെ നിയന്ത്രണത്തിലാക്കിയ യുക്രെയിൻ സേന ചുറ്റുപാടുള്ള നിരവധി ചെറു ഗ്രാമങ്ങളും പട്ടണങ്ങളും റഷ്യയുടെ കൈകളിൽ നിന്നും മോചിപ്പിച്ച് കടൽത്തീരം ലക്ഷ്യമാക്കി കുതിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, റഷ്യൻ സൈന്യത്തെ നിപ്രോ നദിയുടെ കരയിൽ നിന്നും പത്ത് മൈലോളം തുരത്തിയോടിച്ചതായി റഷ്യൻ സൈന്യത്തെ അനുകൂലൈക്കുന്ന ബ്ലോഗർമാരും എഴുതുന്നു. നദിയുടെ പടിഞ്ഞാറേ തീരത്തുള്ള റഷ്യൻ അധിനിവേശ പ്രദേശത്തിന്റെ വടക്കൻ മേഖല പൂർണ്ണമായും യുക്രെയിന്റെ കൈകളിലെത്തിയതായും അവർ എഴുതുന്നു. മറ്റു മൂന്ന് പ്രവിശ്യകൾക്കൊപ്പം ഖെർസൻ പ്രവിശ്യയും റഷ്യയുടെ ഭാഗമായി എന്ന് പുടിൻ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് ഈ യുക്രെയിൻ മുന്നേറ്റം എന്നതും ശ്രദ്ധേയമാണ്.

അതേസമയം, യുക്രെയിൻ അതിർത്തികളിൽ ശക്തിപ്രകടനത്തിനായി റഷ്യ ആണവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്ന് നാറ്റോ മുന്നറിയിപ്പ് നൽകുന്നു. ഏഴുമാസം നീണ്ടു നിന്ന യുദ്ധത്തിൽ റഷ്യയ്ക്ക് പിടിച്ചടക്കാനായ ഏക പ്രവിശ്യാ തലസ്ഥാനമായ ഖെർസണിൽ ഓഗസ്റ്റ് മുതൽ യുക്രെയിൻ സൈന്യം കനത്ത പോരാട്ടത്തിലാണ്. ഇതുവരെ നാമമാത്രമായ നേട്ടങ്ങൾ മാത്രമായിരുന്നു യുക്രെയിൻ സൈന്യത്തിന് കൈവരിക്കാനായത്. എന്നാൽ, നിപ്രോ നദിക്ക് കു
റുകേയുണ്ടായിരുന്ന പാലങ്ങൾ എല്ലാം യുക്രെയിൻ തകർത്തതോടെ റഷ്യൻ സൈന്യം ഇവിടെ ഒറ്റപ്പെട്ട് പോവുകയായിരുന്നു.

റഷ്യൻ സൈന്യത്തിലെ ഏറ്റവും സമർത്ഥരായ 30,000 പേരോളമാണ് ഇവിടെ വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്നത് റഷ്യൻ പരാജയത്തിന്റെ വാർത്തക്ക് പ്രാധാന്യം ഏകുന്നു. ഖെർസണിൽ നിന്നും റഷ്യൻ സേന പൂർണ്ണമായും പിന്മാറുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. അങ്ങനെയെങ്കിൽ, യുക്രെയിനിൽ നിന്നും പിടിച്ചെടുത്ത മേഖലകൾ എത്രനാൾ കൂടി കൈകളിൽ വയ്ക്കാൻ റഷ്യയ്ക്ക് കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം, യുക്രെയിന്റെ വടക്കൻ മേഖലകളിലും യുക്രെയിൻ സൈന്യം മുന്നേറ്റം നടത്തുകയാണ് എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖർകിവ് നഗരത്തിന് കിഴക്ക് ഭാഗത്തായി, ഓസ്‌കിൽ നദിയുടെ കിഴക്കെ കരയിലുള്ള രണ്ട് ചെറു ഗ്രാമങ്ങൾ യുക്രെയിൻ തിരിച്ചു പിടിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞയാഴ്‌ച്ച പുടിൻ റഷ്യയോട് ചേർത്ത ലുഹാൻസ്‌ക് മേഖലയുടെ അതിർത്തിയിൽ നിന്നും വെറും ഏഴുമൈൽ ദൂരെ മാത്രം മാറിയാണ് ഈ ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത് എന്നത് ഈ വിജയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

അതിനിടയിൽ, തന്ത്രപ്രധാന സ്ഥാനത്തുള്ള ലൈമാൻ നഗരത്തിൽ നിന്നും റഷ്യൻ സേന കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. യുക്രെയിൻ സൈന്യം വളയുമെന്ന ഘട്ടമെത്തിയപ്പോൾ അവർ രക്ഷപ്പെടുകയായിരുന്നു. റഷ്യ, യുദ്ധമുന്നണിയിലേക്ക് സാധനങ്ങളും ആയുധങ്ങളും എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ട് ഹബ്ബായി ഈ നഗരത്തെ ഉപയോഗിച്ച് വരികയായിരുന്നു. റഷ്യൻ സേനയുടെ പിന്മാറ്റത്തിനു രണ്ട് ദിവസങ്ങൾക്ക് ശേഷം നഗരത്തിൽ നിന്നും 18 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കണ്ടുകിട്ടിയതായി അസ്സോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.