ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിജെപി നയിക്കുന്ന എൻഡിഎ 400 സീറ്റ് കടക്കുമോ? മൂന്നാം വട്ടവും അധികാരത്തിലേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബിജെപി നേതാക്കൾ തികഞ്ഞ ആത്മവിശ്വാസമാണ് പാർലമെന്റിൽ അടക്കം പ്രകടിപ്പിക്കുന്നത്. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ മൂഡ് ഫോർ ദി നേഷൻ സമഗ്രമായ സർവേയിലെ സൂചന പ്രകാരം, എൻഡിഎക്ക് 400 ന് വളരെ താഴെ സീറ്റ് മാത്രമേ കിട്ടുകയുള്ളു എന്നാണ് വിലയിരുത്തൽ.

സർവേ പ്രകാരം ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ, എൻഡിഎ 335 സീറ്റുമായി അധികാരത്തിലെത്തും. 272 സീറ്റാണ് സർക്കാർ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷം. എൻഡിഎ സഖ്യത്തിന് 18 സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് സർവേയിൽ പറയുന്നത്. അത് ഇന്ത്യ സഖ്യത്തിന് നേട്ടമായി വരാം.

സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലത്തിലും സർവേ നടത്തിയിരുന്നു. 35,801 പേരിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് മൂഡ് ഓഫ് ദി നേഷൻസ് ഫെബ്രുവരി 2024 പതിപ്പ്. 2023 ഡിസംബർ 15നും 2024 ജനുവരി 28നും ഇടയിലാണ് സർവേ നടന്നത്. അതിനാൽ കഴിഞ്ഞ കുറച്ച് നാളുകളിൽ ഉണ്ടായ സംഭവവികാസങ്ങൾ കണക്കിലെടുക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ സഖ്യത്തിന് 166 സീറ്റുകളാണ് സർവേയിൽ പറയുന്നത്. എന്നാൽ, എൻഡിഎക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ ഇന്ത്യ സഖ്യത്തിന് കഴിയുകയുമില്ല. പാർട്ടി അടിസ്ഥാനത്തിൽ, 543 സീറ്റിൽ, ബിജെപി 304 സീറ്റ് സ്വന്തമാക്കിയേക്കും. 2019 ൽ 303 സീറ്റാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. ഇത്തവണ ഒരു സീറ്റ് അധികമാണ് സർവേയിലെ പ്രവചനം.

കോൺഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകൾ കൂടും. 19 ൽ നിന്ന് 71 സീറ്റുമായി ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായി കോൺഗ്രസ് മാറും. പ്രാദേശിക കക്ഷികളും, സ്വതന്ത്രരും അടങ്ങുന്ന മറ്റുള്ളവർ 168 സീറ്റ് നേടും.

ബിജെപിയുടെ ജനക്ഷേമ സംരംഭങ്ങളുടെയും ദേശീയതാ വാദത്തിന്റെയും സ്വാധീനമാണ് വോട്ടർമാരെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതെന്ന് സർവേയിൽ പറയുന്നു. മോദിക്ക് ബദലായി ഐക്യത്തോടെയുള്ള നേതൃത്വം രൂപപ്പെടുത്താൻ കഴിയാത്ത പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിസന്ധിയാണ്തിരഞ്ഞെടുപ്പ് ഗോദായിൽ അവരെ തിരിഞ്ഞുകുത്തുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇന്ത്യ സഖ്യത്തിന് അനുകൂലം

സർവേ പ്രകാരം വടക്കും, കിഴക്കും, പടിഞ്ഞാറും എൻഡിഎ തൂത്തുവാരും. എന്നാൽ ദക്ഷിണേന്ത്യയിലേക്ക് വരുമ്പോൾ കളി മാറും. വടക്കേന്ത്യയിലെ 180 ലോക്‌സഭാ സീറ്റിൽ എൻഡിഎ 154 സീറ്റിൽ ജയിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ സഖ്യം 25 സീറ്റിലും. കിഴക്കേ ഇന്ത്യയിലെ 153 സീറ്റിൽ എൻഡിഎ 103 ഉം ഇന്ത്യ സഖ്യം 38 ഉം നേടിയേക്കും. 12 സീറ്റുകൾ മറ്റുകക്ഷികളോ സ്വതന്ത്രരോ നേടാം. പടിഞ്ഞാറൻ മേഖലയിലെ 78 ൽ എൻഡിഎ 51 സീറ്റും, ഇന്ത്യ സഖ്യം 27 ഉം സീറ്റ് നേടാം. അതേസമയം, ദക്ഷിണേന്ത്യയിലെ 132 സീറ്റിൽ എൻഡിഎ 27 ലേക്ക് ചുരുങ്ങുകയും ഇന്ത്യ സഖ്യം 76 സീറ്റ് നേടുകയും ചെയ്യും. 29 സീറ്റ് മറ്റുള്ളവർ സ്വന്തമാക്കും.

2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ആകെ 303. എൻഡിഎ-353(545). ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി കർണാടകത്തിൽ 25 സീറ്റും, തെലങ്കാനയിൽ നാലും സീറ്റ് നേടിയിരുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ പൂജ്യമായിരുന്നു.

സർവേയിലെ മറ്റുപ്രധാന കണ്ടെത്തലുകൾ

1. മോദി പ്രഭാവം തുടരുന്നു

2. രാമക്ഷേത്ര നിർമ്മാണം മോദി ഭരണകാലത്തെ ഏറ്റവും സവിശേഷ നേട്ടമായി പലരും എണ്ണുന്നു. 42 %

3.ആഗോള തലത്തിൽ ഇന്ത്യയുടെ ഉയരുന്ന പദവി. 19%

4. 370 ാം വകുപ്പ് റദ്ദാക്കൽ-12%

5.കോവിഡിനെ കൈകാര്യം ചെയ്യൽ-20%

6. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ- 17% പേർ മുഖ്യ നേട്ടമായി കരുതുന്നു

7.അഴിമതി മുക്ത പ്രതിച്ഛായ-14%

8. തൊഴിലില്ലായ്മ പ്രധാന ആശങ്കയായി തുടരുന്നു. സർക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്നാണ് 18% പേർ പ്രതികരിച്ചത്.

9. കോവിഡ് മഹാമാരിയെ ചെറുക്കുന്നതിൽ പരാജയം-13%

10. 26 ശതമാനം ഇന്ത്യാക്കാർക്ക് തൊഴിലില്ലായ്മ ഏറ്റവും വലിയ പ്രശ്‌നം. കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുകയും, സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കുകയും വേണം.

11. വിലക്കയറ്റം- 19 %

12. മോദി സർക്കാർ അഴിമതി വിജയകരമായി കുറച്ചോ? ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയാണ് നിലനിൽക്കുന്നത്. 46 ശതമാനം പേർ അതെ എന്നും 47 ശതമാനം പേർ അല്ല എന്നും പ്രതികരിച്ചു.