ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചത് ആഘോഷമാക്കി 'ഇന്ത്യ' സഖ്യം. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കാൻ വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് ലോക്‌സഭാ വിജ്ഞാപനം ഇറങ്ങിയത്. തുടർന്ന് മധുര പലഹാരം കഴിച്ചാണ് ഇന്ത്യ സഖ്യം ആ സന്തോഷത്തെ വരവേറ്റത്.

ഇന്ത്യ സഖ്യ നേതാക്കൾക്ക് മല്ലികാർജ്ജുൻ ഖാർഗെ മധുരവിതരണം ചെയ്തു. എല്ലാവർക്കും ഖാർഗെ നേരിട്ടാണ് മധുരം നൽകിയത്. അതിനിടെ എഐസിസി ആസ്ഥാനത്തും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും ആഘോഷം തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുൾപ്പെടെയുള്ള പ്രവർത്തകർ ഡാൻസും വാദ്യവുമായാണ് ആഘോഷം നടത്തുന്നത്. മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകർ ആഘോഷത്തിലാണ്.

അതേ സമയം 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. പാർലമെന്റിലെത്തിയ രാഹുൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങി. മുദ്രാവാക്യം വിളികളോടെ കോൺഗ്രസ് എംപിമാർ രാഹുലിനെ സ്വാഗതം ചെയ്തു. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു.

'രാഹുലിന്റെ പാർലമെന്റ് അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടത് സ്വാഗതാർഹമായ നടപടിയാണ്. ഇത് ഇന്ത്യയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് വയനാടിന് ആശ്വാസം നൽകുന്നു. ഭരണത്തിൽ ഇനി ബാക്കിയുള്ള സമയം, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുന്നതിന് പകരം യഥാർത്ഥ ഭരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് ബിജെപിയും മോദി സർക്കാരും അത് പ്രയോജനപ്പെടുത്തണം', കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.

ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചതിനാൽ രാഹുലിന് കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാൻ സാധിക്കും. 90 മിനിറ്റാണ് കോൺഗ്രസിന് അനുവദിച്ചിട്ടുള്ളത്. രാഹുൽ പാർലമെന്റിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയിൽ ആവേശവവും ഊർജവും കൂടും.

രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇന്നു രാവിലെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്‌ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചത്.

അതിനിടെ, ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനു പിന്നാലെ രാഹുൽ ഗാന്ധിഎക്‌സ് (ട്വിറ്റർ) ബയോയിൽ മാറ്റം വരുത്തി . അയോഗ്യനായ എംപി എന്നത് നീക്കം ചെയ്തു. പകരം മെമ്പർ ഓഫ് പാർലമെന്റ് എന്നാക്കി.

കഴിഞ്ഞ ദിവസമാണ് 'മോദി' പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ ദിവസങ്ങൾ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുത്തിരുന്നില്ല. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവേയാണ് തീരുമാനം.