ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചിട്ടും തെലുങ്ക് സൂപ്പർതാരം പവൻ കല്ല്യാണിന്റെ ജന സേന പാർട്ടി നേരിട്ടത് കനത്ത തോൽവി. ജന സേന പോരാട്ടത്തിന് ഇറങ്ങിയ എട്ട് സീറ്റിലും പരാജയപ്പെട്ടു. ഏഴ് സീറ്റിലും കെട്ടിവച്ച് കാശ് പോലും കിട്ടാതെയാണ് പരാജയപ്പെട്ടത്.

കുക്കാട്ട് പള്ളി സീറ്റിൽ മാത്രമാണ് കാര്യമായ വോട്ട് ജന സേന നേടിയത്. ഇവിടെ ഇവരുടെ സ്ഥാനാർത്ഥി എം പ്രേം കുമാർ 39,830 വോട്ട് നേടി. ഇവിടെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം ഇവർ പുറത്തെടുത്തത്. ഇവിടെ നേരത്തെ പവൻ കല്ല്യാൺ നേരിട്ട് എത്തി റാലി നടത്തിയിരുന്നു. ഇവിടെ രണ്ടാം സ്ഥാനത്താണ് ജന സേന എത്തിയത്. കുക്കാട്ട് പള്ളിക്ക് പുറമേ തണ്ടൂർ, കോതാട്, ഖമ്മം, വൈര , കോതഗുഡെം, അശ്വറോപേട്ട , നാഗർകുർണൂൽ എന്നീ മണ്ഡലങ്ങളിലാണ് ജന സേന മത്സരിച്ചത്.

എന്നാൽ ബാക്കിയുള്ള സീറ്റുകളിൽ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. 2014ലാണ് പവൻ കല്ല്യാൺ ജന സേന പാർട്ടി രൂപീകരിച്ചത്. കഴിഞ്ഞ കാലങ്ങളിൽ എല്ലാം തന്നെ ഒറ്റയ്ക്കായിരുന്നു പാർട്ടി മത്സരിച്ചത്. എന്നാൽ അടുത്തിടെയാണ് പാർട്ടി എൻഡിഎയിൽ ചേർന്നത്. പ്രധാനമന്ത്രി മോദിക്കൊപ്പം അടുത്തിടെ ആന്ധ്രയിലെ റാലികളിലും പവൻ കല്ല്യാൺ പങ്കെടുക്കുന്നുണ്ട്.

2024 ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ പ്രചാരണത്തിലാണ് പവൻ കല്ല്യാൺ. അതിനിടിയിലാണ് തെലുങ്കാനയിൽ പാർട്ടി മത്സരിച്ചത്. നേരത്തെ തെലങ്കാന തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നായിരുന്നു പവൻ കല്ല്യാണിന്റെ തീരുമാനം. എന്നാൽ ബിജെപി നിർബന്ധത്തിൽ എട്ടു സീറ്റുകളിൽ മത്സരിക്കുകയായിരുന്നു.

അതേ സമയം ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി എന്ന നിലയിൽ തെലങ്കാനയിൽ ജന സേനയ്ക്ക് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നു. 2024 ആന്ധ്ര സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നീങ്ങുന്ന പവൻ കല്ല്യാൺ പാർട്ടിക്ക് ഇപ്പോഴത്തെ തിരിച്ചടി എങ്ങനെ ബാധിക്കും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.