ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം പുനർനിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തത് ഭഗവാൻ ശ്രീരാമൻ ആണെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി. രാഷ്ട്ര ധർമ മാസികയുടെ പ്രത്യേക പതിപ്പിൽ, 'രാം മന്ദിർ നിർമ്മാൺ, ഏക് ദിവ്യ സ്വപ്‌ന കി പൂർത്തി' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് 33 വർഷം മുമ്പ് താൻ നയിച്ച രഥ് യാത്ര അടക്കമുള്ള രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ചരിത്ര യാത്ര അദ്ദേഹം ഓർത്തെടുക്കുന്നത്. ഇന്ത്യയെ വീണ്ടും കണ്ടെത്താനും, സ്വയം മനസ്സിലാക്കാനും ഉള്ള യാത്രയായിരുന്നു അത്. 1990 സെപ്റ്റംബർ 25 ന് ആരംഭിച്ച രഥയാത്ര ശ്രീരാമവിശ്വാസത്തിൽ അധിഷ്ഠിതമായ ദേശവ്യാപക പ്രസ്ഥാനത്തിന് തിരികൊളുത്തി എന്നും അദ്വാനി കുറിച്ചു.

രഥയാത്രയിൽ മോദിയുടെ സാന്നിധ്യവും അദ്ദേഹം ഓർത്തെടുക്കുന്നു. ആ കാലത്തേ രാമക്ഷേത്രം പുനർനിർമ്മിക്കാൻ ഭഗവാൻ ശ്രീരാമൻ തിരഞ്ഞെടുത്തിരുന്നു, അദ്വാനി പറഞ്ഞു. ' രഥയാത്ര 33 വർഷം പൂർത്തിയാക്കിയിരിക്കുന്നു. യാത്ര തുടങ്ങിയപ്പോൾ ഇത് രാജ്യം മുഴുവൻ വ്യാപിക്കുന്ന പ്രസ്ഥാനമായി മാറുമെന്ന് അറിഞ്ഞിരുന്നില്ല', അദ്ദേഹം എഴുതി.

ജനുവരി 16 നാണ് 76 വർഷം പഴക്കമുള്ള രാഷ്ട്ര ധർമ മാസികയുടെ പ്രത്യേക പതിപ്പ് പുറത്തിറങ്ങുന്നത്. രഥയാത്രയിൽ ഉടനീളം നരേന്ദ്ര മോദി തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അദ്വാനി ലേഖനത്തിൽ പറയുന്നു. ' അന്ന് അദ്ദേഹം അത്ര പ്രശസ്തനായിരുന്നില്ല. പക്ഷേ അക്കാലത്തേ രാമൻ അദ്ദേഹത്തിന്റെ ഭക്തനെ ക്ഷേത്രം പുനർനിർമ്മിക്കാൻ തിരഞ്ഞെടുത്തിരുന്നു. അയോധ്യയിൽ ശ്രീരാമന്റെ ഒരു മഹത്തായ ക്ഷേത്രം ഉയരണമെന്ന് വിധി കാത്തുവച്ചിട്ടുണ്ടെന്ന് അന്ന് എനിക്ക് തോന്നി. ഇനി അതിനു കുറച്ച് സമയമേയുള്ളൂ. രഥയാത്ര തുടങ്ങി ദിവസങ്ങൾക്ക് ശേഷം, ഞാൻ ഒരു സാരഥി മാത്രമാണെന്ന് എനിക്ക് മനസ്സിലായി. പ്രധാന സന്ദേശം യാത്ര തന്നെയായിരുന്നു. രാമന്റെ ജന്മസ്ഥലത്തേക്ക് പോകുന്നതിനാൽ ആരാധന അർഹിക്കുന്ന 'രഥം' ആയിരുന്നു അത്', അദ്വാനി പറഞ്ഞു.

' അയോധ്യയിൽ മോദി പ്രാണപ്രതിഷ്ഠ നടത്തുമ്പോൾ അദ്ദേഹം ഓരോ ഇന്ത്യൻ പൗരനെയുമാണ് പ്രതിനിധീകരിക്കുന്നത്. ശ്രീരാമന്റെ ഗുണങ്ങൾ സ്വാംശീകരിക്കാൻ എല്ലാ ഇന്ത്യാക്കാർക്കും ഈ ക്ഷേത്രം പ്രചോദനമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു' , അദ്വാനി കുറിച്ചു. രഥയാത്രയ്ക്കിടെ വിദൂരഗ്രാമങ്ങളിൽ നിന്നുപോലും ഗ്രാമീണർ ശ്രീരാമ രാമം ഉച്ചരിച്ച് പ്രണാമം അർപ്പിച്ച് മടങ്ങുമ്പോൾ ഞാൻ വികാരഭരിതനാകുമായിരുന്നു. രാമക്ഷേത്രം സ്വപ്‌നം കാണുന്ന ധാരാളം പേരുണ്ടെന്ന സന്ദേശമായിരുന്നു അത്. ജനുവരി 22 ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ ആ ഗ്രാമീണരുടെ അടിച്ചമർത്തപ്പെട്ട മോഹങ്ങൾ സാക്ഷാത്കരിക്കപ്പെടും.

96 കാരനായ അദ്വാനി പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിശ്വഹിന്ദ് പരിഷത്ത് പറയുന്നത്. താൻ ആഗ്രഹിച്ച കാര്യം മോദി പൂർത്തിയാക്കിയതിന് അദ്ദേഹത്തെ ലേഖനത്തിൽ അദ്വാനി അഭിനന്ദിക്കുന്നുണ്ടെന്നും സൂചനയുണ്ട്. മാസികയുടെ പകർപ്പ് അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യും.

11 ദിവസത്തെ വ്രതാചരണവുമായി മോദി

അയോധ്യയിൽ ഈമാസം 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് തയ്യാറെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേർച്ചകളും യാഗങ്ങളും ഉൾപ്പെടെ 11 ദിവസത്തെ ആചാരങ്ങൾക്ക് തുടക്കമിട്ടു. 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുകായണ് പ്രധാനമന്ത്രി. ഇക്കാര്യം വ്യക്തമാക്കി സന്ദേശവും നൽകി അദ്ദേഹം.

രാജ്യത്തിന് നൽകിയ പ്രത്യേക സന്ദേശത്തിൽ, വികാരാധീനനും അമിതഭാരവും അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്'.-എന്നായിരുന്നു ഇതു സംബന്ധിച്ച് മോദി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത 10 മിനിറ്റ് ഓഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

'ചരിത്രപരവും പവിത്രവുമായ നിമിഷത്തിന് എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയായി ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. അതിനു തയ്യാറെടുപ്പിനായി വിശുദ്ധ ഗ്രന്ഥങ്ങളിൽ അനുശാസിക്കുന്ന കർശനമായ സന്യാസിമാരുടെ മാർഗ നിർദേശങ്ങൾ പാലിക്കും.'-മോദി പറഞ്ഞു.

അതിനായി 11 ദിവസത്തെ വ്രതം തുടങ്ങുന്ന ദിവസം സ്വാമി വിവേകാനന്ദന്റെ ജന്മദിനം കൂടിയായത് യാദൃശ്ചികമാണെന്നും മോദി സൂചിപ്പിച്ചു. ഛത്രപതി ശിവജിയുടെ അമ്മ ജിജാബായിയുടെ ജന്മവാർഷികവും അദ്ദേഹം ഉദ്ധരിച്ചു. സ്വന്തം അമ്മയെയും അനുസ്മരിച്ചു. തന്റെ നമോ ആപ്പിലൂടെ തന്നെ ബന്ധപ്പെടാൻ ഇന്ത്യക്കാരോട് പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്തു.

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും ചടങ്ങ് ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും രാമക്ഷേത്രത്തിൽ എത്താൻ ട്രെയിനുകളും തയ്യാറായിട്ടുണ്ട്. രാജ്യത്തെ തിരക്കുള്ള നഗരങ്ങളിലൊന്നായ ബംഗളുരുവിൽ നിന്നും അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഫെബ്രുവരി മുതൽ 11-ലാകും അയോദ്ധ്യയിലേക്ക് സർവീസ് നടത്തുകയെന്നാണ് വിവരം.

മൂന്ന് ട്രെയിനുകൾ ബംഗളുരുവിൽ നിന്നാകും. ഹുബ്ബള്ളി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം ട്രെയിനുകളും ശിവമോഗ, ബെലഗാവി എന്നിവിടങ്ങളിൽ നിന്ന് ഓരോ ട്രെയിനുകളുമാകും അയോദ്ധ്യയിലേക്ക് സർവീസ് നടത്തുക. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാകില്ലെന്നും സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.