ന്യൂഡൽഹി: പൊലീസുകാരുടെ യൂണിഫോം ഏകീകരണം എന്ന ആശയം മുന്നോട്ട് വച്ച് പ്രധാനമന്ത്രി. ഒരു രാജ്യം, ഒറ്റ യൂണിഫോം എന്ന നിർദ്ദേശം സംസ്ഥാന സർക്കാരുകൾ ആലോചിക്കണം. എന്നാൽ, ഇത് അടിച്ചേൽപ്പിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇത് ചിലപ്പോൾ, അഞ്ചുവർത്തിനകമോ, 50 വർഷത്തിനകമോ അല്ലെങ്കിൽ 100 വർഷത്തിനകമോ സംഭവിച്ചേക്കാം. എന്തായാലും വമുക്ക് ഇതിനെ കുറിച്ച് ആലോചിക്കാം', സൂരജ്കുണ്ഡിൽ സംസ്ഥാന ആഭ്യന്തര മന്ത്രിമാർക്കായുള്ള ചിന്തൻ ശിബിരത്തിലാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടുവച്ചത്.

കോവിഡ് കാലത്ത് പൊലീസ് സേനയുടെ പ്രശസ്തി ഉയർന്നു. സ്വന്തം ജീവൻ പണയപ്പെടുത്തിയും ദുരിതബാധിതരെ സഹായിക്കുകയായിരുന്നു അവർ. പൊലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിൽ ഗുണപരമായിട്ടുള്ള മാറ്റങ്ങൾ വേണം. ഇതിന് ഭരണ നേതൃത്വം ഇടപെടണമെന്നും പൊലീസ് പറഞ്ഞു.

സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളും വ്യത്യാസപ്പെടുകയാണ്. അതുകൊണ്ട് ക്രമസമാധാനം പരിപാലിക്കുന്നതിൽ സംസ്ഥാന-കേന്ദ്ര ഏജൻസികൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. സാധാരണക്കാരുടെ സുരക്ഷയ്ക്ക് അനുയോജ്യമായി വേണം പ്രവർത്തിക്കാൻ. 5ജിയുടെ വരവോടെ കുറ്റകൃത്യങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇതിനെ ചെറുക്കാൻ അന്വേഷണ ഏജൻസികൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സൈബർ സുരക്ഷയിൽ ജാഗരൂകരായിരിക്കണമെന്നും മോദി പറഞ്ഞു.സംസ്ഥാനങ്ങളിലെ ക്രമസമാധാനമെന്നത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. എന്നാലത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതുമാണ്. സംസ്ഥാനങ്ങൾക്ക് പരസ്പരം ഒരുപാട് പഠിക്കാനാകുമെന്നും അത് രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നതിക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവാർത്തകളെക്കുറിച്ച് നമുക്ക് ശ്രദ്ധവേണം. ഇത്തരത്തിലുള്ള വാർത്തകൾ ചിലപ്പോൾ രാജ്യത്തുകൊടുങ്കാറ്റു തന്നെ തുറന്നുവിട്ടേക്കാം. ഇത്തരം വാർത്തകൾ തിരിച്ചറിയുന്നതിന് നാം ജനങ്ങൾക്ക് ബോധവത്കരണം നൽകണമെന്നും മോദി വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി വിളിച്ചു ചേർത്ത ചിന്തൻ ശിബിരത്തിന്റെ രണ്ടാം ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാതെ വിട്ടുനിന്നു. ഡൽഹി കേരള ഹൗസിലാണ് മുഖ്യമന്ത്രി ഉള്ളത്. മുഖ്യമന്ത്രിമാരായ മമത ബാനർജി, അശോക് ഗെലോട്ട്, ഭൂപേഷ് ഭഖേൽ, നിതീഷ് കുമാർ, എം കെ സ്റ്റാലിൻ, നവീൻ പട്‌നായിക്ക് എന്നിവർ യോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരും പങ്കെടുത്തു. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് വ്യാപനം, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ എന്നിവ നേരിടാനായാണ് ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു.