ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെച്ചൊല്ലി ബിജെപി - കോൺഗ്രസ് വാക്‌പോര് മുറുകുന്നു. രാഹുൽഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ രംഗത്തെത്തി. ഭാരത് ജോഡോ യാത്ര പോകുന്നതിനു മുൻപ് ഇന്ത്യയുടെ ചരിത്രം രാഹുൽ ഗാന്ധി പഠിക്കണമായിരുന്നുവെന്ന് അമിത് ഷാ പരിഹസിച്ചു. വിദേശ നിർമ്മിത ടീഷർട്ട് ധരിച്ചാണ് രാഹുലിന്റെ യാത്രയെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരിൽവച്ചായിരുന്നു അമിത്ഷായുടെ പ്രതികരണം.

മുമ്പ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് രാഹുൽ ബാബയെയും കോൺഗ്രസുകാരെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. ഏത് പുസ്തകത്തിലാണ് താങ്കൾ ഇത് വായിച്ചത് ലക്ഷക്കണക്കിന് ആളുകൾ ജീവൻ ബലിയർപ്പിച്ച രാജ്യമാണിതെന്നും അമിത് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിൽ ബിജെപി ബൂത്ത് ലെവൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി ഭാരതത്തെ ഐക്യപ്പെടുത്താൻ യാത്രയിലാണ്. പക്ഷേ അദ്ദേഹം ഇന്ത്യൻ ചരിത്രം പഠിക്കേണ്ടതുണ്ടെന്നാണ് താൻ കരുതുന്നതെന്നും അമിത് ഷാ പറഞ്ഞു. വികസനത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നുംപ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും മാത്രമേ കോൺഗ്രസിന് സാധിക്കൂവെന്നും അമിത് ഷാ പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി വിലകൂടിയ വിദേശനിർമ്മിത ടീ ഷർട്ടാണ് ഉപയോഗിക്കുന്നതെന്ന് ബിജെപി നേതാക്കൾ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

ഭാരത് ജോഡോ യാത്രയ്ക്ക് പരിഹാസപൂർവ്വം ഉപദേശം നൽകി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും രംഗത്തെത്തി. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് പുരി കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചത്. കോൺഗ്രസ് ഈ യാത്രയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതാണ് നല്ലത് എന്നായിരുന്നു പരിഹാസത്തിന്റെ അടിസ്ഥാനം.

കോൺഗ്രസിനുള്ള ഒരു ഉപദേശം: ഇന്ധനവില കുറയ്ക്കുന്നതിനെതിരെ കണ്ണടച്ചിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനം നിറച്ച് സാധാരണക്കാരന്റെ അനുഭവങ്ങളിൽ നിന്നും പഠിക്കാം. ഉദാഹരണത്തിന്, തെലങ്കാനയും ജമ്മു കശ്മീരും തമ്മിൽ ലിറ്ററിന് 14.5 രൂപ എന്ന വ്യത്യാസമുണ്ട്, ആദ്യ ട്വീറ്റിൽ കേന്ദ്ര പെട്രോളിയം മന്ത്രിയായ ഹർദീപ് സിങ് പുരി പറയുന്നു.

യാത്ര കടന്നുപോകുന്ന പ്രധാന സ്ഥലങ്ങളിലെ ഇന്ധന വില പ്രദർശിപ്പിക്കുന്ന ചിത്രവും കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ രാഹുൽ ഗാന്ധിയുടെ യാത്രയിൽ അദ്ദേഹത്തിന്റെ ടീഷർട്ടിന്റെ വില സംബന്ധിച്ച് ഒരു ട്വീറ്റ് ബിജെപി നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നേരിട്ട് പരിഹാസം നടത്തിയത്.

അതേ സമയം 'ഭാരത് ജോഡോ യാത്രയിൽ' രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും രാത്രികളിൽ തങ്ങുന്ന കണ്ടെയ്നറുകളെ ചൊല്ലി ബിജെപി നേരത്തെ പരിഹാസം ഉന്നയിച്ചിരുന്നു. 5 സ്റ്റാർ താമസം എന്ന നിലയിലായിരുന്നു പരിഹാസം. കോൺഗ്രസ് ഇതിനെ എതിർത്ത് രംഗത്ത് എത്തിയിട്ടുണ്ട്.

കണ്ടെയ്നറുകൾ വളരെ അടിസ്ഥാനപരമായ ചെലവ് കുറഞ്ഞ സംവിധാനമാണ്. 'അമിത് ഷായും അമിത് മാളവ്യയും ഈ കണ്ടെയ്നറുകൾ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അപ്പോൾ അവർക്ക് ഒരു കണ്ടെയ്നറിൽ ജീവിക്കുന്നത് എന്താണെന്ന് മനസ്സിലാകും. ഇത് രഥയാത്ര പോലെയല്ല. ഇത് 'ടൊയോട്ട യാത്ര' അല്ലെങ്കിൽ 'ഇന്നോവ യാത്ര' അല്ല. നമ്മുടേത് ഒരു പദയാത്രയാണ്, കണ്ടെയ്‌നറുകൾ ചൈനയിൽ നിർമ്മിച്ചതല്ല,' കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. കണ്ടെയ്നറുകൾ ഘടിപ്പിച്ച ട്രക്കുകൾ സ്വകാര്യ കമ്പനിയുടേതാണെന്നും അദാനി ഏറ്റെടുത്തതല്ലെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

രാഹുൽ ധരിച്ചിരിക്കുന്നത് 41,527 രൂപയുടെ ടീ ഷർട്ടാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ബർബെറി ടീ ഷർട്ടിന്റെ ചിത്രവും രാഹുൽ അത് ധരിച്ച് നിൽക്കുന്ന ചിത്രവും പങ്കു വച്ചാണ് ബിജെപിയുടെ സോഷ്യൽ മീഡിയ ക്യാംപെയ്ൻ. രാഹുൽ ഗാന്ധി ധരിച്ച ബർബെറി ടീ ഷർട്ടിന്റെ വില സഹിതമാണ് 'ഭാരത് ദേഖോ' (ഭാരതമോ കാണൂ) എന്ന പേരിൽ ബിജെപി ക്യാംപെയ്ൻ. ട്വിറ്ററിലെ പ്രചാരണത്തിന് ചുട്ട മറുപടിയുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്നാണ് ബിജെപിയോട് കോൺഗ്രസിന്റെ മറു ചോദ്യം. മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും 1.5 ലക്ഷത്തിന്റെ കണ്ണാടിയെ കുറിച്ചും ചർച്ച ചെയ്യാമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കാനും ബിജെപിയോട് കോൺഗ്രസ് ആവശ്യപ്പെട്ടു.