ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡിലേക്ക് കടക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഫെബ്രുവരി അഞ്ചിന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിച്ചേക്കുമെന്നാണു റിപ്പോർട്ട്. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോർട്ട് സർക്കാർ നിയോഗിച്ച സമിതി വെള്ളിയാഴ്ചയാണു മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് കൈമാറിയത്.

ഉത്തരാഖണ്ഡിൽ അവതരിപ്പിച്ച ശേഷം ദേശീയ തലത്തിൽ വിഷയം ചർച്ചയാക്കാനാണ് ബിജെപി നീക്കം നടക്കുന്നത്. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.

സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഇതിനായി പ്രത്യേകം സമിതിയെ നിയോഗിച്ചു. ബിൽ പാസായാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതൽക്കുതന്നെ ഏക സിവിൽ കോഡ് നിലവിലുണ്ട്.

വിവാഹമോചനം, പൈതൃകസ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാതി, മത, സാമുദായിക വേർതിരിവില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ രീതിയിൽ നിയമം ബാധകമാവുന്ന സംവിധാനമാണ് ഏക സിവിൽ കോഡ്.