ന്യൂഡൽഹി: പാർലമെന്റിൽനിന്ന് 141 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരായ പ്രതിഷേധത്തിനിടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ പരിഹസിച്ച് അനുകരിച്ച തൃണമൂൽ എംപി കല്യാൺ ബാനർജിയുടെ നടപടി വിവാദങ്ങൾക്ക് വഴിവെച്ചു. പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ പാർലമെന്റ് കെട്ടിടത്തിന് പുറത്തെ പടിയിൽ ഇരിക്കുമ്പോഴായിരുന്നു കല്യാൺ ബാനർജിയുടെ നടപടി.

കല്യാൺ ബാനർജി രാജ്യസഭാ എംപിയെ അനുകരിക്കുന്നത് കണ്ട് പൊട്ടിച്ചിരിച്ചു കൊണ്ടാണ് പ്രതിപക്ഷ എംപിമാർ പ്രതികരിച്ചത്. ഇതേസമയം രാഹുൽ ഗാന്ധി ഇതിന്റെ വിഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവം ശ്രദ്ധിയൽ പെട്ടതോടെ ജഗദീപ് ധൻകർ പ്രതികരണവുമായി രംഗത്തുവന്നു. ഒരു എംപി പരിഹസിക്കുന്നതും രണ്ടാമത്തെ എംപി ആ സംഭവം വിഡിയോയിൽ പകർത്തുന്നതും ലജ്ജാകരവും പരിഹാസ്യവും അസ്വീകാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. 'എന്തിനാണ് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന് രാജ്യം ആശ്ചര്യപ്പെടുന്നുണ്ടെങ്കിൽ അതിനുള്ള കാരണം ഇതാണ്. ടി.എം.സി എംപി കല്യാൺ ബാനർജി ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിയെ പരിഹസിച്ചപ്പോൾ രാഹുൽ ഗാന്ധി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അവർ സഭയിൽ എത്രമാത്രം അശ്രദ്ധയും ലംഘനവും നടത്തിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ', ബിജെപി എക്‌സിൽ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

പാർലമെന്റിലെ സുരക്ഷ വീഴ്ചയെ കുറിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിക്കണമെന്നും പ്രതികൾക്ക് പാസ് നൽകിയ ബിജെപി എംപി പ്രതാപ് സിംഹക്ക് ഇവരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് 141 എംപിമാരുടെ സസ്‌പെൻഷനിലേക്ക് നയിച്ചത്. ഇന്ന് മാത്രം 49 എംപിമാരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്.

രാഹുൽ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരും പാർലമെന്റിന് പുറത്തായി. കഴിഞ്ഞ ദിവസം ലോക്സഭയിലും രാജ്യസഭയിലുമായി 78 എംപിമാരെ സസ്പെൻഡ് ചെയ്തിരുന്നു. 33 എംപിമാരെ ലോക്സഭയിൽനിന്നും 45 പേരെ രാജ്യസഭയിൽനിന്നും സസ്പെൻഡ് ചെയ്തു.