മാവേലിക്കര: നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന ബൈജു കലാശാല ബിഡിജെഎസിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബൈജുവിന് പാർട്ടിയിലേക്ക് അംഗത്വം നൽകി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ബൈജു. അരുൺ കുമാറിനോട് പരാജയപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് മാവേലിക്കരയിൽ മത്സരിച്ചത്. തൊട്ടുപിന്നാലെ പാർട്ടി വിട്ട് കേരളാ കോൺഗ്രസി(എം)ൽ ചേർന്നു.

താമരക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായി പ്രവർത്തിച്ചു. കെ.പിഎംഎസ് മുൻ ജനറൽ സെക്രട്ടറിയാണ്. എൻഡിഎയിലെ ധാരണ പ്രകാരം മാവേലിക്കര ലോക്സഭ സീറ്റ് ബിഡിജെഎസിന് അവകാശപ്പെട്ടതാണ്. ബൈജു കലാശാല ഇവിടെ മത്സരിക്കുമെന്നാണ് സൂചന. കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിന്റെ മൗനാനുവാദത്തോടെയാണ് ബൈജു വന്നിരിക്കുന്നത് എന്നാണ് വിവരം. നേരിട്ട് ബിജെപിയിലേക്ക് പോകുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ബിഡിജെഎസ് വഴി എൻഡിഎ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്. പുന്നല ശ്രീകുമാർ നേരത്തേ നവോഥാന സമിതി വിട്ടിരുന്നു.

അതേ സമയം, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും. പ്രചാരണ പ്രവർത്തനങ്ങൾ അനൗദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ സാമുദായിക, സാംസ്‌കാരിക നേതാക്കളെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്.