തിരുവനന്തപുരം: സിപിഐയില്‍ വീണ്ടും വിഭാഗീയത ശക്തം. കാനം പക്ഷവും കാനം വിരുദ്ധരും സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നടത്തിയ സമാനതകളില്ലാത്ത വാക് പോരാണ്. കെ ഇ ഇസ്മയിലിനേയും പ്രകാശ് ബാബുവിനേയും അടക്കം അംഗീകരിക്കില്ലെന്ന സൂചനകള്‍ നല്‍കുന്ന കാനം വിഭാഗം പ്രധാനമായും ലക്ഷ്യമിടുന്നത് വിഎസ് സുനില്‍കുമാറിനെയാണ്.

സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വി.എസ്.സുനില്‍കുമാറിനെതിരെ ഒളിയമ്പുമായി പി.പി.സുനീര്‍ എംപി രംഗത്തു വന്നിരുന്നു. "നമ്മള്‍ ആത്മസുഹൃത്തുക്കള്‍ എന്ന് കരുതി കൊണ്ടുനടക്കുന്നവര്‍ നമ്മളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലായി. അതാണ് ഈ ചര്‍ച്ച കൊണ്ട് ഉണ്ടായ പ്രയോജനം. ആരോടും ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് ലഭിച്ചത്" എന്നായിരുന്നു സുനീര്‍ യോഗത്തില്‍ പറഞ്ഞത്. ഇതിനൊപ്പം സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍.അരുണും രംഗത്തെത്തിയിരുന്നു. 40 വയസ്സിനു മുന്‍പ് എംഎല്‍എയും 50 വയസ്സിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്നായിരുന്നു സുനിലിനെതിരെ അരുണിന്റെ പരിഹാസം.

സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയത് പാര്‍ട്ടി സെക്രട്ടറിയായ ബിനോയ് വിശ്വമാണ്. പ്രകാശ് ബാബുവിനെ രാജ്യസഭയിലേക്ക് അയയ്ക്കാനായിരുന്നു കാനം വിരുദ്ധരുടെ നീക്കം. കാനം രാജേന്ദ്രന്റെ മരണ ശേഷവും സിപിഐയില്‍ കാനം പക്ഷം അതിശക്തരാണ്. ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയാക്കിയ അവര്‍ സുനീറിനെ രാജ്യസഭയിലേക്ക് അയച്ച് കരുത്ത് കാട്ടി. ഇതിനെ സുനില്‍കുമാര്‍ അടക്കമുള്ളവര്‍ അപ്രതീക്ഷിതമായി കൗണ്‍സില്‍ യോഗത്തില്‍ വിമര്‍നമാക്കി. അടുത്ത ദിവസം സുനില്‍കുമാറിനെ കടന്നാക്രമിച്ച് കാനം പക്ഷവും തിരിച്ചടിച്ചു. ഇതോടെ സിപിഐയിലെ വിഭാഗീയത പുതിയ തലത്തിലുമെത്തി.

പി.പി. സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് വി.എസ്.സുനില്‍കുമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നുമാണ് സുനില്‍ കുമാര്‍ പറഞ്ഞത്. മുതിര്‍ന്ന നേതാവിനെ അയയ്ക്കുന്നതായിരുന്നു ഉചിതമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഇതോടെയാണ് ചേരിതിരിഞ്ഞുള്ള വിമര്‍ശനം തുടങ്ങിയത്. പരിധി വിട്ട ആക്രമണമായി ഇതു മാറുകയും ചെയ്തു. ഔദ്യോഗിക വിഭാഗം ഒന്നടങ്കം സര്‍വ്വ ശക്തിയുമെടുത്ത് ആഞ്ഞടിച്ചു. തൃശൂരിലെ തോല്‍വിയില്‍ വേദനിക്കുന്ന സുനില്‍കുമാറിന് ആ പരിഗണന ആരും നല്‍കിയതുമില്ല.

കൗണ്‍സിലിന്റെ ആദ്യദിനം കാനം വിരുദ്ധപക്ഷം സുനീറിന് എതിരെ ഒന്നായി ആസൂത്രിത വിമര്‍ശനം നടത്തിയെങ്കില്‍ അടുത്ത ദിവസം പഴയ കാനം പക്ഷം സുനീറിന് അനുകൂലമായി തിരിച്ചടിച്ചു. സുനില്‍ കുമാറിനെ ഒരു വിഭാഗം സംഘടിതമായി കടന്നാക്രമിച്ചു. ആറുതവണ എംഎല്‍എ ആയ ആള്‍ ഏഴാം തവണ തോറ്റപ്പോള്‍ രാജ്യസഭയിലേക്ക് അയച്ചിരുന്നുവെന്നും അന്ന് പിന്തുണയ്ക്കുകയും കൈയടിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സുനീറിനെ വിമര്‍ശിക്കുന്നതെന്നും കോട്ടയത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗം സുശീലന്‍ പറഞ്ഞു.

പിന്നീടും ഒരാളെ രാജ്യസഭയിലേക്ക് അയച്ചിരുന്നു. അതിന്റെ മാനദണ്ഡമെന്തെന്ന് ഇപ്പോഴും അറിയില്ലെന്നും സുശീലന്‍ പറഞ്ഞു. കെ.ഇ.ഇസ്മയിലിനെയും എം.പി.അച്യുതനെയും ഉദ്ദേശിച്ചായിരുന്നു സുശീലന്റെ വിമര്‍ശനം.