തിരുവനന്തപുരം: പുതുപ്പള്ളിയിൽ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയാക്കാതിരിക്കാൻ ബോധപൂർവ്വം ഉമ്മൻ ചാണ്ടി വികാരം ആളിക്കത്തിക്കുകയാണോ മാധ്യമങ്ങൾ? ഈ സംശയം ഉയർത്തുന്നത് ദേശാഭിമാനിയാണ്. പുതുപ്പള്ളിയിലെ പ്രചരണ വിഷയങ്ങൾ എന്താകുമെന്ന സൂചനയും സിപിഎം മുഖപത്രം നൽകുന്നുണ്ട്. പുതുപ്പള്ളി ചർച്ചയ്ക്ക് പിന്നിൽ എന്തെന്ന തലക്കെട്ടിൽ ദേശാഭിമാനി നൽകിയ വാർത്തയിലാണ് എല്ലാം വിശദീകരിക്കുന്നത്.

പുതുപ്പള്ളി മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം, രോഗംമൂലം ഉമ്മൻ ചാണ്ടി സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്ന ഘട്ടത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട് അടക്കം ഉയർന്ന വിവാദങ്ങൾ, അതിനു പിന്നിൽ നിന്നവരുടെ ലക്ഷ്യം, ആരാണ് പിൻഗാമിയാകേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന പ്രചാരണം തുടങ്ങി നിരവധി കാര്യങ്ങൾ മുന്നിലുണ്ട്-ഇതാണ് ദേശാഭിമാനി വിശദീകരിക്കുന്നത്. സിപിഎം പത്രം ഇങ്ങനെ പറയുമ്പോൾ വോട്ട് കിട്ടാൻ എല്ലാം ചർച്ചയാക്കുമെന്ന് വ്യക്തമാണ്. ഇതിൽ രോഗംമൂലം ഉമ്മൻ ചാണ്ടി സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്ന ഘട്ടത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട് അടക്കം ഉയർന്ന വിവാദങ്ങളും ഉൾപ്പെടുന്നു. ഇതിൽ ആരെയാണ് ദേശാഭിമാനി ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. ഏതായാലും ചികിത്സയിലെ പ്രശ്‌നങ്ങളും ദേശാഭിമാനി ഉയർത്തി കഴിഞ്ഞു.

മറുനാടൻ മലയാളിയെ കുറ്റപ്പെടുത്താൻ നിലമ്പൂരിലെ എംഎൽഎ പിവി അൻവർ എന്നും ഉപയോഗിക്കുന്ന ഒരു വിഷയമാണ് ഉമ്മൻ ചാണ്ടിയുടെ ചികിൽസാ വിവാദം. ഇത് ദേശാഭിമാനിയും ഏറ്റെടുക്കുമെന്ന സൂചനയാണ് ഇന്നത്തെ വാർത്തയിലുള്ളതെന്നതാണ് വസ്തുത. ഉമ്മൻ ചാണ്ടിയുടെ ചികിൽസയുമായി ബന്ധപ്പെട്ട പരാതികൾ കുടുംബത്തിലെ ചിലരാണ് ഉയർത്തിയത്. അത് മിക്ക മുഖ്യധാരാ മാധ്യമങ്ങളും ചർച്ചയാക്കി. ഇതെല്ലാം പുതുപ്പള്ളി പ്രചരണത്തിൽ സിപിഎം നിറയ്ക്കുമെന്ന് തന്നെയാണ് സൂചന.

ദേശാഭിമാനി വാർത്തയുടെ പൂർണ്ണ രൂപം

കോൺഗ്രസിലെ ചില കേന്ദ്രങ്ങളുടെകൂടി താൽപ്പര്യത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാർത്തകൾ ധൃതിയിൽ സജീവമാക്കിയത് വരാൻ പോകുന്ന ചർച്ചകളിലേക്കുള്ള സൂചന. അനവസരത്തിലാണ് ചർച്ചയെന്ന് പറയുന്ന കോൺഗ്രസ് നേതാക്കൾതന്നെ പുതുപ്പള്ളിയിൽ മത്സരിക്കാൻ ചാണ്ടി ഉമ്മൻ യോഗ്യനാണെന്ന പരസ്യ നിലപാടെടുത്തുകഴിഞ്ഞു.

നിയമസഭ ഔദ്യോഗികമായി പുതുപ്പള്ളിയിലെ ഒഴിവ് റിപ്പോർട്ട് ചെയ്തു. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. എപ്പോൾ തെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ തയ്യാറാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി. 24ന് കെപിസിസിയുടെ ഔദ്യോഗിക അനുശോചന യോഗം കഴിഞ്ഞാലുടൻ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ഊർജിതമാക്കുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

ഉമ്മൻ ചാണ്ടി അന്തരിച്ച് അഞ്ചു ദിവസം പിന്നിട്ടപ്പോൾത്തന്നെ ചില മാധ്യമങ്ങൾ പുതുപ്പള്ളിയിൽ അഭിപ്രായ സർവേ പോലും നടത്തി. യുഡിഎഫിനെ സഹായിക്കലാണ് ലക്ഷ്യമെന്ന് വ്യക്തം. ഉമ്മൻ ചാണ്ടിയുടെ ജനപ്രിയതയെക്കുറിച്ച് ആർക്കും തർക്കമില്ല. വിലാപയാത്രയിൽ പങ്കെടുത്തത് മുഴുവൻ യുഡിഎഫുകാരാണെന്ന് കോൺഗ്രസ് നേതാക്കൾപോലും പറയില്ല, പക്ഷേ, ചില മാധ്യമങ്ങൾ അതും പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മറ്റൊരു വിഷയവും പരിഗണനയ്ക്ക് വരരുതെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പുതുപ്പള്ളി മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം, രോഗംമൂലം ഉമ്മൻ ചാണ്ടി സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്ന ഘട്ടത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട് അടക്കം ഉയർന്ന വിവാദങ്ങൾ, അതിനു പിന്നിൽ നിന്നവരുടെ ലക്ഷ്യം, ആരാണ് പിൻഗാമിയാകേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന പ്രചാരണം തുടങ്ങി നിരവധി കാര്യങ്ങൾ മുന്നിലുണ്ട്. പുതുപ്പള്ളിയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും എൽഡിഎഫാണ് ഭരിക്കുന്നത്. 2016ൽ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മൻ ചാണ്ടിക്ക് 2021ൽ 9,044 വോട്ടിന്റെ മേൽക്കൈ മാത്രമാണ് നേടാനായത്. രണ്ടുതവണയും ജെയ്ക് സി തോമസായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. അരനൂറ്റാണ്ട് പ്രതിനിധാനംചെയ്ത മണ്ഡലത്തിൽ കുടുംബവാഴ്ച വേണമെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നുവോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

മണിപ്പുരിൽ ഉൾപ്പെടെ കോൺഗ്രസിന് സുശക്തമായ നിലപാട് കൈക്കൊള്ളാൻ കഴിയാത്തത് ക്രൈസ്തവസഭകളിലടക്കം ചർച്ചയാണ്. രണ്ടാം പിണറായി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നതും യുഡിഎഫ് കൊണ്ടുവന്ന ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നതും പ്രസക്തവുമാണ്. ഇങ്ങനെയുള്ള സുപ്രധാന രാഷ്ട്രീയ സാഹചര്യങ്ങളൊന്നും പുതുപ്പള്ളിയിലെ സജീവ വിഷയമല്ലെന്ന് വരുത്താനാണ് മുൻകൂർ ചർച്ചകൾ.