കണ്ണൂർ: ഇരിക്കൂർ എംഎ‍ൽഎയുടെ സഹോദരനെതിരെ ഡൽഹി കേന്ദ്രീകരിച്ചു കള്ളപ്പണം നടത്തിയെന്ന ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് വേട്ടയാടുന്നുവെന്ന് പരാതി. ഡൽഹി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന തന്നെ കുറിച്ചു അന്വേഷിക്കുന്നതിനായി കണ്ണൂർ ജില്ലയിലെ ഉളിക്കലിലെ തറവാട്ടു വീട്ടിൽ റെയ്ഡ് നടത്തിയതായും ആരോപണ വിധേയൻ പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിനെതിരെ പോരാട്ടം നടത്തിയതിനാണ് തനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി - സൗത്ത് ഇന്ത്യൻ സെല്ലിന്റെ സംസ്ഥാന ചെയർമാനും ഇരിക്കൂർ മണ്ഡലം എംഎ‍ൽഎ സജീവ് ജോസഫിന്റെ സഹോദരനുമായ രാജീവ് ജോസഫ് കണ്ണൂർ പ്രസ് ക്‌ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇ.ഡി. സമൻസ് പ്രകാരം ജനുവരി 18 ന് എറണാകുളത്ത് ഹാജരാകുമെന്ന് രാജീവ് ജോസഫ് അറിയിച്ചു.

അടുത്ത കാലത്ത് വിദേശ രാജ്യങ്ങളിൽ നിന്നും എന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് ഇ.ഡി സമൻസ് നൽകിയിരിക്കുന്നത്. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി സൗത്ത് ഇന്ത്യൻ സെല്ലിന്റെ സംസ്ഥാന ചെയർമാനെന്ന നിലയിൽ ഡി.പി.സി.സി ആസ്ഥാനത്തും ഡൽഹിയിലും രാജ്യത്തെമ്പാടും താൻ നടത്തിയ മതസൗഹാർദ്ദ, രാഷ്ട്രീയ പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നതിനാണ് മോദി സർക്കാരിന്റെ കീഴിലുള്ള ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്.

ഇതു കൊണ്ടെന്നും പൊതുപ്രവർത്തനങ്ങളിൽ നിന്നും തന്നെ പിൻതിരിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർമനസിലാക്കണമെന്നും രാജീവ് ജോസഫ് പറഞ്ഞു. ഇതുവരെയായി തന്റെയും ഭാര്യയുടെയും മകന്റെയും പേരിലുള്ള അക്കൗണ്ടിലേക്കും വിദേശ രാജ്യങ്ങളിൽ നിന്നും പണം വന്നിട്ടില്ല. 56 വയസുള്ള തന്റെ അക്കൗണ്ടിലേക്ക് ഇതുവരെയായി രണ്ടര കോടിയാണ് വന്നിട്ടുള്ളത്. രാജ്യത്ത് മറ്റു രാഷ്ട്രീയപാർട്ടി നേതാക്കളിൽ ആയിരം കോടിയിലേറെ വരുമാനമാനമുള്ളവരുണ്ട്.

ഇവർക്കെതിരെയൊന്നും നോട്ടീസ് അയക്കാത്ത ഇ.ഡി. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തനിക്കെതിരെ എർണാകുളത്തെ ഓഫിസിൽ നിന്നുംനോട്ടിസ് അയച്ചത് രാഷ്ട്രീയമായി പക പോക്കുന്നതിനാണ് 'കഴിഞ്ഞ പതിനൊന്നു വർഷത്തെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളാണ് ഇ.ഡി തന്നിൽ നിന്നും തേടിയിട്ടുള്ളത് വരുന്ന 18 ന് താൻ നടത്തിയ പണ ഇടപാടുകളുടെ വിവരങ്ങളുമായി എറണാകുളത്തെ ഇ.ഡി. ഒഫിസിൽ ഹാജരാകുമെന്നും രാജീവ് ജോസഫ് അറിയിച്ചു.

ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ചു മറ്റു പാർട്ടിയിൽപ്പെട്ടവരെ രാഷ്ട്രീയമായി വേട്ടയാടുന്നത് നമ്മുടെ രാജ്യത്തെ പതിവു സംഭവമായി മാറിയിരിക്കുകയാണെന്നും രാജീവ് ജോസഫ് ആരോപിച്ചു. എന്നാൽ ഇതു കൊണ്ടൊന്നും ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തനം അവസാന പിക്കല്ല. ബിജെപിയിലേക്ക് ഇ.ഡിയെയും സിബിഐയെയും ഉപയോഗപ്പെടുത്തി ആളെ കൂട്ടുകയാണ് ചെയ്യുന്നത്. താൻ മരണം വരെ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.