കണ്ണൂർ: മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ പ്രതികരിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പോക്സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നുവെന്ന സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണം ശുദ്ധ അസംബന്ധമെന്ന് സുധാകരൻ പറഞ്ഞു. അദ്ദേഹത്തെ മാഷ് എന്ന് വിശേഷിപ്പിക്കാൻ തന്നെ എനിക്ക് ലജ്ജ തോന്നുന്നു. ഇദ്ദേഹം പഠിപ്പിച്ച കുട്ടികളുടെ ഗതിയെന്തായിരിക്കുമെന്നും കെ. സുധാകരൻ ചോദിച്ചു. എം വി ഗോവിന്ദന് മറുപടിയായി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കായികാധ്യാപകനായിരുന്നുപോലും, അപ്പോ പിന്നെ രക്ഷയിലല്ലോ. ഫുട്ബോൾ ചവിട്ടുകയല്ലേ വേണ്ടൂ. ഗോളായാലും ഇല്ലെങ്കിലും ബോളടിക്കാലോ? അദ്ദേഹത്തിന്റെ ഗതി അതാണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, അത്രയേ നമ്മൾ പ്രതീക്ഷിക്കണ്ടൂ. എം വി ഗോവിന്ദനെക്കൊണ്ട് മറുപടി പറയിക്കും. മനുഷ്യത്ത്വവും സംസ്‌കാരവുമുള്ള ഏതെങ്കിലും നേതാക്കൾ സിപിഎമ്മിൽ ഉണ്ടെങ്കിൽ പാർട്ടിക്ക് അകത്ത് പ്രതികരിക്കണം. തന്നെ കുരുക്കാൻ ശ്രമിച്ചാൽ കാലവും ദൈവവും മറുപടി കൊടുക്കും', കെ. സുധാകരൻ പറഞ്ഞു.

മോൻസൻ മാവുങ്കലിനെതിരായ പുരാവസ്തു കേസിലെ പരാതിക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അത്രമാത്രം ബന്ധമില്ലാത്ത ചെറുപ്പക്കാർ എന്തിന് തന്നെ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നു എന്ന അന്വേഷണത്തിലായിരുന്നു. എന്നാൽ, ഇതിന് പിന്നിൽ സിപിഎമ്മായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്. ഒരു ഭരണകൂടം ഇതുപോലെ തരംതാണ് നെറികെട്ട പ്രവർത്തനം നടത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. മനുഷ്യത്വമുള്ള രാഷ്ട്രീയനേതൃത്വത്തിന് ഇത് തോന്നുമോ? കെട്ടുകഥയുണ്ടാക്കി പൊതുപ്രവർത്തകനെ തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടം രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണെന്നും സുധാകരൻ പറഞ്ഞു.

ഇതുപോലുള്ള തെമ്മാടിത്തങ്ങൾക്കും തോന്ന്യാസങ്ങൾക്കും അറുതി വരുത്താനാണ് നിയമം. അതുപയോഗപ്പെടുത്തുന്നില്ലെങ്കിൽ താനൊരു പൗരനല്ലല്ലോ? എം വി ഗോവിന്ദനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോക്സോ കേസിലെ അതിജീവിതയെ താൻ കണ്ടിട്ടില്ല. പെൺകുട്ടി തന്റെ സഹായം തേടിയിട്ടില്ല. കറുത്തിട്ടോ വെളുത്തിട്ടോയാണോ ആ കുട്ടിയെന്ന് പോലും തനിക്കറിയില്ല. തന്റെ പേര് പറയാൻ എല്ലാവരിലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതിജീവിതയുടെ ബന്ധുവിനെക്കൊണ്ട് പേര് പറയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിന്റെ തെളിവ് പുറത്തുവരും. സംസ്ഥാന സർക്കാർ ശ്രേഷ്ഠ പുരസ്‌കാരം കൊടുത്ത ഒരാളെ ഞാനെന്തിനാണ് മറ്റൊരു കണ്ണിൽ കാണേണ്ട കാര്യം. മോൻസന് കുറ്റബോധം ഉണ്ട്. അയാൾ അറിഞ്ഞുകൊണ്ടാണ് ചെയ്തത്. തന്നോട് ഫോണിലും ആളുകളെ അയച്ചും ക്ഷമ പറഞ്ഞിട്ടുണ്ട്. റസ്തോ എന്ന ഡിവൈ.എസ്‌പി. ഭയപ്പെടുത്തിയാണ് മോൻസന്റെ സഹായികളെക്കൊണ്ട് തനിക്കെതിരെ മൊഴിനൽകിച്ചതെന്നും കെ. സുധാകരൻ ആരോപിച്ചു.