കോട്ടയം: സംവിധായകരായ രാജസേനനും, രാമസിംഹൻ അബൂബക്കറും ( അലി അക്‌ബർ) , നടൻ ഭീമൻ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. ബിജെപിയിൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന കാരണമാണ് രാജസേനൻ മുഖ്യമായി പറഞ്ഞത്. പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും, ഇനി സിപിഎമ്മുമായി സഹകരിച്ചുപ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, രാജസേനൻ ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രകടിപ്പിക്കുന്നത്.

രാജസേനൻ മികച്ച കലാകാരനാണ്. അദ്ദേഹം തിരികെ ബിജെപിയിൽ വരുമെന്നാണ് പ്രതീക്ഷയെന്നും, സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് അദ്ദേഹം ബിജെപിയിൽ നിന്നു പോയതെന്നും സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹം പാർട്ടിക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ സേവനങ്ങളെ വിലമതിക്കുന്നുണ്ടെന്നും സുരേന്ദ്രൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാരംഗത്ത് നിന്ന് ബിജെപിയുടെ പ്രധാനമുഖമാകുകയും സംസ്ഥാന കമ്മിറ്റി അംഗം വരെയാകുകയും ചെയ്ത ആളാണ് രാജസേനൻ. ബിജെപി കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലായെന്ന പരാതി രാജസേനനുണ്ടായിരുന്നു. പാർട്ടി നേതൃത്വം തന്നെ പരിഗണിക്കുന്നില്ലായെന്ന ആക്ഷേപവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎമ്മിലേക്കുള്ള മാറ്റം.

ബിജെപി. കേന്ദ്ര ഭരണത്തിൽ തുടർന്നിട്ടും വിവിധ കേന്ദ്ര ബോർഡുകളിലോ, കോർപ്പറേഷനുകളിലോ പരിഗണിക്കാത്ത പരിഭവവും അടുത്ത സുഹൃത്തുക്കളോട് ഇദ്ദേഹം പങ്കു വെച്ചിരുന്നു. അതു കൊണ്ട് തന്നെ ചില മധ്യസ്ഥരെ മുന്നിൽ നിർത്തി സി പി എം കേന്ദ്രങ്ങളുമായി ഈ നേതാവ് ആശയ വിനിമയം നടത്തിയിരുന്നു. ഏഴ് കൊല്ലം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജസേനൻ.

ബിജെപി കേന്ദ്രങ്ങളിൽ നിന്നും കടുത്ത അവഗണനയാണ് നേരിട്ടു വരുന്നതെന്ന് ഈ നേതാവ് പാർട്ടിയിലെ അടുത്ത സുഹൃത്തുക്കളോടും തുറന്ന് പറഞ്ഞിരുന്നു. അരുവിക്കരയിൽ ബിജെപി. സ്ഥാനാർത്ഥിയായി, 20000ത്തിലേറെ വോട്ടും നേടി. അതിന് ശേഷം വലിയ പ്രാധാന്യം ബിജെപിയിൽ രാജസേനന് കിട്ടിയില്ല.

ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിൽ പേരെടുത്ത ഈ നേതാവ് അടുത്തിടെ മോദി പങ്കെടുത്ത യുവ പരിപാടിയിൽ നിന്നും വിട്ടു നിന്നിരുന്നു. കേന്ദ്രനേതാക്കളുമായി അധിക ബന്ധമില്ലാത്തതും രാഷ്ട്രീയത്തിൽ എത്തിയതോടെ സിനിമാരംഗത്ത് ശ്രദ്ധ പതിപ്പിക്കാത്തതും നേതാവിന്റെ സ്വീകാര്യതയിൽ കോട്ടം ഉണ്ടാക്കി. ബിജെപി. മിഷൻ കേരള മുന്നിൽ നിർത്തി ലോക്‌സഭാ തെരഞ്ഞടുപ്പിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാനിരിക്കെയാണ് പാർട്ടിക്ക് തന്നെ അടി നൽകി കൊണ്ട് രാജസേനന്റെ കൂടുമാറ്റം.

2016 ലെ തെരെഞ്ഞടുപ്പിന് ശേഷം നേതാവിനെ പാർട്ടി ഉപയോഗപ്പെടുത്തിയില്ലായെന്നും പരിഗണിക്കുന്നില്ലായെന്നും പരാതി പറഞ്ഞ് നടന്ന രാജസേനന് കഴിഞ്ഞ തിരഞ്ഞടുപ്പിൽ സീറ്റ് കൂടി നൽകിയില്ല. ഇതിനിടെ കടുത്ത അസംതൃപ്തിയിലേക്ക് പോയതോടെ സിനിമ രംഗത്ത് തിരിച്ചു വരാനും അദ്ദേഹം ശ്രമം തുടങ്ങി.

കേരളത്തിൽ കൂടുതൽ ശക്തമാകാൻ ഓപ്പറേഷൻ താമര ബിജെപി പദ്ധതിയിടുന്നുണ്ട്. പല പ്രമുഖരേയും പല പാർട്ടികളിൽ നിന്നും ചാടിച്ചു കൊണ്ടു വരാനാണ് നീക്കം. ഇതിനിടെയാണ് ബിജെപിയിൽ നിന്നൊരു പ്രധാന മുഖത്തെ സിപിഎം റാഞ്ചുന്നത്. 'ഓപ്പറേഷൻ അരിവാൾ' എന്ന പേരിൽ സിപിഎമ്മും പദ്ധതി തയ്യറാക്കിയെന്നാണ് റിപ്പോർട്ട്.

ഇടവേളയ്ക്കു ശേഷം രാജസേനൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഞാനും പിന്നൊരു ഞാനും. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർ്ത്തിയാക്കിയാണ് രാജസേനൻ സിപിഎമ്മുമായി അടുക്കുന്നത്.

കുടുംബചലച്ചിത്രങ്ങളിലൂടെ ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ട ചലച്ചിത്ര സംവിധായകനാണ് രാജസേനൻ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. 1993-ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ആണ് രാജസേനന് ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ സ്ഥിരപ്രതിഷ്ഠ നല്കിയത്.

പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു.