കണ്ണൂർ: കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ക്യാംപിൽ നിന്നും ഒരു വോട്ടു യു.ഡി. എഫ് മേയർ സ്ഥാനാർത്ഥിക്ക് പോയത് മുഖ്യപ്രതിപക്ഷമായ എൽ.ഡി.എഫിന് ക്ഷീണമായി. കണ്ണൂർ കോർപറേഷൻ ഭരിക്കുന്ന യു.ഡി. എഫ് ഭരണസമിതിക്കെതിരെ പല്ലും നഖവും ഉപയോഗിച്ചു. നിരന്തരം സമരങ്ങൾ നടത്തിവരുന്നതിനിടെയാണ് ഇരുട്ടടി പോലെ വോട്ടുചോർച്ചയുണ്ടായത്.

കൊക്കേൻപാറ ഡിവിഷനിൽ നിന്നുള്ള സി.പി. എമ്മിലെ എ.കുഞ്ഞമ്പുവിന്റെ വോട്ടാണ് യു.ഡി. എഫ് മേയർ സ്ഥാനാർത്ഥി മുസ്ലിഹ്‌മഠത്തിലിന്ലഭിച്ചത്. എന്നാൽ അബദ്ധത്തിൽ വോട്ടുമാറി ചെയ്തുവെന്നാണ് മുതിർന്ന കൗൺസിലർ കുഞ്ഞമ്പു എൽ. ഡി. എഫ് പാർലമെന്ററി കാര്യസമിതിയെ അറിയിച്ചത്. വോട്ടടെുപ്പിൽ തങ്ങളുടെ ഒരംഗത്തിന്റെ വോട്ടു മറുകണ്ടം ചാടിയത് സി.പി. എം കണ്ണൂർ ജില്ലാനേതൃത്വം വളരെ ഗൗരവകരമായാണ് വീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ആരോപണ വിധേയനായ കൗൺസിലറോട് പാർട്ടി നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്.

കണ്ണൂർ കോർപറേഷനിൽ വോട്ടുകൾ ചോർന്ന് എതിർസ്ഥാനാർത്ഥിക്ക് ലഭിക്കുന്നത് ഇതുരണ്ടാംതവണയാണ്. 2020ൽ നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലാണ് ആദ്യ വോട്ടുചോർച്ച സംഭവിച്ചത്. മുസ്ലിം ലീഗിലെ ഷമീമയും സി. പി. ഐയിലെ എൻ.ഉഷയുമായിരുന്നു അന്ന് സ്ഥാനാർത്ഥികൾ. വോട്ടെടുപ്പിൽ യു.ഡി. എഫ് കൗൺസിലർ സജേഷിന്റെ വോട്ടുമറിഞ്ഞത്. ഇതിനു സമാനമായാണ് കഴിഞ്ഞദിവസം നടന്ന കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥിയുടെ വോട്ടും എതിർപാളയത്തിലേക്ക് പോയത്. 35 വോട്ടുകൾക്ക് പകരം ഒരു വോട്ടാണ് യു.ഡി. എഫ് മേയർസ്ഥാനാർത്ഥി മുസ്ലിഹ് മഠത്തിലിന് ലഭിച്ചത്.

രണ്ടു വോട്ടുകൾ അസാധുവായ ചരിത്രവും കണ്ണൂർ കോർപറേഷനുണ്ട്. പ്രഥമ കോർപറേഷൻ തെരഞ്ഞെടുപ്പിലായിരുന്നു വോട്ടുകൾ അസാധുവായത്. ഇതേ തുടർന്ന് യു.ഡി. എഫിന് ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നഷ്ടമാവുകയും ചെയ്തു. കോൺഗ്രസ് വിട്ടു സ്വതന്ത്രനായി മതസരിച്ചു ജയിച്ച പി.കെ രാഗേഷ് പ്രഥമ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫ് അനുകൂല നിലപാടാണ് എടുത്തതെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റിയിൽ യു.ഡി. എഫിനെ പിൻതുണച്ചിരുന്നു. അതിനാൽ തന്നെ സ്റ്റാൻഡിങ് കമ്മിറ്റികൾ മുഴുവൻ യു.ഡി. എഫിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ ലീഗിലെ എറമുള്ളാന്റെ വോട്ടു അസാധുവായി. വോട്ടു നിലയിൽ 27-27 എന്ന തുല്യനിലയിൽ എത്തിയതിനെ തുടർന്നന്ന് നറുക്കെടുപ്പിലൂടെ ചെയർമാനെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു.നറുക്ക് സി.പി. ഐയിൽ വെളേളാറ രാജന്വീഴുകയും വെളേളാറ രാജൻ ചെയർമാനുമായി. 2019- യു.ഡി. എഫ് അവിശ്വാസത്തിലൂടെ മേയർ ഇ.പി ലതയെ പുറത്താക്കിയതിനെ തുടർന്ന് വന്ന മേയർ തെരഞ്ഞെടുപ്പിൽ ഇ.പി ലതയും സുമാബാലകൃഷ്ണനും മത്സരിച്ചപ്പോൾ സിപിഐയിലെ റോജയുടെ വോട്ടും അസാധുവായിരുന്നു.

കണ്ണൂർ കോർപറേഷൻ രൂപീകൃതമായിട്ടു എട്ടുവർഷം പിന്നിട്ടപ്പോൾ ഭരണത്തിലെത്തുന്ന അഞ്ചാമത്തെ മേയറാണ് മുസ്ലിം ലീഗുകാരനായ മുസ്ലിഹ് മഠത്തിൽ. 2015-ൽ പ്രഥമകോർപറേഷൻ തെരഞ്ഞെടുപ്പിൽ സി.പി. എമ്മിലെ ഇ.പി ലതയാണ് മേയറായത്. കോൺഗ്രസിൽ നിന്നും വിട്ടു സ്വതന്ത്രനായി മത്സരിച്ച പി.കെ രാഗേഷിന്റെ ഒറ്റവോട്ടിന്റെ പിൻബലത്തിലായിരുന്നു മേയർസ്ഥാനം സി.പി. എമ്മിന് ലഭിച്ചത്. 55-അംഗ കൗൺസിലിൽ എൽ. ഡി. എഫിനും യു.ഡി. എഫിനും 27 സീറ്റുകൾ വീതമാണ് ലഭിച്ചിരുന്നത്.

അന്നു നടന്ന മേയർ തെരഞ്ഞെടുപ്പൽ പി.കെ രാഗേഷിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെങ്കിലും വോട്ടെടുപ്പിൽ പി.കെ രാഗേഷ് എൽ.ഡി. ഫിനൊപ്പംനിൽക്കുകയായിരുന്നു. ഇതോടെയാണ് പി.കെരാഗേഷിന്റെ പിൻബലത്തിൽ ഇ.പി ലത മേയറാകുന്നത്. ഇതിനുപകരമായി പി.കെ ്രാഗേഷിനെ എൽ.ഡി. എഫ് ഡെപ്യൂട്ടി മേയറാക്കുകയും ചെയ്തു. മൂന്നുവർഷം പിന്നിട്ടപ്പോൾ പി.കെ രാഗേഷ്‌കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തിയതോടെ ഇ.പി ലതയ്ക്കു മേയർ സ്ഥാനവും നഷ്ടമായി.

2019- ഓഗസ്റ്റ് 17ന് യു.ഡി. എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഇ.പി ലത മേയർസ്ഥാനം രാജിവെച്ചത്. പിന്നീട് കോൺഗ്രസിലെ തലമുതിർന്ന വനിതാ നേതാവായ സുമാബാലകൃഷ്ണനായിരുന്നു മേയർ. എന്നാൽ മേയർ സ്ഥാനം പങ്കിടണമെന്ന മുസ്ലിം ലീഗിന്റെആവശ്യത്തെ തുടർന്ന് 2020- ജൂലായിയിൽ മുസ്ലിം ലീഗിലെ സി.സീനത്ത് മേയറായി.

എന്നാൽ പിന്നീട് നടന്ന 2020-ലെ തെരഞ്ഞെടുപ്പിൽ യു.ഡി. എഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും കോൺഗ്രസിലെ ടി. ഒമോഹനൻ മേയറാവുകയും ചെയ്തു. 2020-ലെ തെരഞ്ഞെടുപ്പിൽ യു.ഡി. എഫ് 35 സീറ്റു നേടിയപ്പോൾ എൽ.ഡി. എഫ് പത്തൊമ്പതിലേക്ക് ഒതുങ്ങി. എന്നാൽ ബിജെപി ഒരുസീറ്റു നേടി അക്കൗണ്ട്തുറന്നു. മൂന്നുവർഷം മേയറായ ടി.ഒ മോഹനൻ മുന്നണി ധാരണ പ്രകാരം രാജിവെച്ചതിനെ തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് ഇപ്പോൾ ലീഗിലെ മുസ്ലിഹ് മഠത്തിൽ മേയറായി സത്യപ്രതിജ്ഞ ചെയ്തത്.