കൊല്ലം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്നും എൻ എസ് എസ് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പിന്തുണച്ച് കെ ബി ഗണേശ് കുമാർ എംഎൽഎ. ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ എൻഎസ്എസ് എടുത്ത തീരുമാനം ശരിയാണെന്ന് ഗണേശ് കുമാർ പറഞ്ഞു. മന്നത്ത് പത്മനാഭനെ മറന്നുള്ള സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടി ശരിയല്ലെന്ന് കെ ബി ഗണേശ് കുമാർ പറഞ്ഞു. കൊല്ലം വാളകം പൊടിയാറ്റുവിള ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു ഗണേശ് കുമാർ എംഎൽഎയുടെ പരാമർശങ്ങൾ.

താഴ്ന്ന ജാതിക്കാർക്കു വേണ്ടി അമ്മ മഹാറാണിയെ കണ്ടത് മന്നത്ത് പത്മനാഭൻ ആയിരുന്നുവെന്നും ഗണേശ് കുമാർ പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം അന്വേഷിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ വിളിച്ചിരുന്നു. സുകുമാരൻ നായരുടെ വിശദീകരണം ശരിയാണ്. എൻഎസ്എസ് ഒരിക്കലും ഭരണകക്ഷിക്കോ ആഘോഷം നടത്തുന്നവർക്കോ എതിരല്ല.

വൈക്കം സത്യഗ്രഹത്തിന് മുമ്പു തന്നെ ചങ്ങനാശേരിയിലെ കുടുംബ ക്ഷേത്രം പട്ടികജാതിക്കാർക്ക് മന്നത്ത് പത്മനാഭൻ തുറന്നു കൊടുത്തിരുന്നുവെന്നും എംഎൽഎ പറഞ്ഞു. തൊട്ടുകൂടായ്മ നിലനിന്ന കാലത്ത് മന്നത്തിന്റെ അമ്മ നടത്തിയ സാമൂഹ്യ ഇടപെടലും ഗണേശ് കുമാർ ഓർമിപ്പിച്ചു. കേരളത്തിൽ ശ്രീനാരായണ ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ക്ഷേത്രങ്ങളും സ്ഥാപിച്ചത് നായന്മാരാണ്. ക്ഷേത്രത്തിൽ പൂജ നടത്താൻ തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന നമ്പൂതിരിമാർ പിന്നീട് നായന്മാരെ അടിമകളാക്കിയെന്ന് കെബി ഗണേശ്‌കുമാർ പറഞ്ഞു.