കണ്ണൂർ: എന്തും വിളിച്ചു പറയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചിത്തഭ്രമം ബാധിച്ചതു പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതൊരു തരം മനോരോഗമാണ്.

ഇട്ടിക്കണ്ടപ്പൻ എന്ന കഥാപാത്രമായി മാറിയിരിക്കുകയാണ് കേരളത്തിലെ ഗവർണർ. ആരെ കൊണ്ടും ഒന്നും ചെയ്യിക്കുകയുമില്ല. സ്വയം ഒന്നും ചെയ്യുകയുമില്ലെന്നതാണ് ഈ കഥാപാത്രത്തിന്റ ത്യേകത ഈ കഥപാത്രമായി മാറിയിരിക്കുകയാണ് ഇന്നത്തെ ഗവർണറെന്നും എം.വി ജയരാജൻ പറഞ്ഞു ബ്‌ളഡി കണ്ണൂരെന്നു വിളിച്ച ഗവർണർ കണ്ണൂരിലെ ജനതയാകെ ആക്ഷേപിക്കുകയാണ് ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലടക്കം നിരവധി സമരങ്ങൾ നടന്ന സ്ഥലമാണ് കണ്ണൂർ.

കേരളത്തിന് മൂന്ന് മുഖ്യമന്ത്രിമാരെ കണ്ണൂർ ജില്ല സംഭാവന ചെയ്തിട്ടുണ്ട് ബ്‌ളഡി കണ്ണൂരല്ല ബ്രില്യന്റ് കണ്ണരാണിത്. ഗവർണറുടെ വിവാദ പരാമർശത്തിനെതിരെ കണ്ണൂരിലെ ജനങ്ങളെയാകെ സംഘടിപിച്ച് പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും ഇതിൽ സിപിഎം സംഘടിപ്പിക്കും. കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഉൾപെടെ ഈ പ്രതിഷേധ പരിപാടികളിൽ ക്ഷണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൊല കേസ് പ്രതിയാണെന്ന ഗവർണറുടെ ആരോപണം അന്നേ ജനങ്ങൾ തള്ളിയതാണ് കോടതിയിലും ഈ കാര്യത്തിൽ പരിഗണിച്ചിട്ടില്ല.

വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ വന്ന നേതാവാണ് പിണറായി വിജയൻ. അടിയന്തിരാവസ്ഥയിൽ അദ്ദേഹം നേരിട്ട മർദ്ദനങ്ങൾ നിയമസഭയിൽ പറഞ്ഞപ്പോൾ നിശബ്ദമായി ഞെട്ടലോടെയാണ് അതു അന്നത്തെ അംഗങ്ങൾ കേട്ടത്. ചേരപുരണ്ട വസ്ത്രവുമെടുത്താണ് പിണറായി വിജയൻ നിയമസഭയിലെത്തിയത്. പിന്നീടും അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ കള്ളക്കേസുണ്ടാക്കി. ഇതിനെയൊക്കെ അതിജീവിച്ച് പാർട്ടിയിലും പുറത്തും പൊതു സ്വീകാര്യത നേടിയ നേതാവാണ് പിണറായി . അയ്യായിരം കോടി ചെലവഴിച്ചിട്ടും ആർ.എസ്.എസിന് കണ്ണൂർ ജില്ലയിൽ മേധാവിത്വമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഗവർണറുടെ സഹായത്തോടെ അവർ ചെയ്യുകയാണ്.ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി ഗവർണർ രഹസ്യ കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ട്.

യാതൊരു യോഗ്യതയുമില്ലാത്ത ആർ.എസ്.എസുകാരെ സെനറ്റിൽ തിരുകി കയറ്റാനാണ് ഗവർണർ ശ്രമിക്കുന്നത്. ഈ ജനാധിപത്യ നീക്കത്തിനെതിരെ കേരളമാകെ എതിർക്കും. പക്ഷെ കോൺഗ്രസിന് ഗവർണറെ പിൻതുണയ്‌ക്കേണ്ട ഗതികേടാണെന്നും എം.വി ജയരാജൻ പറഞ്ഞു. പഴയങ്ങാടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയത് രക്ഷാപ്രവർത്തനം തന്നെയാണ്. യൂത്ത് കോൺഗ്രസ് നടത്തിയ സമരവുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല. മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് മുൻപിൽ ആരെങ്കിലും ചാടിയാൽ ഇതായിരിക്കില്ല അവസ്ഥ. ജയിൽ മോചിതരായ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സ്വീകരണം നൽകിയതിൽ തെറ്റില്ല.

നവകേരളസദസിനു നേരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. കുത്തുപറമ്പിലൊക്കെ കരിങ്കൊടി സമരം നടത്തിയവരാണ് ഞങ്ങൾ. അന്ന് വെടിയേറ്റു മരിച്ച റോഷന്റെ ഷർട്ടിന്റെ കീശയിൽ നിന്നും ചെറിയൊരു കറുത്ത തുണി കഷ്ണമാണ് കിട്ടിയത്. സർക്കാർ നടത്തിവരുന്ന നവകേരള സദസിനെതിരെ നാലോ അഞ്ചോ ആളുകൾ ചേർന്ന് പ്രതിഷേധം നടത്തുകയാണ് യുത്ത് കോൺഗ്രസിന്റെ ത് സമരമാണെന്നു പറയാൻ കഴിയില്ല. ജനങ്ങൾ ഒഴുകിയെത്തുന്ന നവകേരള സദസിനെ അലങ്കോലമാക്കാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത് തെറ്റല്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കുകയാണ് അവരുടെ ഉത്തരവാദിത്വമെന്നും എം.വി ജയരാജൻ പറഞ്ഞു.