തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണ വിവാദത്തിൽ കേന്ദ്രസർക്കാരിനെ പഴിചാരി രംഗത്തെത്തിയ മന്ത്രിമാരുടെ ആരോപണം തള്ളി കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് രംഗത്ത്. കുടിശ്ശിക വിതരണത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിശദീകരണം. കേരളം കണക്കുകൾ നൽകാത്തതാണ് കുടിശികക്ക് കാരണമെന്നും, കേരളത്തിന്റെ വാദങ്ങൾ വെറും പൊള്ളയെന്നും എംപി വ്യക്തമാക്കുന്നു.

അതേസമയം കർഷകർക്ക് മുഴുവൻ തുകയും നൽകിയെന്ന വിശദീകരണവുമായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. 2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതു എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 2,50,373 കർഷകരിൽ നിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും പൂർണമായി തുക നൽകിയെന്നും മന്ത്രി പറഞ്ഞു.

216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി കർഷകർക്ക് നൽകാനുള്ളതെന്നും ഇത് ഉടൻ അവരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും വിതരണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കർഷകർക്ക് ഉടൻ പണം കൈമാറുന്നതിനായി ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. എന്നാൽ ഇത് പ്രകാരം പണം വിതരണം ചെയ്യുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായെന്നും മന്ത്രി വിശദീരിച്ചിരുന്നു.

2018-2019 മുതൽ 2022വരെ നെല്ല് സംഭരണ വിഹിതമായി 637.6 കോടി രൂപ കേന്ദ്രത്തിൽ നിന്നും ഇനിയും ലഭിക്കാനുണ്ട്. വിവിധ ഘട്ടങ്ങളിലായ് ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്. സെപ്റ്റംബർ ആറിന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി കേരളത്തിലെത്തുന്നുണ്ടെന്നും ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ചില ഇടങ്ങളിൽ പാടശേഖരസമിതികളും കാലതാമസം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങളെല്ലാം അടുത്ത സീസണിൽ പരിഹരിക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ ഓഡിറ്റ് പൂർത്തിയാക്കി കേരളം കണക്കുകൾ നൽകാത്തതാണ് വിഹിതം വൈകാൻ കാരണമെന്ന് ബിജെപിയും ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഇതേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി കൊടിക്കുന്നിലും.

അതേസമയം നെല്ല് സംഭരിച്ചതിന്റെ പണം കർഷകർക്ക് കൊടുത്തിട്ടില്ലെന്ന നടൻ ജയസൂര്യയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു. കർഷകർക്കുള്ള എംഎസ്‌പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസൽ പോലും കേരളത്തിൽ നിന്ന് കേന്ദ്രത്തിൽ പെൻഡിങ് ഇല്ലെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കേരളത്തിലെ നെല്ല് സംഭരണം ഡിസെൻട്രലൈസ്ഡ് പൂളിൽ ആയതിനാൽ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോർട്ടൽ വഴി സംസ്ഥാനം ക്ലെയിം ചെയ്യണം. സംസ്ഥാനം ക്ലെയിം ചെയ്താൽ 20 ദിവസത്തിനകം പണം നൽകുമെന്നും കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചു. എന്നാൽ നിലവിൽ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തിൽ നിന്ന് സമർപ്പിച്ചിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കിയിരുന്നു.