കോഴിക്കോട്: എംഎസ്എഫ് പ്രവർത്തരുടെ അന്തസ് കെടുത്തും വിധം രണ്ടുനേതാക്കളെ വിലങ്ങ് അണിയിച്ച് കൊണ്ടുപോയതിന് എതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിനായിരുന്നു അറസ്റ്റ്. 'വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാൻ നോക്കിയവരോ പിൻവാതിൽ വഴി ജോലിയിൽ കയറിയവരോ അല്ല. കുട്ടികൾക്ക് പഠിക്കാൻ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്' ഇവരെന്ന് ഫേസ്‌ബുക് കുറിപ്പിൽ ഫിറോസ് പറഞ്ഞു.പൊലീസ് ഏമാന്മാർ കുറിച്ചുവച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. ഇനി പോവുകയുമില്ല എന്നും ഫിറോസ് പറഞ്ഞു.

ഫിറോസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

രണ്ടു വിദ്യാർത്ഥി നേതാക്കളെയാണ് കയ്യാമംവച്ച് പൊലീസ് കൊണ്ടു പോവുന്നത്. അവർ പരീക്ഷ എഴുതാതെ പാസായവരല്ല, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാൻ നോക്കിയവരല്ല, പിൻവാതിൽവഴി ജോലിയിൽ കേറിയവരല്ല. കുട്ടികൾക്ക് പഠിക്കാൻ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്.

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് എംഎസ്എഫ് കോഴിക്കോട് ജില്ലാ വിങ് കൺവീനർ അഫ്രിൻ, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെയാണ് ഇമ്മട്ടിൽ അറസ്റ്റ് ചെയ്തത്. പൊലീസ് ഏമാന്മാർ കുറിച്ചുവച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. ഇനി പോവുകയുമില്ല.