കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ റിസോർട്ടിന്റെ ഭാഗം വിശദീകരിച്ച് വൈദേകം റിസോർട്ട് സിഇഒ തോമസ് ജോസഫ്. വൈദേകത്തിൽ ഇ പി ജയരാജന് പങ്കാളിത്തമില്ലെന്ന് സിഇഒ വിശദീകരിച്ചു. അദ്ദേഹത്തിന്റെ മകൻ ജയ്സണ് രണ്ടു ശതമാനം ഓഹരിയുണ്ട്. റിസോർട്ടിന്റെ ഡയറക്ടറുമാണ്. ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും ഓഹരിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ജയ്സണ് 10 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. 2014 ലാണ് പി കെ ജെയ്സൺ ഓഹരിയെടുക്കുന്നത്. പെൻഷൻ തുകയാണ് ഇന്ദിര നിക്ഷേപിച്ചത്. ഇന്ദിര നിക്ഷേപിച്ച തുക വെളിപ്പെടുത്താൻ കഴിയില്ലെന്നും തോമസ് ജോസഫ് പറഞ്ഞു. റിസോർട്ടിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ജയരാജോ ജയ്സണോ ഇടപെടാറില്ലെന്ന് തോമസ് ജോസഫ് പറഞ്ഞു.

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിൽ ആരെന്ന്, ലഭിച്ച തെളിവുകൾ പരിശോധിച്ച ശേഷം കമ്പനി എന്ന നിലയിൽ ഉത്തരവാദിത്തപ്പെട്ട ആളുകൾ പിന്നീട് പറയും. മുൻ എംഡിയും ഇപ്പോഴും ഡയറക്ടർ ബോർഡ് അംഗവുമായ രമേഷ് കുമാർ തെറ്റായ വിധത്തിൽ പ്രവർത്തിക്കുന്നു എന്ന സൂചനകളുണ്ട്.

അക്കാര്യം വ്യക്തമായി പരിശോധിച്ചു വരികയാണ്. വൈദേകം റിസോർട്ട് അല്ല. വൈദേകം ആയുർവേദ ഹീലിങ്ങ് വില്ലേജ് ആണ്. ഇതൊരു ആശുപത്രിയാണെന്നും തോമസ് ജോസഫ് പറഞ്ഞു. ജയരാജന്റെ ഭാര്യയുടേയും മകന്റേയും കൂടി ഓഹരികൾ കൂട്ടിയാൽ പോലും ഒരു കോടി വരില്ലെന്നും വൈദേകം സിഇഒ പറഞ്ഞു.

ജയ്സൺ കമ്പനിയിൽ ഓഹരി എടുക്കുമ്പോൾ ഇ പി ജയരാജൻ മന്ത്രിയോ എൽഡിഎഫ് കൺവീനറോ ഒന്നുമല്ല. 2014 ന് ശേഷം ജയ്സന്റെ ഷെയർ ഹോൾഡിങ് വർധിച്ചിട്ടില്ല. 20 ഓളം സ്വദേശത്തും വിദേശത്തുമുള്ള ആളുകളുടെ ഓഹരി പങ്കാളിത്തത്തോടെയാണ് വൈദേകം ആശുപത്രി നടത്തുന്നതെന്ന് തോമസ് ജോസഫ് പറഞ്ഞു.

വിവാദങ്ങളിൽ ഇ പി ജയരാജന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇതിലേക്ക് ഇ പി ജയരാജനെ വലിച്ചിഴയ്ക്കുന്നത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ്. വിവാദങ്ങളിൽ ജയരാജൻ ആശങ്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നില്ല. കാരണം അദ്ദേഹത്തിന് അതിൽ ഭയക്കാൻ ഒന്നുമില്ല. വിവാദങ്ങൾ ചില്ലുകൊട്ടാരം പോലെ തകർന്നു പോകുന്ന വെറും ആക്ഷേപങ്ങൾ മാത്രമാണെന്നും തോമസ് ജോസഫ് പറഞ്ഞു.

അതേസമയം ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ പദവിയിൽ നിന്ന് ഉൾപ്പടെ രാജിവച്ചേക്കുമെന്നുള്ള സൂചനകളുമുണ്ട്. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് ഇപിയുടെ നീക്കം.

അതേസമയം സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെതിരെ പാർട്ടി സംസ്ഥാന കേന്ദ്ര നേതൃത്വത്തിന് പരാതി പ്രളയവും ഉണ്ടായിട്ടുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം, തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പി ജയരാജനെതിരായ പരാതിയിൽ ഉള്ളത്. ഇ പി ജയരാജനെ അനുകൂലിക്കുന്ന പാർട്ടി പ്രവർത്തകരാണ് പരാതി നൽകിയതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പി ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായപ്പോൾ, പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ല. ഈ തുക ജയരാജൻ വെട്ടിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

കണ്ണൂരിലെ മൊറാഴയിൽ ആയുർവേദ റിസോർട്ടിന്റെ മറവിൽ എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇപി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന്, സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് പി ജയരാജനെതിരായ പരാതിയെന്നാണ് സൂചന.