തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും,ശോഭാ സുരേന്ദ്രനും തമ്മിലെ ശീതസമരം പരസ്യമായ രഹസ്യമാണ്. ഏറ്റവുമൊടുവിൽ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത യോഗത്തിൽ ഉൾപ്പെടുത്താത്തതാണ് ശോഭാ സുരേന്ദ്രന് അനിഷ്ടമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭ മത്സരിച്ച മണ്ഡലമായ ആറ്റിങ്ങലിൽ വി മുരളീധരൻ മത്സരിക്കുമെന്ന അഭ്യൂഹവും പരന്നിട്ടുണ്ട് ജെ പി നദ്ദയുടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിൽ മറുപടി പറയേണ്ടത് കെ. സുരേന്ദ്രനാണെന്നാണ് ശോഭ പ്രതികരിച്ചത്. ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങൾ ഉയരുന്നതെന്നും അവർ പ്രതികരിച്ചു. തന്നെ ക്ഷണിക്കാത്തതിൽ വേദനയുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ജനങ്ങൾ തീരുമാനിച്ചാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കും. ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചാൽ താൻ മത്സരിക്കുക തന്നെ ചെയ്യും. ബിജെപിയിൽ ഇതുവരെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ലെന്നും ശോഭ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയേണ്ടതു സംസ്ഥാന അധ്യക്ഷനാണെന്നും ശോഭ പ്രതികരിച്ചു.

''കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്റേടമുണ്ട്. രാഷ്ട്രീയ ഇടനാഴിയിലെ പിന്നാമ്പുറ ചർച്ചകൾക്കു നേതൃത്വം കൊടുക്കുന്നത് ആരാണെങ്കിലും അവരെ പുകച്ചു ജനങ്ങളുടെ മുന്നിലെത്തിക്കും. അവിശുദ്ധ രാഷ്ട്രീയസഖ്യം കേരളത്തിന്റെ മണ്ണിലുണ്ടാകാൻ പാടില്ല. അഴിമതിക്കാരെ പൂട്ടണം. വ്യക്തികളുടെ പ്രസ്ഥാനമല്ല ബിജെപി. ബിജെപിയിലേക്കു ദിവസവും ആളുകൾ കടന്നുവരികയാണ്. എൻസിപി നേതാവായിരുന്ന അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ മഹാരാഷ്ട്രയിലെ ബിജെപിയുമായി കൈകോർത്തു പിടിച്ചിരിക്കുകയാണ്. കേരളവും മാറണം'' ശോഭ പറഞ്ഞു.

സംസ്ഥാന ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു. കവടിയാർ ഉദയ് പാലസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം വിശാല ജനസഭയിൽ തനിക്കു വേദിയിൽ ഇടം നൽകിയില്ലെന്നായിരുന്നു കൃഷ്ണകുമാർ കുറ്റപ്പെടുത്തിയത്.