തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിനെതിരെ വിമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മിന് പറയാൻ പറ്റാത്ത കാര്യങ്ങൾ പറയിക്കാനുള്ള സേഫ്റ്റി വാൽവായി കെ.ടി. ജലീലിനെ മാറ്റിയിരിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. സതീശൻ പാർട്ടി അംഗമല്ലെന്ന് പറയുകയും പറയാൻ പറ്റാത്ത അപകടകരമായ കാര്യങ്ങൾ പറയിപ്പിക്കുകയും ചെയ്യുക്കുകയാണ് പതിവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജലീൽ നമ്മളെ കുഴപ്പത്തിലാക്കുമെന്ന് ശൈലജ ടീച്ചർ തന്നെ പറഞ്ഞു. മുഖ്യമന്ത്രിയും രണ്ടു തവണ ജലീലിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ,ലോകായുക്തക്കെതിരെ അസഭ്യവർഷം നടത്തിയപ്പോൾ തള്ളിപ്പറഞ്ഞില്ല.

മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നതിന്റെ പേരിൽ ആരെയും കരുതൽ തടങ്കലിൽ ആക്കിയിട്ടില്ലെന്ന് നിയമസഭയിൽ മറുപടി നൽകിയത് അവാസ്ഥവമാണ്. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയർമാൻ കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവരെ കരുതൽ തടങ്കലിലാക്കി.

ഫെമിനിസം, ജെൻഡർ ജസ്റ്റിസ്, ജെൻഡർ നൂട്രാലിറ്റി തുടങ്ങിയ വാക്കുകൾ പ്രയോഗിക്കുമ്പോൾ അതിന്റെ യഥാർഥ അർഥം മനസിലാക്കി കൃത്യമായി ആശയവിനിമയം ചെയ്തില്ലെങ്കിൽ അത് തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളായി മാറും. സർക്കാർ തയാറാക്കിയിരിക്കുന്ന ഡ്രാഫ്റ്റ് വായിച്ചാൽ അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാകും.

ജെൻഡർ നൂട്രാലിറ്റിക്കും ജെൻഡർ ജസ്റ്റിസിനും വേണ്ടി സംസാരിക്കുന്നവർ പോലും സർക്കാർ ഡ്രാഫ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി യോജിക്കുമെന്ന് തോന്നുന്നില്ല. അത് മാറ്റാൻ സർക്കാർ തയാറായെങ്കിൽ നല്ലകാര്യമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.