തിരുവനന്തപുരം: കേരളീയത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലും കോടികൾ ചെലവഴിച്ച് 'കേരളീയം' എന്ന പേരിൽ സംഘടിപ്പിച്ച ധൂർത്തിലൂടെ എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് ജനങ്ങളോട് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്കും സർക്കാരിനും ബാധ്യതയുണ്ടെന്ന അദ്ദേഹം പറഞ്ഞു. കേരളീയത്തിന് ആരൊക്കെയാണ് സ്പോൺസർഷിപ്പ് നൽകിയത്? അതിന്റെ വിശദവിവരങ്ങളും പുറത്ത് വിടണം. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിവിട്ട സർക്കാരാണ് ഒരു കൂസലുമില്ലാതെ പൊതുപണം ധൂർത്തടിക്കുന്നത്.

പ്രത്യേക പരിഗണന നൽകി പൊതുസമൂഹത്തിനൊപ്പം ചേർത്ത് നിർത്തേണ്ട ആദിവാസി, ഗോത്ര വിഭാഗത്തിൽപ്പെട്ടവരെ പ്രദർശന വസ്തുവാക്കിയത് സർക്കാരിന്റെ മനുഷ്യത്വമില്ലായ്മയാണ്. ഇത്തരമൊരു മനുഷ്യാവകാശ ലംഘനം നടത്തിയ ഫോക്ക്ലോർ അക്കാദമിക്കെതിരെ കടുത്ത നടപടി വേണം. തലസ്ഥാനത്ത് നിങ്ങൾ പ്രദർശനത്തിന് വച്ച അവരും മനുഷ്യരാണെന്ന്, പൊതുപണം കൊള്ളയടിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണനേതൃത്വം ഓർക്കണമെന്നും സതീശൻ പറഞ്ഞു.

കേരളീയം ധൂർത്ത് നടന്ന തിരുവനന്തപുരത്ത് നിന്നും അധികം അകലെയല്ലാത്ത ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടെ സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യ സാധനങ്ങൾ പോലും ഇല്ലെന്നത് സർക്കാർ അറിഞ്ഞോ? എല്ലാത്തരം സാമൂഹികക്ഷേമ പെൻഷനുകളും മുടങ്ങിയിട്ട് മാസങ്ങളായി. ആറു മാസമല്ലേ മുടങ്ങിയുള്ളൂവെന്ന് ചോദിക്കുന്ന ധനമന്ത്രി, പെൻഷൻ ഔദാര്യമെന്നാണോ കരുതുന്നത്?

എത്രകാലമായി കെ.എസ്.ആർ.ടി.സിയിൽ പെൻഷനും ശമ്പളവും മുടങ്ങിയിട്ട്? രോഗക്കിടക്കയിലും പാവങ്ങൾക്ക് ആത്മവിശ്വാസം നൽകിയിരുന്ന കാരുണ്യ പദ്ധതിയുടെ അവസ്ഥ എന്താണ്? ജനകീയ ഹോട്ടലുകൾക്കുള്ള പണം നൽകാതെ എത്ര കടുംബശ്രീ പ്രവർത്തകരെയാണ് നിങ്ങൾ കടക്കെണിയിലാക്കിയത്? ജീവനക്കാർക്കുള്ള ഡി.എ കുടിശിക നൽകിയോ?

എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള മരുന്നും ചികിത്സയും ധനസഹായവും മുടങ്ങി. എൻഡോസൾഫാൻ സെൽ യോഗം ചേർന്നിട്ട് എത്രനാളായി? കേരളീയത്തിലൂടെ കേരളത്തെ ഷോക്കേസ് ചെയ്യുന്നതിന്റെ തിരക്ക് കഴിഞ്ഞ സ്ഥിതിക്ക് ഇതിന് മറുപടി നൽകാൻ സെൽ ചുമതലയുള്ള മന്ത്രി തയാറാകുമെന്ന് കരുതുന്നു- പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നികുതി പിരിച്ചെടുക്കാൻ മെനക്കെടാത്ത നികുതി വകുപ്പിലെ ഉന്നതർ കേരളീയം ധൂർത്തിന്റെ പേരിൽ ക്വാറി ഉടമകളിൽ നിന്നുൾപ്പെടെ പണം പിരിച്ചതും വിവാദമായിട്ടുണ്ട്. ഇതിന് പിന്നിൽ വൻഅഴിമതി നടന്നിട്ടുണ്ട്. ഉദ്യോഗസ്ഥരും പാർട്ടി നേതാക്കളും അനധികൃത പണപ്പിരിവിന്റെ മറവിൽ നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തത്തിൽ നിന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണനേതൃത്വത്തിന് ഒഴിഞ്ഞു മാറാനാകില്ല.

ഇല്ലാത്ത പണം കടമെടുത്ത്, കോടികൾ പൊടിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത് നല്ല ഭരണത്തിന്റെ ഉദാഹരണമല്ല. പൗരപ്രമുഖർക്കൊപ്പം മുഖ്യമന്ത്രി കേരളീയം ആഘോഷിച്ചോളൂ. ഇനി സമയമുണ്ടെങ്കിൽ ചുറ്റുമുള്ള നിസഹായരായ സാധാരണക്കാരുടെ കണ്ണീര് കൂടി കാണണം.- സതീശൻ പറഞ്ഞു.