തിരുവനന്തപുരം: കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം ഉണ്ടായാല്‍ അത് വാര്‍ത്തയാകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കെ.പി.സി.സി യോഗം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ വിമര്‍ശനത്തിന് അതീതനായ ആളല്ല. ഇതിന് മുന്‍പുള്ള പ്രതിപക്ഷ നേതാക്കളെ ഞാനും വിമര്‍ശിച്ചിട്ടുണ്ട്. അപ്പോള്‍ എന്നെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് തെറ്റാകുന്നത് എങ്ങനെയാണ്?

വിമര്‍ശിക്കുന്നതില്‍ ഒരു തെറ്റുമില്ല. വിമര്‍ശിക്കുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും തിരുത്തും. ഇനി വിമര്‍ശിച്ചവര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ പറഞ്ഞത് തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തും. യോഗത്തില്‍ പറഞ്ഞതും പറയാത്തതും പുറത്ത് വാര്‍ത്ത കൊടുത്തത് ആരാണെന്ന് പറഞ്ഞാല്‍ അവര്‍ പാര്‍ട്ടിയുടെ ബന്ധുക്കളാണോ എന്ന് അന്വേഷിച്ചാല്‍ മാത്രം മതി.

ഞാന്‍ ഒരു സര്‍ക്കുലറും പുറത്തുവിട്ടിട്ടില്ല. വിമര്‍ശനത്തിന് വിധേയനായതില്‍ തനിക്ക് അഭിമാനമുണ്ട്. തെറ്റുണ്ടെങ്കില്‍ ഞാന്‍ തിരുത്താന്‍ തയാറാണ്. കെ.പി.സി.സി യോഗത്തിന് വിളിക്കാത്തതില്‍ പരാതിയില്ല.

കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ഫീസ് കുറച്ചെന്ന് പറയാന്‍ മന്ത്രി എം ബി രാജേഷിന് നല്ല തൊലിക്കട്ടിയാണ്. 20 ഇരട്ടിയാണ് ഫീസ് കൂട്ടിയത്. ഏറ്റവും കൂടുതല്‍ കൂട്ടിയവരാണ് ഏറ്റവും കുറച്ചെന്ന് പറയുന്നത്. തിരഞ്ഞെടുപ്പില്‍ പണി കിട്ടിയപ്പോഴാണ് ഫീസ് കുറയ്ക്കാന്‍ തയാറായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.