തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥിനിർണയത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ രാജിയും പ്രതിഷേധവും കനക്കുമ്പോഴും നിലപാട് മാറ്റാതെ നേതാക്കൾ. എരമംഗലം ലോക്കൽ കമ്മിറ്റിയിലെ നാല് അംഗങ്ങൾ രാജിവച്ചു. വെളിയങ്കോട് എൽസിയിലെ നാല് അംഗങ്ങളും രാജിവച്ചു. ആറ് ബ്രാഞ്ച് സെക്രട്ടറിമാരും രാജിക്കത്ത് നൽകി. സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമായ പൊന്നാനിയിൽ ടി.എം.സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഭൂരിപക്ഷം ലോക്കൽ കമ്മിറ്റികളും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ സിദ്ദിഖിനായി പരസ്യ പ്രതിഷേധവുമായി അണികൾ രംഗത്തുവന്നിരുന്നു.

അതേസമയം, പ്രതിഷേധം തന്റെ അറിവോടെയല്ലെന്ന് ടി.എം. സിദ്ദിഖ് വ്യക്തമാക്കി. പ്രതിഷേധം പാടില്ലെന്ന് ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നതായും സിദ്ദിഖ് പൊന്നാനിയിൽ നടന്ന പ്രതിഷേധത്തെ കുറിച്ച് ടിവിയിൽ കണ്ട അറിവ് മാത്രമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെ പ്രതികരണം. അതേസമയം പ്രതിഷേധം മാത്രം കണക്കിലെടുത്ത് പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ മാസ്റ്ററും പ്രതികരിച്ചു.

നാളെയാണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെ സംബന്ധിച്ച് അനാവശ്യമായ പ്രതികരണമാണ് പൊന്നാനിയിൽ ഉണ്ടായിരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ ഉണ്ടായ ഈ പ്രതികരണം പാർട്ടി സംഘടനാപരമായ രീതിയിൽ ആരും അംഗീകരിക്കുന്ന ഒന്നല്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

പ്രതിഷേധം മാത്രം കണക്കിലെടുത്ത് പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്താൻ സാധിക്കില്ല. പൊന്നാനിയിൽ മുമ്പും പ്രകടം നടന്നിട്ടുണ്ട്. അത് അടിസ്ഥാനമാക്കിയല്ല പാർട്ടി കൈകാര്യം ചെയ്യുക. പാർട്ടി അതിന്റെ ജനാധിപത്യ ക്രമീകരണ തത്വമനുസരിച്ച് കൃത്യമായിട്ട് തീരുമാനമെടുക്കയാണ് ചെയ്യുക. വിജയിക്കാൻ സാധിതക്കുന്ന മണ്ഡലം തന്നെയാണ് പൊന്നാനിയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പൊന്നായിൽ പാർട്ടിയിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജിവെച്ചത്. ടികെ മഷൂദ്, നവാസ്, ജമാൽ എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഇതിനു പുറമെ നാല് ബ്രാഞ്ച് സെക്രട്ടറിമാർ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ച സ്ഥാനാർത്ഥി പി നന്ദകുമാറിനെ അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊന്നാനി പ്രാദേശിക നേതൃത്വം.

പൊന്നാനി നിയോജക മണ്ഡലത്തിൽ സിപിഐഎം നേതാവ് ടിഎം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പൊന്നാനിയിൽ പ്രകടനം നടന്നിരുന്നു. നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും എന്ന ബാനർ കയ്യിലേന്തിയായിരുന്നു പ്രകടനം.