ജിദ്ദ: തൃശ്ശൂർ നിവാസികളുടെ ജിദ്ദയിലെ സാംസ്‌കാരിക, കുടുംബ കൂട്ടായ്മയായ 'പൂരം' സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ - ജീവകാരുണ്യ രംഗത്തെ പ്രമുഖനായ മൂത്തേടത്ത് സേതുമാധവന് യാതായയപ്പ് നൽകി. മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് 'പൂരം' സജീവാംഗം കൂടിയായ മൂത്തേടത്ത് സേതുമാധവൻ. വെബിനാറിലൂടെയായിരുന്നു ആചാരപൂർവമുള്ള യാത്രയയപ്പ്. യാത്രയയപ്പിന്റെ ഭാഗമായി മൂത്തേടത്ത് സേതുമാധവന്റെ വീട്ടിൽ വെച്ച് അദ്ദേഹത്തിന് പൂരത്തിന്റെ പുരസ്‌കാരവും നൽകുകയുണ്ടായി.

എട്ടു പ്രാവശ്യം 'പൂരം' സംഘടനയുടെ പ്രസിഡണ്ടും ഒരു തവണ ജനറൽ സെക്രട്ടറിയും ആയിരുന്ന സേതുമാധവന്റെ മടക്കം പ്രവാസ ദേശത്ത് വലിയൊരു വിടവ് സൃഷ്ടിക്കുമെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കേരളത്തനിമയേയും പ്രാദേശിക വ്യതിരിക്തതയേയും ആവോളം പ്രണയിച്ച സേതുമാധവൻ ജിദ്ദയിൽ അരങ്ങേറിയ കേരളം പരിപാടികളുടെ ഊർജവും ആവേശവുമായിരുന്നു.

'പൂരം' സംഘടനയുടെ പ്രസിഡണ്ട് സണ്ണി കൂത്തുർ അധ്യക്ഷനായിരുന്നു. വെബിനാറിൽ പങ്കെടുത്ത എല്ലാ പൂരം അംഗങ്ങളും മൂത്തേടത്ത് സേതുമാധവനും കുടുംബത്തിനും യാത്രാ മംഗളങ്ങൾ നേർന്നു. ജനറൽ സെക്രട്ടറി വീനസ് ലാസർ സ്വാഗതവും, പി ആർ ഓ ലിജോ ജോൺസൺ നന്ദിയും പറഞ്ഞു.