റിയാദ്: സൗദി അറേബ്യയിൽ തപാൽ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്നും വൻ തുക പിഴ ഈടാക്കും. തപാൽ നിയമങ്ങൾ ലംഘിക്കുകയും അതിന്റെ പ്രവർത്തന രീതികളിൽ വീഴ്ചവരുത്തുന്നവർക്കും 50 ലക്ഷം റിയാൽ( 9.9 കോടി ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്ന് അധികൃതരെ ഉദ്ധരിച്ച് 'സൗദി ഗസറ്റ് 'റിപ്പോർട്ട് ചെയ്തു. പിഴയ്ക്ക് പുറമെ മറ്റ് ശിക്ഷാ നടപടികൾക്കും നിയമലംഘകരെ വിധേയരാക്കും.

നിയമം ലംഘിക്കുന്ന സ്ഥാപനത്തിനുള്ള സേവനം നിർത്തലാക്കുക, കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് മൂന്ന് വർത്തേക്കോ പൂർണമായോ ഭാഗികമായോ ലൈസൻസ് റദ്ദ് ചെയ്യുക എന്നിങ്ങനെയുള്ള ശിക്ഷാ നടപടികളും നേരിടേണ്ടി വരും. മുന്നറിയിപ്പിന് ശേഷവും കുറ്റം തുടർന്നാൽ ലംഘനം മുതൽ ഓരോ ദിവസവും കണക്കാക്കി പിഴ ചുമത്തും.

ഒരു വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ പിഴ ഇരട്ടിയാക്കും. നിയമപ്രകാരം. തപാൽ, പാർസൽ ഗതാഗത സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ അവരുടെ കൈവശം വിതരണത്തിന് എത്തുന്ന തപാൽ, പാർസൽ എന്നിവയിൽ നിരോധിത വസ്തുക്കളോ രാജ്യ സുരക്ഷയെ ബാധിക്കുന്ന വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അത്തരം സാധനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.