തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പോസ്റ്റൽ വോട്ട് അനുവദിച്ചവരുടെ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന പരാതിയുമായി യുഡിഎഫ്. മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരുകൾ പോസ്റ്റൽ വോട്ടിനുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടതായാണ് ആരോപണം. ഇക്കാര്യം വ്യക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി വി എസ്. ശിവകുമാറിന്റെ ഇലക്ഷൻ ഏജന്റ് പി.കെ. വേണുഗോപാൽ വരണാധികാരിക്ക് പരാതി നൽകി.

എട്ട് വർഷം മുമ്പ് മരിച്ച വയോധികയും രണ്ട് വർഷം മുമ്പ് വരിച്ച വയോധികനും പോസ്റ്റൽ വോട്ടിനുള്ളവരുടെ പട്ടികയിലുണ്ട്. മാത്രമല്ല, പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാത്തവരുടെയും ഫോം 12 സമർപ്പിക്കാത്തവരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും യു.ഡി.എഫ്. ആരോപിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പട്ടിക പരിശോധിച്ച് ഇവരുടെ പേരുകൾ ഒഴിവാക്കണമെന്നുമാണ് യു.ഡി.എഫിന്റെ ആവശ്യം.

80 വയസ്സിന് മുകളിലുള്ളവർക്ക് ഇത്തവണ പോസ്റ്റൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നു. മാർച്ച് 17-ന് മുമ്പ് അപേക്ഷിക്കുന്നവർക്കാണ് ഈ സൗകര്യം വിനിയോഗിക്കാനാവുക. ഇതനുസരിച്ച് ലഭിച്ച അപേക്ഷകൾ പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റൽ വോട്ട് അനുവദിച്ചിട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

കോവിഡ് പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആബ്സെന്റി വോട്ടേഴ്സിന്റെ തപാൽ വോട്ട് ശേഖരിക്കാൻ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശത്തെ തുടർന്ന് ആബ് സെന്റി വോട്ടർമാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്.

80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾ, പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവർ എന്നിവർക്കാണ് തപാൽ വോട്ടിനുള്ള അവസരം ഒരുക്കിയത്. ഇവർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രദേശിക തലത്തിൽ ആശാ വർക്കർമാർ, അങ്കണവാടി അദ്ധ്യാപകർ തുടങ്ങിയ ബൂത്ത് ലെവൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിരുന്നു.

ആബ്സെന്റി വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കി പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കായി അപേക്ഷാ ഫോറം വീടുകളിൽ വിതരണം ചെയ്തിരുന്നു. ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിൽ അപേക്ഷാഫോറം പൂരിപ്പിച്ച് രേഖപ്പെടുത്തി വരണാധികാരികൾക്ക് ലഭ്യമാക്കിയിരുന്നു. ഇവർക്കുള്ള പോസ്റ്റൽ ബാലറ്റ് സ്‌പെഷ്യൽ പോളിങ് ടീം വീടുകളിൽ ചെന്ന് വോട്ടു രേഖപ്പെടുത്തി ഫോറം ശേഖരിച്ച് അതാത് വരണാധികാരികളെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്.

പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ പോസ്റ്റൽ ബാലറ്റ് മുഖേന മാത്രം വോട്ടവകാശം വിനിയോഗിക്കേണ്ടതാണ്. ഇവർക്ക് പോളിങ് സ്റ്റേഷനിൽ ഹാജരായി വോട്ടു രേഖപ്പെടുത്തുവാൻ സൗകര്യമുണ്ടായിരിക്കില്ല.