തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പു സമയം ഒരു മണിക്കൂർ കൂടി നീട്ടാൻ മന്ത്രിസഭാ യോഗം തരുമാനിച്ചു. കിടപ്പു രോഗികൾക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ടിന് അനുമതി നൽകാനുമാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഓർഡിനൻസിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഓർഡിനൻസ് പ്രകാരം 18 വയസ്സിന് മുകളിൽ പ്രായമുള്ള കോവിഡ് രോഗികൾക്ക് തപാൽ വോട്ടിന് അർഹതയുണ്ടായിരിക്കും. തപാൽ വോട്ടിന് നിശ്ചിത കാലയളവിന് മുമ്പ് അപേക്ഷിക്കണം. എന്നാൽ അതുകഴിഞ്ഞ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ കാര്യത്തിൽ എന്തുചെയ്യും എന്ന കാര്യവും മന്ത്രിസഭായോഗത്തിൽ ഉയർന്നുവന്നു.

ഇക്കാര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കട്ടെ എന്നാണ് മന്ത്രിസഭായോഗത്തിലുണ്ടായ ധാരണ. പ്രോക്സി വോട്ട് അനുവദിക്കണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവെച്ച നിർദ്ദേശം. ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല. പ്രോക്സി വോട്ട് അനുവദിച്ചാൽ പോളിങ് ബൂത്തുകളിലടക്കം വൻ തർക്കത്തിന് ഇടയാക്കുമെന്നാണ് സിപിഎം അടക്കം രാഷ്ട്രീയപാർട്ടികളുടെ ആശങ്ക. ഇതുപരിഗണിച്ചാണ് പ്രോക്സി വോട്ട് നിർദ്ദേശം തള്ളിയത്. പുതിയ ഓർഡിനൻസ് അനുസരിച്ച് രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാകും വോട്ടെടുപ്പ്.

പഞ്ചായത്ത്രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓർഡിനൻസ് ഇറക്കുന്നത്. കാലാവധി കഴിഞ്ഞ 23 ഓർഡിനൻസുകൾ പുനർ വിളംബരം ചെയ്യാനുള്ള തീരുമാനവും സർക്കാർ ക്കൈകൊണ്ടു. കൂടാതെ കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മാറ്റിവെച്ചിരുന്നു. ഇരുപത് ശതമാനം ശമ്പളം വീതം അഞ്ച്മാസമായി പിടിച്ചുവെച്ചിരുന്നു. ഇത് പി എഫിൽ ലയിപ്പിക്കാനാണ് തീരുമാനം. ഈ ശമ്പളം ഒൻപത് ശതമാനം പലിശയോടെയാകും പി എഫിൽ ലയിപ്പിക്കുക.

നിലവിൽ 20 കൊല്ലമായിരുന്നു ശമ്പളമില്ലാതെയുള്ള അവധി. ഇത് അഞ്ച് വർഷമായി കുറച്ചിട്ടുണ്ട്. ജീവനക്കാർക്ക് അടുത്ത ഏപ്രിലിൽ ആ തുക പിൻവലിക്കാനാകും.