ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. വർഗ വഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ എന്നാണ് പോസ്റ്ററിലെ വാചകം. പുന്നപ്ര സമരഭൂമി വാർഡിൽ വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പുന്നപ്ര തെക്കുപഞ്ചായത്തിലെ സമരഭൂമി വാർഡായ ഒന്നാം വാർഡിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകൾ സിപിഎം പ്രവർത്തകരെത്തി നീക്കം ചെയ്തിരുന്നു.

രാവിലെ പ്രഭാത സവാരിക്ക് പോയ ആളുകൾ പോസ്റ്ററിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിലവിൽ പോസ്റ്ററുകളും അത് പതിച്ചിരിക്കുന്ന ഫ്ളെക്സ് ബോർഡുകളും നീക്കം ചെയ്ത നിലയിലാണ്. നേരത്തെ, രക്തസാക്ഷി മണ്ഡപത്തിന് സമീപം ജി സുധാകരന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടികളിലെ രാഷ്ട്രീയ ക്രിമിനലുകൾ തന്നെ ആക്രമിക്കുയാണെന്ന ജി സുധാകരന്റെ പരാമർശം വിവാദമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ഒരു ഗ്യാങ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്നെ അപമാനിച്ചു എന്ന് കാണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ പ്രതികരിക്കവെയാണ് സുധാകരൻ പരാമർശം നടത്തിയത്. എന്നാൽ ഈ പരാമർശം തള്ളി എ എം ആരിഫ് അടക്കമുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു. അതിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി ജി. സുധാകരനെ ഒറ്റത്തിരിഞ്ഞ് അക്രമിക്കുന്നതിനെ ചെറുക്കുമെന്ന പരസ്യപ്രഖ്യാപനവുമായി നേതാക്കൾ തന്നെ രംഗത്ത് വന്നതോടെ ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനുള്ളിലെ വിഭാഗിയത മറനീക്കുകയാണ്.

സെക്രട്ടറിയേറ്റ് അംഗം കെ. രാഘവെന്റ ഫേസ്‌ബുക്ക് പോസ്റ്റാണ് അകത്തളങ്ങളിലെ അണിയറക്കഥകൾ പുറത്ത് ചർച്ചയാകുന്നതിന് കാരണമായിരിക്കുന്നത്. 'രക്തസാക്ഷി ജി. ഭുവനേശ്വരെന്റ കുടുംബം അപമാനിക്കപ്പെടേണ്ടവരാണോ എന്ന് തുടങ്ങുന്ന പോസ്റ്റിലെ 'ആരാണ് മറഞ്ഞിരുന്ന് മന്ദഹസിക്കുന്നത്' എന്ന ചോദ്യം പാർട്ടിയിലെ 'സുധാകര വിരുദ്ധ പക്ഷത്തോടുള്ള ലക്ഷ്യമാക്കിയതാണെന്നാണ് സംസാരം. രാഷ്ട്രീയ വിശുദ്ധിയുടെ വിളക്കുമാടത്തെ അപമാനവീകരണത്തിന്റെ കല്ലെറിഞ്ഞ് ശിഥിലമാക്കാരുതെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്.

'നന്മയുടെ രാഷ്ട്രീയം നശിച്ചുകാണാൻ ആഗ്രഹിക്കുന്ന നിക്ഷിപ്ത താൽപ്പര്യക്കാരുടെ ഗൂഢാലോചനയാണ്' സുധാകരന് എതിരെ നടക്കുന്നതെന്ന പ്രതികരണം ജില്ല കമ്മിറ്റി അംഗം കോശി അലക്‌സും നടത്തിയിട്ടുണ്ട്. ജില്ലയിലെ പ്രസ്ഥാനത്തെ ദുർബ്ബലപ്പെടുത്താൻ നടത്തുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്ന അഭിപ്രായവും പങ്കുവെക്കുന്നു.

മന്ത്രി ജി. സുധാകരനെ പിന്തുണച്ചുള്ള സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് അംഗം കെ. രാഘവന്റെ ഫേസ്‌ബുക്ക് പോസ്റ്റും ജില്ലാ കമിറ്റി അംഗം കോശി അലക്‌സിന്റെ അഭിപ്രായവും പാർട്ടിക്കുള്ളിൽ നടക്കുന്ന അനഭിലഷണീയ നടപടികൾക്ക് എതിരെ സുധാകരൻ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് ജില്ലയിലെ വിഭാഗിയതയും ചർച്ചയായത്. പാർട്ടിക്കുള്ളിൽ തനിക്കെതിരെ രംഗത്തുവന്നവരെ 'പൊളിറ്റിക്കൽ ക്രിമിനലുകളെന്ന' വിശേഷണത്തോടെയാണ് സുധാകരൻ നേരിട്ടത്.

ഇതിനെതിരെയുള്ള എ.എം. ആരിഫ് എംപിയുടെ പ്രതികരണവും ചർച്ചയെ കൂടുതൽ സജീവമാക്കുന്നതിന് സഹായിച്ചു. മത്സര രംഗത്ത് നിന്നും ഒഴിവാക്കിയതിന് പിന്നാലെ പാർട്ടിക്കുള്ളിലും ഒതുക്കാനുള്ള ശ്രമം നടക്കുന്നതായി തിരിച്ചറിഞ്ഞാണ് പരസ്യപ്രതികരണത്തിന് സുധാകരൻ മുതിർന്നതത്രെ. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിന് പെങ്കടുത്ത പൊതുയോഗങ്ങളുടെ എണ്ണമടക്കം അക്കമിട്ട് നിരത്തിയാണ് മറുപടി നൽകിയത്. ഒളിഞ്ഞും തെളിഞ്ഞും ചിലർ രംഗത്തുവന്നതോടെയാണ് സുധാകര അനുയായികൾ പ്രതിരോധം തീർത്ത് തുടങ്ങിയത്. ജില്ല സെക്രട്ടറിയേറ്റ് അംഗം തുടങ്ങിവെച്ച ചർച്ചയിൽ പാർട്ടിയിലെ അഴിമതിയും മോശപ്പെട്ട പ്രവണതകളും ചോദ്യം ചെയ്യപ്പെടുന്നത് നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരും അനുഭാവികളാണ് കിട്ടിയ അവസരത്തിൽ നേതൃത്വത്തിന്റെ വീഴ്ചകൾക്കെതിരെ കടുത്ത സ്വരത്തിൽ പ്രതികരണം നടത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

സംശുദ്ധ രാഷ്ട്രീയത്തിന് നിലനിൽപ്പില്ലായെന്നും നേതൃത്വം സാമ്പത്തിക താൽപ്പര്യങ്ങൾക്ക് പിന്നാലെയാണെന്ന് തരത്തിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. സുധാകരെന്റ അഴിമതി രഹിത ജീവിതവും പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലെ ഭരണമികവും ചർച്ചയിൽ നിറയുന്നു. മുഖ്യമന്ത്രി വരെയാകാൻ യോഗ്യതയുള്ളയാളെ മൽസരത്തിൽ നിന്നും ഒഴിവാക്കിയതിലെ സാംഗത്യവും ചോദ്യം ചെയ്യുന്നു. നന്മയുടെ രാഷ്ട്രീയത്തെ പൊളിറ്റിക്കൽ ക്രിമിനലിസത്തിന് ഇല്ലാതാക്കാൻ കഴിയില്ലാന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ജില്ല കമ്മിറ്റി അംഗങ്ങൾ അടക്കം പങ്കിട്ട പോസ്റ്റിൽ നൂറ് കണക്കിന് പ്രവർത്തകരാണ് അഭിപ്രായങ്ങളുമായി നിറഞ്ഞിരിക്കുന്നത്.

അതേസമയം 'ആരാണ് പൊളിറ്റിക്കൽ ക്രമിനലുകളെന്ന' ജനങ്ങളുടെ സംശയവും ഒരു വിഭാഗം പാർട്ടി നേതാക്കൾക്കെതിരെ തന്നെയാണ് തിരിഞ്ഞിരിക്കുന്നത്. മറുപടി പറയാൻ കഴിയാത്തതിന്റെ അസ്വസ്ഥത പലതരത്തിൽ പല നേതാക്കളും പ്രകടിപ്പിച്ച് തുടങ്ങിയതും വിഭാഗിയത രൂക്ഷമാക്കുന്നതിലേക്കാണ് എത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുെമ്പ നേതാക്കൾ വാക്‌പോരുമായി രംഗത്തിറങ്ങിയതോടെ വ്യക്തമായ മറുപടി പറയാനാകാതെ നേതൃത്വവും പ്രതിസന്ധിയിലായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിൽ തിരിച്ചടിയുണ്ടായാൽ വിഭാഗിയത കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയുമുണ്ട്.