ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ; പൊന്നാനിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് വേണ്ടി വ്യാപകമായി പോസ്റ്ററുകൾ; പോസ്റ്റർ സ്പീക്കർക്ക് സീറ്റ് നിഷേധിച്ച തീരുമാനത്തിന് പിന്നാലെ
- Share
- Tweet
- Telegram
- LinkedIniiiii
മലപ്പുറം: പൊന്നാനി നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയും സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിൽ ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രണ്ട് തവണ മത്സരിച്ചു ജയിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം തീരുമാനത്തെത്തുടർന്ന് പി.ശ്രീരാമകൃഷ്ണനെ മാറ്റി നിർത്തുന്നത് സംബന്ധിച്ചു ചർച്ചകൾ നടന്നിരുന്നത്.
ശ്രീരാമകൃഷ്ണന് പകരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും, മുൻ ഏരിയ സെക്രട്ടറിയുമായ ടി.എം സിദ്ദിഖ് മത്സരിക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകളാണ് ഉയർന്നിരുന്നത്. ഇതിനുപുറമെ സി ഐ ടി യു ദേശീയ സെക്രട്ടറിയായ ചങ്ങരംകുളം സ്വദേശി പി.നന്ദകുമാറിനെയും പൊന്നാനിയിലേക്ക് പരിഗണിച്ചതായി പ്രചരണം നടന്നിരുന്നു. ഇതോടെ പൊന്നാനിയിലെ സിപിഎമ്മിലും ഭിന്നത രൂക്ഷമായിട്ടുണ്ട്. മണ്ഡലത്തിൽ സജീവമല്ലാത്ത പി.നന്ദകുമാറിനെ മത്സരിപ്പിക്കുന്നത് സീറ്റ് നഷ്ടപ്പെടാനിടയാക്കുമെന്നാണ് വിലയിരുത്തൽ.ഇതിനിടെയാണ് ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഇന്ന് രാവിലെയാണ് പൊന്നാനി മണ്ഡലത്തിൽ ഉറപ്പാണ് കേരളം ഉറപ്പാണ് ശ്രീരാമകൃഷ്ണൻ . ഉറപ്പാണ് കേരളം ഉറപ്പായും വേണം, പൊന്നാനിയിൽ ശ്രീരാമകൃഷ്ണൻ ഇത്തരത്തിലുള്ള വാക്യങ്ങൾ എഴുതിയ പോസ്റ്ററുകളാണ് ഇന്ന് പൊന്നാനിയിൽ നിന്ന് പ്രത്യക്ഷപ്പെട്ടത്.ശ്രീരാമകൃഷ്ണന് പകരം ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ടുവെച്ച പേര് ജില്ലാ കമ്മിറ്റിയംഗമായ ടി.എം സിദ്ധീഖിന്റേതാണെന്നും പറയൃന്നുണ്ട്.
എന്നാൽ ഇതിനെ മറികടക്കാനാണ് പൊതുജനങ്ങൾക്ക് അധികമൊന്നും പരിചയമില്ലാത്ത സംഘടനാ രംഗത്ത് കഴിവുതെളിയിച്ച നന്ദകുമാറിനെ കൊണ്ടുവരുന്നതെന്നാണ് അറിയുന്നത്. ഇതിലൂടെ ജനഹിതം മനസിലാക്കുകയും , വിജയസാധ്യത ഉറപ്പിക്കാൻ ശ്രീരാമകൃഷ്ണനെ തന്നെ മൂന്നാമതും പൊന്നാനിയിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.