തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കനെതിരേ കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരം നഗരത്തിലെ മറ്റിടങ്ങളിലും പോസ്റ്ററുകൾ. ജോസഫ് വാഴക്കനെ മൂവാറ്റുപുഴയിൽ മത്സരിപ്പിക്കുന്നതിനെ എതിർത്തു കൊണ്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജോസഫ് വാഴക്കൻ മൂവാറ്റുപുഴ സീറ്റിന് അർഹനല്ല എന്നാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. 'സേവ് കോൺഗ്രസ്, സേവ് മൂവാറ്റുപുഴ' തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്.

നേരത്തെ മൂവാറ്റുപുഴ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകി ചങ്ങനാശ്ശേരി ഏറ്റെടുക്കാൻ കോൺഗ്രസിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിനെതിരേ ജോസഫ് വാഴക്കൻ ഉൾപ്പെടെ പരസ്യമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് ജോസഫ് വാഴക്കനെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതിനിടെ, കോന്നിയിൽ അടൂർ പ്രകാശ്, റോബിൻ പീറ്റർ എന്നിവർക്കെതിരേ പോസ്റ്റർ പതിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി കാറിലെത്തിയ ഒരു സംഘം പോസ്റ്റർ പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ പോസ്റ്റർ ഒട്ടിച്ചതിന് പിന്നിൽ സിപിഎമ്മാണെന്നാണ് ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജിന്റെ പ്രതികരണം.