തിരുവനന്തപുരം: കൊവിഡിന്റെ ആദ്യഘട്ടത്തിൽ മാർക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയ സംഭവത്തിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം എടുത്തതാണെന്നാണ് കെ കെ ശൈലജയുടെ വിശദീകരണം. വിവാദത്തിൽ അഴിമതി ആരോപണം കൊഴുക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്ന് മുൻ ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.

മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയമായിരുന്നു നടപടിയെന്നും ശൈലജ വിശദീകരിക്കുന്നു. മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്. അന്വേഷിച്ചപ്പോൾ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തരാൻ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു എന്നും കെ കെ ശൈലജ പറഞ്ഞു.

ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ വിശദീകരിച്ചു. സർക്കാറിനെതിരായ ആക്രമണങ്ങൾ കമ്യൂണിസ്റ്റുകാർ ചെറുക്കണമെന്നും അഴിമതി ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. കോവിഡ് മറയാക്കി അഴിമതി നടന്നു എന്ന ആരോപണങ്ങളോട് ആദ്യമായാണ് മുൻ ആരോഗ്യമന്ത്രി പ്രതികരിക്കുന്നത്.

വൻതുക കൊടുത്തു പിപിഇ കിറ്റ് വാങ്ങി എന്നതായിരുന്നു വിവാദമായി നിന്ന കാര്യം. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെഎംഎസ് സിഎൽ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിക്ക് ഓർഡർ കൊടുത്തത് 15500 രൂപയ്ക്ക് ആണ്. 5500 രൂപയുടെ കിറ്റിന് രണ്ട് മാസമെടുത്തപ്പോൾ 15500 രൂപയുടെ കിറ്റിന് ഉത്തരവിറക്കാൻ വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഒരു മുൻ പരിചയവുമില്ലാത്ത കമ്പനിക്ക് മുഴുവൻ തുകയായ 9 കോടി രൂപയും മുൻകൂറായി കൊടുക്കണമെന്നും ഉദ്യോഗസ്ഥർ ഫയലിലെഴുതുകയും ചെയതിരുന്നു. കോവിഡ് വന്നതോട് കൂടി എല്ലാം തകിടം മറിഞ്ഞു. മാർക്കറ്റ് വില നോക്കിയില്ലെന്ന് മാത്രമല്ല 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റിന് ഒരു മുൻപരിചയവുമില്ലാത്ത കമ്പനിക്ക് കൊടുത്തത് 1500 രൂപയാണ്.

നിപയെ പ്രതിരോധിക്കാൻ പിപിഇ കിറ്റ് നിർമ്മിച്ച് നൽകിയ കമ്പനിയാണ് കെറോൺ . 2014 മുതൽ പക്ഷിപ്പനി സമയത്തും ഉപയോഗിച്ചത് ഈ കമ്പനിയുടെ പിപിഇ കിറ്റ് തന്നെ. 2020 ജനുവരി 29 ന് കേരളത്തിൽ ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചതോടെ തൊട്ടടുത്ത ദിവസം തന്നെ കേറോൺ എന്ന കമ്പനിയോട് പിപിഇ കിറ്റ് തരാൻ സർക്കാർ ആവശ്യപ്പെട്ടു. അത്രയേറെ അടിയന്തര സാഹചര്യമായിട്ടും ഫയൽ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. പിന്നീട് മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിൽ നിന്നുള്ള പുതിയൊരു കമ്പനി ഈ മെയിൽ വഴി പിപിഇ കിറ്റ് നൽകാൻ സന്നദ്ധമാണെന്ന് അറിയിക്കുകയായിരുന്നു.ഒരു മുൻപരിചയവുമില്ലാത്ത ഈ കമ്പനിയുടെ അപേക്ഷയിൽ വേഗത്തിൽ നടപടി സ്വീകരിക്കുകയാണ് ഉണ്ടായത്.

പിപിഇ കിറ്റിന്റെ വില ഒരു ദിവസം കൊണ്ട് 500 ൽ നിന്ന് 1500 രൂപയിലേക്ക് ഉയരുകയായിരുന്നു. സാൻ ഫാർമ എന്ന കമ്പനിക്ക് 100 ശതമാനം അഡ്വാൻസ് കൊടുക്കണമെന്നും ഫയലിൽ എഴുതുകയും ചെയത്ു. ഒടുവിൽ ഒരുദ്യോഗസ്ഥൻ വിയോജനക്കുറിപ്പെഴുതിയിട്ടും 50 ശതമാനം അഡ്വാൻസ് നൽകിയി നടപടിയാണ് വിവാദമായത്.