കൊല്ലം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ യുവതി നൽകിയ മൊഴി പുറത്ത്. ആരോഗ്യപ്രവർത്തകൻ ഒരു ദിവസം മുഴുവൻ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. കേസിൽ അറസ്റ്റിലായ ആരോഗ്യപ്രവർത്തകനെ ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ആണ് അറസ്റ്റിലായത്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണ കാലാവധിക്ക് ശേഷം കടയ്ക്കൽ ആരോഗ്യകേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയയായി. പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ജോലിയുടെ ആവശ്യത്തിനായി സർട്ടിഫിക്കറ്റ് ലഭിക്കാനായി ഹെൽത്ത് ഇൻസ്‌പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം.

സർട്ടിഫിക്കറ്റിനായി യുവതി ഹെൽത്ത് ഇൻസ്‌പെക്ടറെ സമീപിച്ചു. സർട്ടിഫിക്കറ്റ് ലഭിക്കാൻ വീട്ടിലെത്താൻ നിർദേശിച്ചു. ഇതനുസരിച്ച് ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോൾ അവിടെ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. തുടർന്ന് യുവതി വെള്ളറടയിലെത്തി പൊലീസ് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളറട പൊലീസ് കേസെടുത്തു. പാങ്ങോട് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രദീപിനെ, യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.