ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച ജൂനിയർ വാറണ്ട് ഓഫീസർ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് സൈന്യത്തിൽ നിന്നുള്ള സന്ദേശം കുടുംബത്തിന് ലഭിച്ചു. ഇന്ന് രാത്രി ന്യൂഡൽഹിയിൽ നിന്ന് കോയമ്പത്തൂരിലെ സുലൂർ വ്യോമത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് നാളെ പുത്തൂരിലെത്തിക്കും.

തൃശൂർ ഒല്ലൂർ സ്വദേശിയായ പ്രദീപ് 2004ലാണ് വ്യോമസേനയുടെ ഭാഗമായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിങ്ടണിൽ ജൂനിയർ കേഡറ്റ് ഓഫീസർമാരുടെ സെമിനാറിൽ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ജനറൽ ബിപിൻ റാവത്ത് യാത്ര തിരിച്ചത്. ഇതിനായി സുലൂർ വ്യോമത്താവളത്തിൽ നിന്നും അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പ്രദീപ്.