തൃശൂർ: ശരീരത്തിനപ്പുറം മനസ്സുകളുടെ പ്രണയം എന്നും നിലനിൽക്കും അതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഇരിങ്ങാലക്കുട കൊമ്പൊടിഞ്ഞാമയ്ക്കൽ സ്വദേശി പ്രണവും ഷഹാനയും. പ്രണവിന്റെ ശരീരം കഴുത്തിന് കീഴ്പ്പോട്ട് തളർന്നു പോയിരിക്കുകയാണ്. കൈകൾ മാത്രം ചലിപ്പിക്കാം. എന്നാൽ പ്രണവിന്റെ ഈ ശാരീരിക വൈകല്യമൊന്നും ഷഹാന എന്ന 20 കാരിക്ക് പ്രശ്നമല്ല. കാരണം അവൾ പ്രണയിച്ചത് ശരീരത്തിനപ്പുറം മനസ്സിനെയായിരുന്നു. ഒരുപാട് പേർ എതിർത്ത പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാർച്ച് മൂന്നിന് വീൽചെയറിൽ ഇരുന്ന് പ്രണവ് താലികെട്ടി ഷഹാനയെ സ്വന്തമാക്കി. ഇന്ന് അവരുടെ ഒന്നാം വിവാഹ വാർഷികമായിരുന്നു.

പ്രണയം സത്യമാണ്, ആ സത്യമാണ് ഇന്ന് എന്റെ ചേട്ടന്റെ ഒപ്പം ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഒരുപാട് പേർ എന്നെ തടഞ്ഞതാണ്. ഈ വിവാഹം ശരിയാവില്ല, നിന്നെ അവൻ മതം മാറ്റും, അതിന് വേണ്ടിയാണ് ഈ വിവാഹം എന്നൊക്കെ പലതും പറഞ്ഞു. എന്നാൽ എനിക്കറിയാമായിരുന്നു, എന്റെ ചേട്ടനെ. ശരീരം മാത്രമേ തളർന്നിട്ടുള്ളൂ, മനസ്സ് തളർന്നിട്ടില്ല. അത് മനസ്സിലാക്കിയാണ് ഞാൻ സ്നേഹിച്ചതും ഒപ്പം പോന്നതും. ഞങ്ങൾക്കിടയിൽ മതമില്ല. എന്റെ വിശ്വാസം അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. വിമർശിക്കുന്നവർ എന്തും പറയട്ടെ. എല്ലാം പോസിറ്റീവായാണ് കാണുന്നത്;- ഷഹാന പറയുന്നു.

ഒരു പാട് പ്രതിസന്ധികൾ മറികടന്നാണ് ഇത്രടം വരെയെത്തിയത്. അവളുടെ സ്നേഹത്തിന് മുന്നിൽ എന്റെ ശരീരം ജീവൻ വയ്ക്കുകയാണ്. പണ്ടൊന്നുമില്ലാത്ത ഒരു ഊർജ്ജമാണ് ശരീരത്തിന്. ലക്ഷ്യബോധമില്ലാത്ത ജീവിതത്തിൽ അവൾ കടന്നു വന്നപ്പോൾ പലതും മാറുകയായിരുന്നു. എനിക്കുറപ്പുണ്ട് എനിക്ക് എഴുന്നേൽക്കാനാവും, അവൾക്കൊപ്പം നടക്കാനാവും. അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ കാലുകൾക്ക് ബലം കൂടുന്നതായി തോന്നും. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ചേർത്തു പിടിച്ചവർക്കും വിമർശിച്ചവർക്കും നന്ദി;- പ്രണവ്.

ബികോം വിദ്യാർത്ഥിയായിരിക്കെ 6 വർഷം മുൻപ് കുതിരത്തടം പൂന്തോപ്പിൽ നടന്ന ബൈക്ക് അപകടത്തിൽ താഴേക്കാട് സ്വദേശി മണപറമ്പിൽ സുരേഷ് ബാബുവിന്റെ മകൻ പ്രണവിന്റെ ശരീരം തളർന്നു. വീൽചെയറിലേക്കു ജീവിതം മാറിയെങ്കിലും നിരാശയുടെ ഇരുട്ടറയിൽ കഴിയാൻ പ്രണവ് തയാറായില്ല. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ് നിറസാന്നിധ്യമായി. അടുത്ത സുഹൃത്തായ വിനുവായിരുന്നു വർഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്. വീൽചെയറിലിരുന്ന് ഉത്സവ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകൾ ഫേസ്‌ബുക്കിൽ വൈറലായി. ഇതു കണ്ടാണു തിരുവനന്തപുരം പള്ളിക്കൽ സ്വദേശിനി ഷഹാന പ്രണവിനെക്കുറിച്ച് അറിയുന്നത്.

അമ്മ സുനിത പ്രണവിനു ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോകളും ഷഹ്നയെ പ്രണവിലേക്ക് അടുപ്പിച്ചു. 3 മാസം മുൻപ് ഫേസ്‌ബുക്കിൽ നിന്നു ഫോൺ നമ്പറെടുത്തു ഷഹാന പ്രണവിനെ വിളിച്ചു. കുറച്ചുനാൾ സംസാരിച്ചതോടെ ഷഹ്ന ഇഷ്ടം അറിയിച്ചു; വിവാഹം കഴിക്കാൻ തയാറാണെന്ന കാര്യവും. വിഷമത്തിലായ പ്രണവ് തന്റെ പ്രണയം മറച്ചുവച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതിനു ശ്രമിക്കുന്തോറും ഷഹാനയുടെ ഇഷ്ടം കൂടി. മറ്റൊരു കാമുകിയുണ്ടെന്നു സുഹൃത്തിനെക്കൊണ്ടു പറയിച്ചു നോക്കി. എന്നിട്ടും ഷഹാന പിന്മാറിയില്ല.

ഷഹാനയുടെ വീട്ടിൽ വിവരം അറിഞ്ഞതോടെ പ്രശ്‌നമായി. പ്രണവിന്റെ അടുത്തേക്ക് വരുന്നുവെന്നറിയിച്ച് ഷഹാന വീട്ടിൽ നിന്ന് ഇറങ്ങി. പ്രണവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരു തീരുമാനമെടുത്തു. പ്രണവിന്റെ അവസ്ഥ ഷഹാന നേരിട്ടു കാണട്ടെ. മനം മാറിയാൽ തിരികെ വീട്ടിലെത്തിക്കാം. തുടർന്ന് ഷഹാന താഴേക്കാട്ടെ വീട്ടിലെത്തി. പ്രണവിനെ കണ്ടു; സംസാരിച്ചു. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഷഹാന ഉറച്ചുനിന്നു. തുടർന്ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഷഹ്ന പ്രണവിന്റെ സഖിയാകുകയായിരുന്നു.