കണ്ണൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കിയതോടെ വെട്ടിലായത് കെ.സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച പ്രസീത അഴീക്കോട്. കൊടകര കുഴൽപ്പണത്തിൽ നിന്നും വയനാട് സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് സി.കെ ജാനുവിന് പത്തുലക്ഷം രൂപ കെ.സുരേന്ദ്രൻ കോഴ നൽകിയെന്നായിരുന്നു ആരോപണം.എന്നാൽ കൊടകര കുഴൽപണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മറ്റു നേതാക്കളും സാക്ഷികൾ കൂടിയല്ലെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ സി.കെ ജാനുവിന് കോഴ നൽകിയ കേസും അനിശ്ചിതാവസ്ഥയിലായി.

ഈ സാഹചര്യത്തിലാണ് ബിജെപി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെതിരെ കോടികളുടെ കോഴ ആരോപണം ഉന്നയിച്ചതാൻ ഒറ്റപ്പെടുമെന്ന സാഹചര്യം ഒഴിവാക്കാനായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്.. ക്രൈംബ്രാഞ്ച് നടത്തുന്ന കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക സിപിഎംജില്ലാ സെക്രട്ടറി എം വിജയരാജനുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ പ്രസീത അഴീക്കോട് പങ്കുവെച്ചതായാണ് സൂചന. എന്നാൽ കോഴ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തങ്ങൾ ചർച്ച ചെയ്തില്ലെന്ന് പ്രസീത അഴീക്കോട് വ്യക്തമാക്കി.

ബിജെപി നേതാവ് സുരേന്ദ്രൻ, സി.കെ. ജാനുവിന് ലക്ഷങ്ങൾ നൽകിയെന്ന ആരോപണം പല തവണകളിലായി ഫോൺ ശബ്ദ സന്ദേശങ്ങളിലൂടെ പുറത്തുവിട്ട് വിവാദ നായികയായ പ്രസീത അഴീക്കോടിന് സംഘ പരിവാർ കേന്ദ്രങ്ങളിൽ നിന്നും ഭീഷണിയുയർന്നിരുന്നു. സുരേന്ദ്രനെതിരെ വിജിലൻസ് കേസെടുത്തത്. ഇവരുടെ വെളിപ്പെടുത്തലുകളിലൂടെയാണ്. പ്രസീത, സിപിഎം നേതൃത്വവുമായി ഗൂഢാലോചന നടത്തിയാണ് തന്റെതെന്ന് പറയുന്ന ശബ്ദ സന്ദേശങ്ങൾ കൃത്രിമമായുണ്ടാക്കിയതെന്നും, ഇതിന് പിന്നിൽ സിപിഎം മുൻ ജില്ല സെക്രട്ടറി പി.ജയരാജനാണെന്നും, ജയരാജനും പ്രസീതയും തമ്മിൽ കണ്ടതിന് തെളിവുണ്ടെന്നും കെ.സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണം ഇരുവരും നിഷേധിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ആർ.എസ്.എസ് നേതാവ് ഗണേശിന്റെ ശബ്ദ സന്ദേശം ഉൾപ്പെടെ പ്രസീത പുറത്തുവിടുകയും ചെയ്തിരുന്നു.പണം നൽകിയ സുരേന്ദ്രനും പണം വാങ്ങിയ സി.കെ ജാനുവിനും പരാതിയില്ലാത്ത കോഴക്കേസിൽ പ്രസീത രാഷ്ട്രീയ ചട്ടുകമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം. ഈ പശ്ചാത്തലത്തിലാണ് കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾ പ്രതിയല്ലാതായി മാറിയ സാഹചര്യമുണ്ടായത്. ഇതോടെ തനിക്കെതിരെ സംഘ് പരിവാർ എതിർപ്പ് ശക്തമാക്കുമോയെന്ന ആശങ്ക ഇവർക്കുണ്ട്. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ പിൻതുണയും പ്രസീത തേടിയിട്ടുണ്ടെന്നാണ് സൂചന.

ജെ.ആർ.പി ഭാരവാഹികളായ പ്രകാശൻ മൊറാഴ, ഷിജു അയ്യപ്പൻ എന്നീ നേതാക്കളുമായാണ് പ്രസീത സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലെത്തിയത്. തുടർന്ന് ജില്ലാ സെക്രട്ടറി എം വിജയരാജനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു.

എന്നാൽ, തദ്ദേശവകുപ്പ് മന്ത്രി എം വിഗോവിന്ദൻ മാസ്റ്ററെ കാണാനാണ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയതെന്നും, അദ്ദേഹം പോയതിനാൽ മന്ത്രിയോട് പറയാനുള്ള കാര്യങ്ങൾ ജില്ല സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നുവെന്നും പ്രസീത അഴീക്കോട് പിന്നീട് പറഞ്ഞു. സമുദായവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനാണ് എത്തിയത്. സിപിഎം ജില്ല സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ കോഴ കേസുമായി ബന്ധപ്പെട്ട കാര്യമൊന്നും തന്നെ പറഞ്ഞില്ല.

ഈ കാര്യങ്ങൾ അവർ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടാവില്ലേയെന്നും പ്രസീത പറഞ്ഞു. ജെ.ആർ.പി ഇപ്പോൾ എൻ.ഡി.എ യുടെ ഭാഗമല്ല. നേരത്തെ തന്നെ എൻ.ഡി.എ വിട്ടതാണ്. ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ ഏത് രാഷ്ടീയ പാർട്ടികളുമായും ചർച്ച ചെയ്യാനുള്ള അവകാശമുണ്ട്. ആരുമയും ചർച്ച നടത്താമെന്നും പ്രസീത അഴീക്കോട് പറഞ്ഞു.