ന്യൂഡൽഹി: രണ്ട് പേർ മാത്രം ഭരണയന്ത്രം തിരിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എല്ലാവർക്കുമറിയാമെന്നും പിന്നെന്തിനാണ് ഈ പുനഃസംഘടനയെന്നും ഭൂഷൺ. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ പ്രതികരിക്കുകയാരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ട് പേർ മാത്രം ഭരിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ഇവിടെ എല്ലാവർക്കും അറിയാം. മന്ത്രിസഭയിലെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രി മോദിയും അമിത് ഷായും കൂടി ചേർന്നാണ്. പിന്നെന്തിനാണ് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിക്കുന്നത്? യജമാനന്റെ തോൽവിയുടെ പഴി ഇവർക്കും കൂടി കേൾക്കാനാണോ?,' പ്രശാന്ത് ഭൂഷൺ പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടനയിൽ പ്രതികരണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം മാറ്റണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന തട്ടിപ്പാണെന്നും വിമതർക്കും കളംമാറിയവർക്കും അവസരം നൽകുകയാണെന്നും സുർജേവാല പറഞ്ഞു. ഒട്ടേറെ മന്ത്രിമാരെ പുറത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈന നമ്മുടെ ഭൂമി കൈയേറിയ സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ പുറത്താക്കണം. മാവോവാദം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്നു. ഒട്ടേറെ കസ്റ്റഡി മരണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളുമാണ് രാജ്യത്ത് അരങ്ങേറുന്നത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. അമിത് ഷാ പദവി ഒഴിയണം. എണ്ണവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഊർജമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും രൺദീപ് സുർജേവാല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.