കോട്ടയം: പാലായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണ കാരണം കോവിഡ് വാക്സിനേഷൻ ആകാമെന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ട്. ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി. ആശുപത്രിയുടെ വിവാദ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് മഹിമയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയത്.

തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. വാക്സിനെടുത്ത ശേഷം അസ്വസ്ഥതകൾ കാണിച്ച മഹിമ മാത്യുവിനെ ഡോക്ടറെ കാണിച്ചെങ്കിലും അത് ഗർഭകാലത്ത് സാധാരണമാണെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. പിന്നീട് നില വഷളാവുകയും തലയിലെ ഞരമ്പ് പൊട്ടിയതിനെ തുടർന്ന് തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയുമായിരുന്നു.

ഈ മാസം ആറാം തീയതിയാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. അന്നുതന്നെ രാവിലെ ഗർഭിണിയാണോ എന്ന് പരിശോധിക്കുന്നതിന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചത് അനുസരിച്ചാണ് വാക്‌സിൻ സ്വീകരിച്ചതെന്ന് മഹിമയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

ആശുപത്രിയിൽ നിന്നും നേരെ മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പോയി വാക്‌സിൻ എടുക്കുകയായിരുന്നു. അന്ന് തന്നെ ആശുപത്രിയിൽ തിരിച്ചെത്തി ഗർഭിണിയാണോ എന്ന് പരിശോധന നടത്തുകയും ചെയ്തു. ആ പരിശോധനയിലാണ് മഹിമ ഏഴാഴ്ച ഗർഭിണിയാണെന്ന് സ്വീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ നിന്നും വീട്ടിലെത്തി മരുന്നുകൾ കഴിച്ച് വരികയായിരുന്നു.

വീട്ടിൽ കഴിയുകയായിരുന്ന മഹിമക്ക് ഈ മാസം 11 മുതൽ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. തലവേദന ആയിരുന്നു പ്രധാന പ്രശ്‌നം. ഇതേ തുടർന്ന് വീണ്ടും പാലായിലെ ആശുപത്രിയിൽ എത്തി പരിശോധന നടത്തി. തലവേദനയെ തുടർന്ന് പതിമൂന്നാം തീയതി ആണ് ആശുപത്രിയിലെത്തിയത്. ആദ്യം കണ്ട ഗൈനക്കോളജിസ്റ്റ് അവധിയായിരുന്നതിനാൽ മറ്റൊരു ഡോക്ടറെ ആണ് കണ്ടത്.

എന്നാൽ ഗ്യാസിനുള്ള മരുന്ന് നൽകി മടക്കി അയക്കുകയാണ് ചെയ്തത് എന്ന് ബന്ധുക്കൾ പറയുന്നു. 14 ന് വീണ്ടും എത്തി പരിശോധനകൾ നടത്തി. ന്യൂറോളജി വിഭാഗത്തിൽ അടക്കം പരിശോധന നടന്നു. എന്നാൽ ഡോളോയുടെ ഇഞ്ചക്ഷൻ എടുത്ത ശേഷം മടക്കി വിടുകയാണ് ചെയ്തത് എന്നാണ് ബന്ധുക്കൾ പറയുന്നു. 15ന് തലവേദന രൂക്ഷമായതോടെ ആശുപത്രിയിലെത്തി അഡ്‌മിറ്റ് ചെയ്തു.

ആശുപത്രിയിലെത്തി അരമണിക്കൂറിന് ശേഷം ബോധംപൂർണമായി നഷ്ടപ്പെട്ടു. സ്ഥിതി കൂടുതൽ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനുശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ആശുപത്രി നൽകിയ ഡെത്ത് സർട്ടിഫിക്കറ്റിൽ തലച്ചോറിലെ രക്തസ്രാവം കൂടാതെ കോവിഡ് വാക്‌സിനേഷൻ എടുത്തതിലെ പാർശ്വഫലങ്ങൾ മരണത്തിന് കാരണമായിട്ടുണ്ടാകാം എന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ആശുപത്രിയുടെ ചികിത്സയിൽ തൃപ്തിയില്ല എന്ന് ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതിയിൽ ബന്ധുക്കൾ പറയുന്നു. തുടക്കം മുതൽ മറ്റൊരു ആശുപത്രിയിലും പോകാതെ ഇവിടെ തന്നെയാണ് ചികിത്സ നൽകിയിരിക്കുന്നത്. ഇതിനെക്കുറിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഇ-മെയിൽ വഴി ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബന്ധുക്കൾ പറയുന്നത്.

അതേസമയം സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത് ഇങ്ങനെ, പതിനഞ്ചാം തീയതി ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മഹിമയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകി. ഇതിന് കാരണമെന്തെന്ന് പരിശോധിക്കാനുള്ള നീക്കങ്ങളും നടന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധന നടത്തി. മരണകാരണം എന്തെന്ന് അറിയാൻ പോസ്റ്റുമാർട്ടം വേണമെന്നും ആശുപത്രി നിർദ്ദേശിച്ചിരുന്നു.

അതിനിടെ മഹിമയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തി. തലച്ചോറിലെ രക്തസ്രാവം ആണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം പരിശോധനയിലെ പ്രാഥമികനിഗമനം. കോവിഡ് വാക്‌സിനേഷൻ മരണത്തിന് കാരണമാകാമെന്ന് ആശുപത്രിയുടെ നിലപാടാണ് ഇതിൽ ശ്രദ്ധേയം. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ നടത്തുന്ന പരിശോധനകൾ നിർണായകമാണ്. മഹിമക്ക് ജന്മനാ ഒരു കാലില്ല. നാലുമാസം മുൻപാണ് മഹിമയുടെ വിവാഹം കഴിഞ്ഞത്.

വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ വാക്സിൻ മൂലമാണ് രക്തസ്രാവമുണ്ടായത് എന്ന് പറയാൻ സാധിക്കൂകയുള്ളൂ എന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.